ആ ജനല്‍ പാളി തുറന്നപ്പോള്‍ അവള് പറഞ്ഞത് ഓര്‍മ്മ വന്നു. മൂന്നാം വര്‍ഷം ഇലക്ട്രിക്കല്‍ ക്ലാസ്സിന്റെ പിന്നിലെ മൂലയിലെ ജനാലയുടെ വലതു പാളിയില്‍ കോമ്പസ് കൊണ്ട് കോറി ഇട്ടിരിക്കുന്നു.
S S
കണ്ണില്‍ ഇരുട്ട് പടര്‍ന്നു. അടുത്ത ബെഞ്ചില്‍ ഇരുന്നു.... വല്ലാതെ വിയര്‍ക്കുന്നു... ഈശ്വരാ.... ഈ പ്രണയം ഞാന്‍ കാണാതെ പോയല്ലോ?
----------------------
22 September 2013. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ സഹപാഠികള്‍ ആദ്യമായി പണ്ട് പഠിച്ച കോളേജില്‍ ഒത്തു ചേരുകയാണ്. ഏവര്‍ക്കും ഭയങ്കര ഉത്സാഹം. ഇരുപതു വയസ്സില്‍ പിരിഞ്ഞവര്‍ നാല്പ്പതിന്റെ നിറവില്‍ ഒത്തു ചേരുന്നു. ചിലര്‍ നാട്ടില്‍ തന്നെ ജോലി ചെയ്യുന്നു. മറ്റു ചിലര്‍ പഠിച്ചതുമായി ഒരു ബന്ധവും ഇല്ലാത്ത ജോലികളില്‍. ചിലര്‍ ഗള്‍ഫിലും മറ്റും. കുട്ടികളായി നടന്നവര്‍ സ്വന്തം കുട്ടികളുമായി ആ മണ്ണില്‍ കാലു കുത്തുന്ന അപൂര്‍വ സുന്ദര നിമിഷം. ഇതിനിടയില്‍ ഞാന്‍ പഴയ ക്ലാസ്സില്‍ പോയിരുന്നു. അങ്ങനെ വെറുതെ ഓരോന്ന് ഓര്‍ത്തപ്പോള്‍ ആണ് ആ ജനല്‍ പാളിയില്‍ കൌതുകത്തോടെ ഒന്ന് നോക്കിയത്.
-----------------------
ഇനി ഫ്ലാഷ് ബാക്ക്
1993. മൂന്നാം വര്‍ഷം ആദ്യ ദിനം.
ചുറ്റികളികള് മാറ്റി വച്ച് ഗൌരവമായി പഠിക്കാന്‍ മനസ്സില്‍ തീരുമാനം എടുത്തു നടക്കുന്ന കാലം. ഒരിക്കല്‍ അവള് എന്റെ ക്ലാസില്‍ വന്നു. ആരോടോ ചോദിച്ചു "സുജിത് ഇവിടെ ഉണ്ടോ?"
ഞാന്‍ പറഞ്ഞു "എന്താ കാര്യം? ഞാനാണ് സുജിത്."
അതേയ് എന്റെ കാല്‍ക്കുലേറ്റര്‍ കേടായി. ഒന്ന് ശെരിയാക്കി തരാമോ? അന്ന് ഞാന്‍ കാല്ക്കുലേറ്ററില് ചില പരീക്ഷണങ്ങള്‍ നടത്തുന്ന കാലം. അടുത്ത ചില കൂട്ടുകാര്‍ക്കു മാത്രം അറിയാവുന്ന കാര്യം ഇവള്‍ക്ക് എങ്ങനെ മനസ്സിലായി?
"തരൂ നോക്കട്ടെ. നാളെ പറഞ്ഞാല്‍ മതിയോ?"
അവള് പോയി. പിറ്റേന്ന് രാവിളെ ബസ്സില്‍ വരുമ്പോള്‍ അതാ അവള് മുന്നില്‍.
"ആഹാ താനും ഈ ബസ്സിലാണോ?"
"അതെ"
"ഞാന്‍ കണ്ടിട്ടില്ല"
"ഇടയ്ക്ക് മുന്നിലേയ്ക്ക് വായ് നോക്കുന്നത് അത്ര മോശപ്പെട്ട കാര്യം അല്ല. അതേയ് എന്റെ പേര് ശ്രുതീന്നാ"
ശ്ശെടാ ഇവള് ആള് കൊള്ളാലോ എന്ന് മനസ്സില്‍ കരുതി. "ദാ സംഭവം ശെരിയായിട്ടുണ്ട്. നീ സിവില്‍ അല്ലെ അത് കൊണ്ട് ഇതിന്റെ കുഴപ്പം എന്തായിരുന്നു എന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല"
"ആയ്ക്കോട്ടെ" എന്നും പറഞ്ഞു അവള് അത് ബാഗില്‍ വച്ചു.
ഞാനറിയാത്ത പ്രണയം (ഭാഗം 2)
അന്നുമുതല്‍ തുടര്‍ച്ചയായി ഞങ്ങളുടെ യാത്ര ഒരേ ബസ്സില്‍ ആയിരുന്നു. പരവൂര്‍ക്കാരന്‍ ആയ കണ്ടക്ടര്‍ ചേട്ടന് ഞങ്ങള്‍ക്കായി മുന്നിലെ വാതിലിനു തൊട്ടു പിന്നിലെ സീറ്റ് ഒഴിച്ചിടുമായിരുന്നു. വാതില്‍ പടിയില്‍ നിന്നാല്‍ അയാള്‍ക്ക് നമ്മള് സംസാരിയ്ക്കുന്നത് കേള്‍ക്കാന്‍ സൗകര്യം ആവും എന്നാണ് അവള് പറഞ്ഞത്. ദോഷം പറയരുതല്ലൊ,അയാള്‍ ഇടയ്ക്കിടെ ഒരു കണ്ണിലെ പുരികം ഉയര്‍ത്തി സംശയത്തോടെ ഞങ്ങളെ നോക്കാറും ഉണ്ട്. ദിനവും ആദ്യം ബസ്സില്‍ കയറുന്ന ഞാന്‍ രണ്ട് ടിക്കറ്റ് എടുക്കും. തിരിയെ വരൂമ്പോള്‍ അവള്‍ക്ക് രണ്ട് പേര്‍ക്കും ടിക്കറ്റ് എടുക്കണം പോലും. ഹോ, വല്യ അഭിമാനി.... ഞാന്‍ മനസ്സില്‍ കരുതി.
രണ്ടു പേരും ശെരിക്കും ആസ്വദിച്ച യാത്രകള്‍. ബസ്സിലെ ചൂടും, മഴയും, തിരക്കും ഞങ്ങൾക്ക് ആനന്ദം നല്‍കിയിരുന്നു. കൊട്ടിയം കവലയില്‍ ഇറങ്ങി കോളേജ് വരെ നടക്കുന്ന ദൂരം അറിഞ്ഞതേ ഇല്ല. വഴിയുടെ രണ്ടു വശങ്ങളിലും പല നിറങ്ങളില്‍ കാട്ടു പൂക്കള്‍ ഞങ്ങള്‍ക്ക് എന്നും സ്വാഗതം ഓതിയിരുന്നു. ഒരിക്കല്‍ മഴയത്ത് കുട കൊണ്ടു വരാന്‍ മറന്ന അവള് എന്നൊടൊപ്പം ഒരു കുടക്കീഴില് നടന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഞങ്ങളുടെ അന്നത്തെ സംസാര വിഷയങ്ങളില്‍ പ്രണയം ഒരിക്കലും കടന്നു വന്നതേ ഇല്ല.
ഒരു അവധി ദിവസം അപ്രതീക്ഷിതമായി അവള് എന്റെ വീട്ടില്‍ വന്നു. അന്ന് എന്റെ അമ്മയ്ക്ക് സുഖം ഇല്ലാതിരുന്നതിനാല്‍ ഇഷ്ടമില്ലാഞ്ഞിട്ടും ഞാന്‍ പാചകം എറ്റെടുത്തു. അതിനിടെ അവളെ മുറ്റത്തു കണ്ടപ്പൊള്‍ കയ്യില്‍ ചട്ടുകവും ആയി നിന്ന എനിക്കുണ്ടായ ചമ്മല് മറയ്ക്കാന്‍ ആയില്ല. ഭാഗ്യം, അവളെ പറ്റി എന്റെ അടുത്ത സുഹൃത്തായ അമ്മയോട് നേരത്തെ പറഞ്ഞിരുന്നത് നന്നായി. അതിനാല്‍ അടുത്ത ചമ്മലുകളില്‍ നിന്നും, ഉണ്ടായേക്കാവുന്ന ചൊദ്യം ചെയലുകളില്‍ നിന്നും രക്ഷപെട്ടു. ഞാന്‍ അടുക്കളയില്‍ തിരിയെ പോയി, അവള് അമ്മയോട് കുറച്ചു നേരം സംസാരിച്ചിരുന്നു.
രണ്ടാം വര്‍ഷ സിവില്‍ക്കാരി ആയ അവള്‍ക്ക് ബേസിക് ഇലക്ട്രിക് എഞ്ചിനീയറിംഗ് അല്‍പ്പം ബുദ്ധിമുട്ട് ഉണ്ട് പോലും. എതായാലും എന്റെ കൈകളില്‍ പിറന്ന രണ്ടു ദോശയും ചായയും ആയി ഞങ്ങളുടെ ക്ലാസ്സ് തുടങ്ങി. സംശയം ചോദിക്കുന്ന കെട്ടപ്പൊ മനസ്സിലായി, ആള് മോശക്കാരി അല്ല. തലയില്‍ ആള് താമസം ഉള്ള കൂട്ടത്തിലാണ്. രണ്ടു മണിക്കൂര്‍ കൊണ്ട് ഒരു അധ്യായം തീര്‍ത്തു. അമ്മ പറഞ്ഞു "ഉച്ച കഴിഞ്ഞാല്‍ നിനക്ക് അമ്മാവന്റെ വീട്ടില്‍ പൊവണ്ടെ? ആ വഴിയ്ക്ക് തന്നെയാണല്ലൊ ഈ കുട്ടിയുടെ വീട്. ഇനി പരീക്ഷയ്ക്ക് അധികം നാളില്ലല്ലൊ? നിനക്ക് അവളുടെ വീട്ടില്‍ പൊയി കുറച്ചു കൂടെ പഠിപ്പിച്ചൂടെ?" ഞാന്‍ സമ്മതിച്ചു. അവള് സന്തോഷത്തോടെ യാത്രയായി.
ഞാനറിയാത്ത പ്രണയം (ഭാഗം 3)
ഉച്ച കഴിഞ്ഞു. അമ്മയ്ക്ക് മരുന്നും ആഹാരവും എടുത്തു കൊടുത്തു. മരുന്നിന്റെ ലഹരിയില്‍ അമ്മ മയങ്ങി. കുറച്ചു കഴിഞ്ഞ് അനിയന് വീട്ടില്‍ എത്തി. ഞാന്‍ അമ്മാവന്റെ വീട്ടിലേയ്ക്ക് സൈക്കിളും എടുത്തു യാത്രയായി. ആഴ്ചയില്‍ ഒരിക്കല്‍ അമ്മാവന്റെ മകള്‍ക്ക് വേദഗണിതം അറിയാവുന്ന പോലെ പഠിപ്പിച്ച് കൊടുക്കാറുണ്ടായിരുന്നു. മനസ്സ് എവിടേം ഉറച്ചു നില്ക്കുന്നില്ല. എത്രയും വേഗം ക്ലാസ്സ് മതിയാക്കി, അവിടെ നിന്ന് ഇറങ്ങി. ഉള്ളില്‍ എന്തോ ഒരു വിചാരം (അതോ വികാരമോ) അലയടിക്കുന്നു. എന്താണെന്നറിയില്ല. അവള് പറഞ്ഞു തന്ന വഴിയിലൂടെ ഒരു വീടിനു മുന്നില്‍ എത്തി. അധികം പഴക്കം ഇല്ലാത്ത ഭംഗിയുള്ള ഒരു വീട്. ചുറ്റുമതില്‍ ഒക്കെയുള്ള, നിറയെ മരങ്ങള്‍ ഉള്ള, വലിയ തൊടി. വീടിനു വശത്തായി നിത്യവും ഉപയോഗിക്കാത്ത മാതിരി പടവുകള്‍ ഒക്കെയുള്ള ഒരു കുളം. വീടിനു വെളിയില്‍ ഒരു നായയെ കെട്ടി ഇട്ടിരിക്കുന്നു. മടി കൊണ്ടാണോ എന്തോ ഒരു കണ്ണ് പാതി തുറന്ന് എന്നെയൊന്നു നോക്കിയെന്ന് വരുത്തി അവന് വീണ്ടും ഉറക്കം തുടര്‍ന്നു .
ഞാന്‍ കാളിംഗ് ബെല്‍ അടിച്ചു. ശ്രുതി പുറത്തേയ്ക്ക് വന്നു. ആഹാ!!! ഇത് വരെ കാണാത്ത പോലെ പട്ടുപാവാടയും ബ്ലൌസും ഒക്കെ ഇട്ട് ഒരു സുന്ദരിക്കുട്ടി. ഇവള് അവള് തന്നെ അല്ലെ? എന്തൊരു മാറ്റം? അവള് മന്ദഹാസത്തോടെ എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു. അവിടെ അവളുടെ അമ്മയെ കണ്ടു. അമ്മയ്ക്ക് എന്നെ കേട്ട പരിചയമേ ഉള്ളൂ. അവര്‍ അടുക്കളയില്‍ തിരക്കിലാണ്. “ദാ ഇപ്പൊ വരാം, അമ്മയോട് സംസാരിയ്ക്കൂ” എന്ന് പറഞ്ഞു ശ്രുതി പോയി. ഞാന്‍ അടുക്കളയിലേയ്ക്ക് കയറി. അവളുടെ അനിയത്തിയെ അന്ന് ആദ്യമായി അവിടെ കണ്ടു. ഹൃദയത്തില്‍ എന്തോ തകരാര്‍ ഉള്ള ഒരു കുട്ടിയാണവള്‍. ആള് ട്യൂഷന് ക്ലാസിലേയ്ക്ക് പോകുന്ന തിരക്കിലാണ്. ഞെട്ടിയത് അതല്ല. അമിതമദ്യപനായ ഒരു അച്ഛന് വര്ഷനങ്ങള്ക്കു് മുന്നേ ഉപേക്ഷിച്ച കുടുംബം ആയിരുന്നു അവര്‍. പ്രൈമറി സ്കൂളിലെ അധ്യയനജോലി ഉപേക്ഷിച്ച് രണ്ടു പെണ്കുകട്ടികളെ നോക്കാന്‍ ആ അമ്മ രണ്ടാമതൊന്നു ആലോചിച്ചില്ല. കുറച്ചു നേരം കൊണ്ട് തന്നെ ഇതെല്ലം പറഞ്ഞപ്പോ ഞാന്‍ ആകെ വല്ലാതായി. എന്ത് പറയണം എന്നറിയില്ല. അത്യാവശ്യം സാമ്പത്തികം ഉണ്ട്. വീട്ടില്‍ സ്ഥിരമായി രണ്ടു സ്ത്രീകള്‍ സഹായത്തിനും ഉണ്ട്. ആകെ അഞ്ചു സ്ത്രീകള്‍ ഉള്ള ഒരു വീട്. ഇതൊന്നും അവള് എന്നോട് പറഞ്ഞിട്ടില്ലായിരുന്നു. ഇതൊന്നും അല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ദിവസവും എന്തായിരുന്നു സംസാരിച്ചു കൊണ്ടേ ഇരുന്നത്?
“ഞാന്‍ റെഡി” ശ്രുതി തിരിയെ വന്നു. അവളോട് ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ചോദിച്ചില്ല. പഠനം തുടര്‍ന്നു. ഇടയ്ക്ക് അമ്മ ചായ കൊണ്ട് വന്നു. “അമ്മു ഇന്നലെ വാങ്ങിക്കൊണ്ടു വന്ന ഗ്ലാസ്സാ, പഴയ മോഡല്‍” അമ്മ പറഞ്ഞു. വീണ്ടും അത്ഭുതം. അവളെ വീട്ടില്‍ അമ്മു എന്നാണ് വിളിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കൂടാതെ വര്ഷലങ്ങളായി ഞാന്‍ വീട്ടില്‍ ചായ കുടിക്കുന്ന, മുകളില്‍ വക്കില്ലാത്ത, താഴേയ്ക്ക് പോകുമ്പോള്‍ വ്യാസം കുറയുന്ന എന്റെ സ്റ്റീല്‍ ഗ്ലാസ് അവള് കണ്ടിരുന്നു. അതില്‍ കോമ്പസ് കൊണ്ട് ഞാന്‍ കൊത്തിയ എന്റെ പേരും. ഇവള് ഒരു അത്ഭുതം തന്നെ.
ക്ലാസ് കഴിഞ്ഞു, എല്ലാരോടും യാത്ര പറഞ്ഞ് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഗേറ്റ് വരെ അവള് കൂടെ വന്നു. “അന്നൊരു ദിവസം പറഞ്ഞില്ലേ? ചേട്ടന് കോഴ്സ് കഴിഞ്ഞു എത്രയും പെട്ടെന്ന് എവിടേലും ജോലിക്ക് കയറാന്‍ ഉള്ള തിടുക്കം ആണെന്ന്. ഞങ്ങള്‍ക്ക് ഇവിടെ എന്റെ കോഴ്സ് കഴിഞ്ഞു എത്രയും പെട്ടെന്ന് ഒരു ആണനക്കം ഉണ്ടാവാനാണ് തിടുക്കം.”
മടങ്ങുമ്പോള്‍ ഞാന്‍ രണ്ടു നേരം തിരിഞ്ഞു നോക്കിയത് എന്തിനാണോ? കണ്ണില്‍ നിന്നും മായുന്ന വരെ അവള് ഗേറ്റില്‍ നില്ക്കുന്നുണ്ടായിരുന്നു.
പട്ടുപാവാടയും ബ്ലൌസും ഒക്കെ ഇട്ട് ഒരു സുന്ദരിക്കുട്ടി.....
ഞാനറിയാത്ത പ്രണയം (ഭാഗം 4)
കുറെ നാളുകള്‍ അങ്ങനെ പോയി. എന്നാല്‍ ഒരിക്കല്‍ പോലും കോളേജ് ക്യാമ്പസ്സില്‍ ഞങ്ങളുടെ കൂടിച്ചേരലുകള്‍ ഉണ്ടായില്ല. പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിട്ടല്ല. എന്തോ അങ്ങനെ സംഭവിച്ചു എന്ന് മാത്രം.ദൂരെ നിന്ന് ഓരോ പുഞ്ചിരികള്‍.... അത്ര മാത്രം.... അക്കാലത്ത് ശനിയും ഞായറും ഞാന്‍ വെറുത്തു. എല്ലാ അവധികളെയും ഞാന്‍ വെറുത്തു.
നാല് നാളായി അവള് വരുന്നില്ല. ഇനി സുഖമില്ലാഞ്ഞിട്ടാണോ? അവള് കയറുന്ന ബസ്സ് സ്റ്റോപ്പില്‍ എന്റെ കണ്ണുകള്‍ അവളെ തെരഞ്ഞു. കണ്ടക്ടര്‍ ചേട്ടനും ചോദിച്ചു "കക്ഷി എന്തിയെ?"ആ വെള്ളിയാഴ്ച അവള് വന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. കണ്ണിനു താഴെ കറുത്ത നിറം. കുറെ നാളായി ഉറങ്ങാത്ത പോലെ. യാത്രയില്‍ ഞാന്‍ ചോദിച്ചു "എന്താ? എന്ത് പറ്റി?"
കുറെ നേരം ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണിലെ തിളക്കം കുറഞ്ഞിരിക്കുന്നു. "എന്റെ അനിയത്തിയ്ക്ക് പെട്ടന്നു സുഖമില്ലാതായി.ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സയില്‍ ആണ്. അവള്‍ക്കു ഹൃദയത്തിലെ വാല്‍വിനു എന്തോ തകരാറ്. ഞങ്ങള്‍ എല്ലാരും അവിടെ ആയിരുന്നു. ഞാനും കൊമളചേച്ചിയും (വീട്ടില്‍ സഹായത്തിനു നില്ക്കുന്ന) മാത്രം വന്നു. ക്ലാസ്സ് മുടക്കണ്ടല്ലോ. എനിക്കൊരു സമാധാനവും ഇല്ല." എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് എനിക്കും അറിയില്ല. അന്ന് ആദ്യമായി എന്റെ തോളില്‍ തല ചായ്ച്ച് കൊട്ടിയം വരെ അവള് ഉറങ്ങി.
രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവണം. ഹൃദയം നുറുങ്ങുന്ന ഒരു വാര്‍ത്തയുമായി അവള് വന്നു. അനിയത്തിയുടെ ചികില്‍സയ്ക്കു ധാരാളം പണം വേണം. കൂടാതെ തുടര്‍ചികില്‍സയ്ക്കായി ആ കുട്ടിയ്ക്ക് തിരുവനന്തപുരം വരെയുള്ള യാത്രയും ബുദ്ധിമുട്ട്. ഒരേ ഒരു പരിഹാരം. കൊല്ലത്തെ സ്ഥലം വിറ്റ് തിരുവനന്തപുരത്തേയ്ക്ക് ഒരു ചെറിയ വീട് വാങ്ങി മാറുക. ദിനവും ഉള്ള ശ്രുതിയുടെ യാത്ര മാത്രമാണ് ഒരു ബുദ്ധിമുട്ട്. അവരുടെ മുന്നില്‍ വേറെ പോംവഴികള്‍ ഇല്ലായിരുന്നു. അടുത്തയാഴ്ച അവള് പോകും. ഹൃദയം നുറുങ്ങിയ പോലെ. അവള് കാണാതെ ഞാന്‍ എന്റെ കണ്ണ് തുടച്ചു. ആ പാവത്തിന് കരയാന്‍ പോലും ആവാത്ത അവസ്ഥ. രണ്ടു പേരുടെയും അവസ്ഥ കണ്ട കണ്ടക്ടര്‍ അന്നും ഒരു പുരികം ഉയര്‍ത്തി സംശയത്തോടെ ഞങ്ങളെ നോക്കി.
അവള് പോയി. ക്ലാസ്സില്‍ ദേവകുമാര്‍ സാറിന്റെ "Polyphase Circuit & Transformers" എന്നെ ബോറടിപ്പിച്ചു. എംകെ.രാമചന്ദ്രന് സാര്‍ തുറന്നിട്ട "Hydro Electric Power Station" ഞാന്‍ കണ്ടില്ല. ഗംഗപ്രസാദ് സാര്‍ വന്ന് പതിവ് പോലെ "DC Motor" പ്രവര്‍ത്തിപ്പിച്ചതും ഞാന്‍ അറിഞ്ഞില്ല. പകലുകളും രാത്രികളും എന്നെ കുത്തി നോവിച്ചു.
ശെരിക്കും അവള് എനിക്ക് ആരാണ്?
ഞാനറിയാത്ത പ്രണയം (ഭാഗം 5)
അന്നത്തെ ഞങ്ങളുടെ ബസ്സിലെ മടക്കയാത്ര മറക്കാനാവില്ല. അവള് ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് എന്നെ കാണാന്‍ വന്നു. ഒരു പുസ്തകം തരാന്‍ എന്ന പോലെ. ദൈവമേ, എന്റെ ക്ലാസ്സില്‍ ആരേലും കാണുന്നുണ്ടോ? അതാണ് എനിക്ക് പേടി. ഞങ്ങള്‍ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല. ഇന്ന് വെള്ളിയാഴ്ച. നാളെ രാവിലെ അവര്‍ തിരുവനന്തപുരത്തേയ്ക്ക് വീട് മാറും. ഇത്ര അലസമായും അശ്രദ്ധമായും ഉള്ള രൂപത്തില്‍ ഇതിനു മുന്നേ അവളെ ഞാന്‍ കണ്ടിട്ടില്ല. “നമുക്ക് ഇന്ന് നേരത്തെ പോയാലോ?” സ്വതവേ വലുപ്പമേറിയ അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ? കൈകള്‍ വിറയ്ക്കുന്നുണ്ടോ? ചുണ്ടുകള്‍ വിതുംബുന്നുണ്ടോ? എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ ഉച്ചത്തില്‍ കേള്‍ക്കാം . കാലില്‍ ഒരു വിറയിലും, പതിവ് പോലെ കൈകളില്‍ തണുപ്പും. ഉച്ച കഴിഞ്ഞ് ഡ്രായിംഗ് ക്ലാസ്സ്. ഗംഗപ്രാസാദ് സാറിന്റെ വക “Wave Winding”. എന്റെ മനസ്സിലും തിരമാലകള്‍ (Wave) ആര്ത്തലയ്ക്കുന്നുണ്ടായിരുന്നു. എങ്ങനേലും വര കഴിഞ്ഞ് തിരിച്ചിറങ്ങി. ഡ്രായിംഗ് ക്ലാസ്സില്‍ ഏറ്റവും വേഗത്തില്‍ പടം വരച്ച് നേരത്തെ പുറത്തു പോകുന്ന ചില പെണ്‍കുട്ടികളെ പോലും അന്ന് ആദ്യമായി ഞാന്‍ തോല്‍പ്പിച്ചു.
പുറത്തിറങ്ങി വരുമ്പോള്‍ കോണിപ്പടികള്ക്ക് താഴെ അതാ അവള്. “ഞാന്‍ നേരത്തെ ഇറങ്ങി. നമുക്ക് പോകാം”. രാവിലെ ഒരുമിച്ചു നടന്നു വരുന്ന ഞങ്ങള്‍ വൈകുന്നേരം അവരവരുടെ ക്ലാസ്സിലെ കൂട്ടുകാര്‍ക്കൊപ്പം ആയിട്ടായിരുന്നു കൊട്ടിയം കവല വരെ നടന്നു പോയിരുന്നത്. ബസ്സില്‍ വച്ചാണ് പിന്നെ ഞങ്ങളുടെ സമാഗമം. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഒരുമിച്ചു തന്നെ കോളേജില്‍ നിന്ന് നടന്നു പോകുന്നു. “നമുക്ക് അടുത്ത ബസ് സ്റ്റോപ്പില്‍ നിന്ന് കയറാം”. ഞാന്‍ സമ്മതിച്ചു. കൊട്ടിയം കവല കടന്നു കുറച്ചു ദൂരം നടന്നു പോയപ്പോള്‍ അവള് എന്റെ ഇടതു കൈയില്‍ പിടിച്ചു. എനിക്കോ പരിഭ്രമം. “ഇതെന്താ കൈ തണുത്തിരിക്കുന്നത്?”. ഞാന്‍ ഒന്നും മിണ്ടിയില്ല.
അവള് സംസാരിച്ചു തുടങ്ങി. “ഞങ്ങളുടെ കുടുംബത്തില്‍ ആണ് കുട്ടികള്‍ വളരെ കുറവാണ്. അമ്മയുടെ വിവാഹം കഴിഞ്ഞ് പാലക്കാട് നിന്നും കൊല്ലത്ത് വന്ന ഞങ്ങള്‍ക്ക് ഇവിടെ പറയത്തക്ക ബന്ധുക്കളും ഇല്ല. കോളേജിലെ ആദ്യദിനങ്ങളില്‍ റാഗിങ്ങില്‍ പെട്ട് കരഞ്ഞ എന്നെ രക്ഷിച്ച അന്ന് മുതല്‍ ഞാന്‍ ഒരു തണല്‍ അനുഭവിച്ചു”. ഇതെനിക്കൊരു പുതിയ അറിവായിരുന്നു. റാഗിങ്ങില്‍ പെട്ട് ഉഴലുന്ന പലരെയും, പലപ്പോഴും രക്ഷിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഇവളും ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. വീണ്ടും നിശബ്ദത. അവള് സംസാരിയ്ക്കുന്നത് കേള്‍ക്കാനായിരുന്നു എനിക്കിഷ്ടം. അവളും സംസാരിയ്ക്കുന്നില്ല. നീല യൂണിഫോം ഇട്ട രണ്ടു പേര് കൈ കോര്‍ത്ത് നടന്നു പോകുന്നത് ആരൊക്കെയോ നോക്കുന്നുണ്ടോ? അവള് കൈ വിടുന്നും ഇല്ല. എന്റെ കയ്യിലെ തണുപ്പ് മാറുന്നും ഇല്ല.
ബസ്സ് വന്നു. വലിയ തിരക്കില്ല. പതിവ് ബസ്സല്ലാത്തതിനാല്‍ സ്ഥിരം സീറ്റ് കിട്ടിയില്ല. കിട്ടിയേടത്ത് ഞങ്ങള്‍ ഒരുമിച്ചിരുന്നു. അന്നും അവള് തന്നെ ടിക്കറ്റെടുത്തു. പതിയെ എന്റെ തോളില്‍ തല ചായ്ചിരുന്നു. ഞാന്‍ പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു. ഇനി ഇത് പോലെ ഒരു യാത്ര ഉണ്ടാവുമോ? ബസ്സില്‍ പാട്ട് വച്ചിരിക്കുന്നു. ഇണ എന്ന സിനിമയിലെ പാട്ടുകളായ “വെള്ളിച്ചില്ലും വിതറി” എന്ന ഗാനവും “അരളിപ്പൂം കാടുകള്‍, വളവില്‍ പുല് മേടുകള്‍” എന്ന ഗാനവും വന്നു. ഇവ എന്റെ ഇഷ്ട ഗാനങ്ങള്‍ ആണെന്ന് അവള്‍ക്കും അറിയാം. എനിക്കെന്തോ കൂടെ മൂളാന്‍ തോന്നിയില്ല.
പെട്ടെന്നൊരു സംശയം, എന്റെ ഉടുപ്പ് നനയുന്നുവോ? തിരിഞ്ഞു നോക്കി. അവള് നിശബ്ദമായി കരയുകയാണ്. ഞാനും വല്ലാതെ ആയി. എന്റെ കയ്യില്‍ ചുറ്റിപ്പിടിച്ച് കുനിഞ്ഞിരുന്നു കരച്ചില് തുടര്‍ന്നു . ആണുങ്ങള് കരയാന്‍ പാടില്ലത്രേ. പട്ടാളക്കാരനായ എന്റെ അച്ഛന് പറഞ്ഞു തന്നതാണ്. മുതിര്‍ന്നിട്ടും എത്രയോ പ്രാവശ്യം ഞാന്‍ തെറ്റിച്ച ഒരു കാര്യം. ഇന്നും പലപ്പോഴും പാലിക്കാത്ത ഒരു കാര്യം. എന്റെ കണ്ണും നിറയുന്നുവോ? കാഴ്ചകള്‍ ഒന്നും വ്യക്തമാകുന്നില്ല.
അവള്ക്കിറങ്ങേണ്ട ഇടം എത്തി. രണ്ടു ടിക്കറ്റുകളും എന്റെ പോക്കറ്റില്‍ അവള് ഇട്ടു. കരഞ്ഞു കലങ്ങിയ കണ്ണുമായി ഒന്നും മിണ്ടാതെ അവള് ഇറങ്ങി. ഞാന്‍ തിരിഞ്ഞു നോക്കിയില്ല. നോക്കിയാലും ഒന്നും കാണില്ല. എന്റെ കണ്ണില്‍ ആകെ ഒരു മൂടല്‍. ഉള്ളിലെ എങ്ങല് അടക്കി ഞാന്‍ വീട്ടില്‍ എത്തി.
ഞാനറിയാത്ത പ്രണയം (ഭാഗം 6)
അടുത്ത തിങ്കളാഴ്ചയും അവധിയാണ്. എനിക്ക് ദേഷ്യം വന്നു. ഭൂമി ഒന്ന് വേഗം കറങ്ങിയിരുന്നെങ്കില്‍. അവള് കൂടെ ഉള്ളപ്പോഴെല്ലാം ഭൂമിയ്ക്ക് എന്തൊരു വേഗതയാണ്? അടുത്ത അധ്യയന ദിവസം. ഒരു ടിക്കറ്റിനുള്ള പണം നീട്ടിയപ്പോള്‍ കണ്ടക്ടര്‍ പതിവ് പോലെ ഒരു പുരികം ഉയര്‍ത്തി. “കക്ഷി എന്ത്യേ?”. കണ്ഠം ഇടറി ഞാന്‍ പറഞ്ഞു,
“അവള് ഇനി വരില്ല. അവര്‍ തിരുവനന്തപുരത്തേയ്ക്ക് താമസം മാറി”.
“അയ്യോ അപ്പൊ ഇനി അനിയന് അവളെ കാണാന്‍ പറ്റില്ലേ?”
“അവള് കോളേജ് മാറിയിട്ടില്ല”
“എന്റെ അന്വേഷണം ആ കൊച്ചിനോട് പറയണം കേട്ടാ?”
ഞാന്‍ തല കുലുക്കി. ബസ്സിനും ഒരു വേഗതയും ഇല്ല. അവള് കൂടെ ഉള്ളപ്പോള്‍ എന്തൊരു വേഗതയാണ്.
കോളേജില്‍ എത്തി. പുസ്തകം ക്ലാസ്സില്‍ കൊണ്ട് വച്ചു. അവളുടെ ക്ലാസില്‍ പോയി.
“ശ്രുതി വന്നിട്ടില്ല” ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ആരെ കാണാന്‍ വന്നു എന്ന് ഇവള്ക്കെങ്ങിനെ അറിയാം? കണ്ണടച്ച് പാല് കുടിച്ച പൂച്ചയെ കണ്ടെത്തിയ ഈ രാക്ഷസി ആരാണോ? ഏതായാലും ഒരു പുഞ്ചിരി പാസാക്കി ഞാന്‍ തിരിയെ ക്ലാസ്സില്‍ എത്തി. ഉച്ച നേരത്ത് അവളുടെ ക്ലാസ്സിനു അല്പം ദൂരെ മാറി നിന്ന് ഉള്ളിലേയ്ക്ക് നോക്കി. അതാ അവിടൊരു തിളക്കം, ഭാഗ്യം. ആളു വന്നിട്ടുണ്ട്. മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവള് പുറത്തു വന്നു. ക്ഷീണിച്ച മുഖം. “ആദ്യമായിട്ട് തിരുവനന്തപുറത്തൂന്ന് വന്നതല്ലേ. സമയം ശെരിയാക്കാന്‍ പണിപ്പെട്ടു. അങ്ങനെ രാവിലെ അല്പം താമസിച്ചു”.
അവളുടെ അനിയത്തിക്ക് ഇപ്പോള്‍ സുഖം ഉണ്ട്. പക്ഷെ ഇനി സ്കൂളില്‍ പോയി പഠിക്കാന്‍ ആവില്ല. നാളുകള്‍ കടന്നു പോയി. ഇപ്പോള്‍ ഭൂമിയുടെ വേഗതയും ബസ്സിന്റെ വേഗതയും ക്രമേണ കൂടിക്കൂടി വരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ച്ചകളുടെ ഇടവേളകള്‍ ക്രമേണ കൂടുന്നുവോ. എന്നാല്‍ എന്നില്‍ അതൊരു വേദന ഉളവാക്കുന്നും ഇല്ല. അവള്‍ക്കും അതുണ്ടാവുന്നില്ല എന്നെനിക്ക് തോന്നി. ഒരു കാലത്ത് പ്രത്യേക പഠനക്രമം പാലിച്ചിരുന്ന ഞാന്‍ അല്പം പുറകില്‍ ആയോ എന്നൊരു സംശയം. VKശശിധരന് സാറിന്റെ ക്ലാസ്സിലെ DC Series Motor വീട്ടിലിരുന്നു പഠിക്കുമ്പോള്‍ എനിക്കുറപ്പായി. എവിടെയോ താളം പിഴയ്ക്കുന്നു, ഏകാഗ്രത കൈമോശം വരുന്നു. ഇത് ശെരിയാവില്ല. വര്‍ഷാവസാനം ആവുന്നു. ഈ സര്‍ട്ടിഫിക്കറ്റ് എന്റെ എല്ലാം ആണ്. ഇത് കാത്ത് ഒരു കുടുംബം മുഴുവനും ഉണ്ട്. മാത്രമല്ല രജനിയും സാജനും മൃണാളും എന്ന് വേണ്ട സകല പുലികളും തകര്‍ത്ത് പഠിക്കുകയാണ്. അവര്‍ക്കൊപ്പം എത്തിയില്ലേലും ഞാന്‍ മോശം ആവാന്‍ പാടുണ്ടോ?
ഞാനറിയാത്ത പ്രണയം (ഭാഗം 7)
ഏകദേശം പുതുവര്‍ഷം ഒക്കെ ആയപ്പോള്‍ അവളെ കാണാതെ എനിക്കും, എന്നെ കാണാതെ അവള്‍ക്കും പറയത്തക്ക വിഷമം ഒന്നും ഇല്ല എന്ന് മനസ്സിലായി. എനിക്കോ, പഠനം തന്നെ ശരണം. ഇതിനിടെ ഒരു വൈറല്‍ പനി എന്നെ പിടികൂടി. ഒരാഴ്ചയോളം തീരെ സുഖമില്ലാതെ കിടന്നു. അല്പം തലപൊക്കിയ സമയത്താണ് ഞങ്ങളുടെ പ്രോജക്റ്റ് ആയ “Offline Inverter Circuit” വരച്ചുണ്ടാക്കിയത്. വയ്യ എന്ന് കരുതി ഇരിക്കാന്‍ എനിക്കും വയ്യ. അടുത്തയാഴ്ച കോളേജില്‍ പോയി. അസുഖം നേരെ മാറിയിട്ടില്ല. രാവിലെ തന്നെ അവളെ കണ്ടു. ഇത്രയും ദിവസത്തെ വിരഹം എന്നിലോ അവളിലോ വലിയ ചലനം ഒന്നും ഉണ്ടാക്കിയതായി തോന്നിയില്ല. എഴുതിയെടുക്കാന്‍ ഉള്ള ഒരാഴ്ചത്തെ നോട്ട് കണ്ട എനിക്ക് തല കറങ്ങി. പലരോടും സഹായം ചോദിച്ചു. എല്ലാരും തിരക്കിലാണ്, ആരെയും നിര്ബിന്ധിച്ചില്ല. കൂട്ടത്തില്‍ എന്നോട് ദയ തോന്നിയ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി സഹായിക്കാം എന്നേറ്റു. ദിവസവും ഓരോ ബുക്കുകള്‍ വീതം കൊണ്ട് പോയി പകര്‍ത്തി. ആകെ ആറ് ബുക്കുകള്‍ നിറയെ വടിവായി ക്ഷമയോടെ എഴുതി തന്നു. നന്ദി എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഉരുണ്ടു കൂടിയ കാര്‍മേഘം തരിശു ഭൂമിയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ പോലെ. ഒരു പൂ ചോദിക്കുമ്പോള്‍ പൂക്കാലം നല്കു്ന്നവര്‍ക്ക് ദൈവം നല്ലത് വരുത്തട്ടെ എന്ന് മനസ്സില്‍ ആശംസിച്ചു.
വാര്‍ഷിക പരീക്ഷാകാലം. ഒരു ദിവസം അവള് വന്നു. പണ്ട് പഠിപ്പിച്ചത് ഒന്ന് ഓടിച്ചു പറഞ്ഞു തരണം എന്നും പറഞ്ഞ്. ഞാന്‍ പറഞ്ഞു കൊടുത്തു. മറ്റൊന്നും സംസാരിച്ചില്ല. രണ്ടു പേരും ആശംസകള്‍ പറഞ്ഞു പിരിഞ്ഞു.
എന്റെ അവസാന പരീക്ഷാ ദിവസം. അവള് വീണ്ടും വന്നു. ദൈവമേ ഇവള് വീണ്ടും എന്നെ കരയിപ്പിക്കുമോ? തലയില്‍ കഷ്ട്ടപ്പെട്ട് അടുക്കി വച്ചിരിക്കുന്ന അറിവുകള്‍ നനഞ്ഞു കുതിരുമോ?
“എനിക്കറിയാം ഇന്നാണ് നിങ്ങളുടെ അവസാന പരീക്ഷ. ഞങ്ങള്‍ക്ക് അടുത്ത ആഴ്ചയെ തീരൂ. നിങ്ങളുടെ ക്ലാസ്സിലാണ് എന്റെ സീറ്റ്. ചേട്ടന് ഈ പരീക്ഷ എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. അതോണ്ടാ കുറേ നാളായി ഞാന്‍ ഉപദ്രവിക്കാന്‍ വരാത്തത്. അതേയ്, നിങ്ങളുടെ ക്ലാസ്സിന്റെ പിന്നിലെ മൂലയിലെ ജനാലയുടെ ഒരു പാളിയില്‍ ഞാന്‍ ഒരു കാര്യം എഴുതി വയ്ക്കും. അടുത്ത ആഴ്ച കഴിഞ്ഞ് വന്നു നോക്കണം”. ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി. അവള് പോയി. അന്നവള്‍ക്ക് പരീക്ഷ ഇല്ലായിരുന്നു. ഇത് പറയാനാണോ ഇത്രേം ദൂരം സഞ്ചരിച്ചു വന്നത്. വിഡ്ഢി....
റിസള്‍ട്ട് വരും വരെ എന്ത് ചെയ്യും? വേദഗണിതം കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ പ്രൊജക്ടിനായി പഠിച്ച Inverter എന്നെ ഇലക്ട്രോണിക്സിന്റെ മാന്ത്രിക ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പല ആഴ്ചകളും കഴിഞ്ഞു. ഇടയ്ക്കിടെ ഞാന്‍ അവളെ ഓര്‍ക്കും. മറ്റെന്തെങ്കിലും ആലോചന വന്ന് മൂടി അപ്പോള്‍ തന്നെ മറക്കും.
കാലം കടന്നു. അവളുമായി ഒരു ബന്ധവും ഇല്ലാത്ത രീതിയില്‍ ആയിരുന്നു പിന്നെ വിധി എന്നെ റാഞ്ചി എടുത്ത് പറന്ന് പോയത്. നീണ്ട 19 വര്‍ഷത്തെ പ്രവാസ ജീവിതം. ഇതിനിടയില്‍ ഞാന്‍ വിവാഹിതനായി. ഒരു മകളും ഉണ്ടായി. ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം നാട്ടില്‍ ഉള്ള ചില സഹപാഠികളുടെ ഉത്സാഹത്തില്‍ 22 September 2013 ന് എല്ലാരും വീണ്ടും ഒത്തുചേരുന്നു എന്നറിയിച്ചു.
അതിന്റെ ഭാഗമായാണ് ഞാന്‍ നാട്ടില്‍ പോയത്.....
അങ്ങനെയാണ് ഞാന്‍ കോളേജില്‍ പോയത്.....
ഞങ്ങള്‍ പഠിച്ച ക്ലാസ്സില്‍ പോയത്.....
കൂട്ടത്തില്‍ ശ്രുതിയെ ഓര്‍മ്മ വന്നത്.....
അവള് അവസാനമായി പറഞ്ഞത് ഓര്‍ത്തത്.....
ആ ജനലിനരികെ പോയത്.....
അവളുടെ ഹൃദയം കണ്ടത്.....
S S
ഈശ്വരാ.... ഈ പ്രണയം ഞാന്‍ അറിയാതെ പോയല്ലോ?
അച്ഛന് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഞാന്‍ വീണ്ടും എങ്ങിയേങ്ങി കരഞ്ഞു.
അല്ല, ഇന്നും ആരും കാണാതെ കരയുന്നു.
----------------------------------------------------------------------------------
കുറിപ്പ്: ശ്രുതിയെ കണ്ടെത്താന്‍ ഞാന്‍ തീരുമാനിച്ചു. ഫേസ്ബുക്കില്‍ ഒന്നും അവളെ കണ്ടില്ല. എന്നാല്‍ അവളോടൊപ്പം പണ്ട് സ്കൂളില്‍ പഠിച്ച ഒരു സുഹൃത്ത് വഴി കാര്യങ്ങള്‍ അറിഞ്ഞു.
അവളുടെ അനിയത്തി മരിച്ചു. അന്ന് മുതല്‍ അമ്മ സ്വബോധം ഇല്ലാത്ത പോലെയാണ്. ശ്രുതി ഇന്നും അവിവാഹിതയാണ്.
എന്റെ കൈകള്‍ വീണ്ടും തണുത്തു..........----------------------------------------------------------------------------------

kollam eallavarkum undalle ethupolulla nasta pranayagal
മറുപടിഇല്ലാതാക്കൂAwesome!!!
മറുപടിഇല്ലാതാക്കൂനല്ല വിവരണം, എഴുത്തിലെ തീവ്രതയാണു എന്നെ ഏറേ ആകർഷിച്ചത്. ഓർമകൾ എല്ലാവർക്കും ഉണ്ടാവും എന്നാൽ അത് എഴുതി മറ്റൂള്ളവരുടെ മനസ്സിൽ എത്തിക്കുന്നവനാണു കലാകാരൻ. സത്യമൊ, മിത്യയൊ എന്തൊ ആയിക്കോട്ടെ അത് വയനക്കാരിൽ എത്രത്തോളം സ്വാധീനം ചലുത്തുവാൻ കഴിയുന്നു എന്നനുസരിച്ചാണു അതിനെ വിലയിരുത്തേണ്ടത്. എഴുതനുള്ളകഴിവ് അത് ഉപേക്ഷിക്കരുത്. ഒരു അസ്വാദകന്റെ എളിയ ആഗ്രഹം. ശിവാനന്ദൻ
മറുപടിഇല്ലാതാക്കൂഒരു നോവല്‍ വായിക്കും പോലെ തോനിയില്ല ഇത് അനുഭവം ആണ് അതിനാല്‍ ആണ് ഇത്ര തീവ്രത
മറുപടിഇല്ലാതാക്കൂSuperb. Ormakal varshangalkk purakilekk pokunnu. Nashtapranayangalude ormakk. Orikkalum thirich varatha nalla nimishangalkk.
മറുപടിഇല്ലാതാക്കൂഒരിക്കലും തിരിച് വരാത്ത നല്ല ഓര്‍മ്മകള്‍.... വളരെ നല്ല വിവരണം...
മറുപടിഇല്ലാതാക്കൂ