2013 നവംബർ 21, വ്യാഴാഴ്‌ച

കൊച്ചിയിലെ എന്റെ അമ്മ


കൊച്ചിയില്‍ ബസ്സിറങ്ങി നടന്ന് എം.ജി റോഡിലെത്തി. ഒരു കടയില്‍ കയറി വീട്ടിലെ മൊബൈല്‍ ഫോണിന്റെ കേടായ ചാര്‍ജറിനു പകരം പുതിയത് ഒരെണ്ണം വാങ്ങി. മൊബൈല്‍ റീ-ചാര്‍ജ്‌ ചെയ്തു. അടുത്തു കണ്ട ഒരു കടയില്‍ നിന്നും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിച്ചു. ഇനിയും കിടക്കുന്നു സമയം. ഉച്ച കഴിഞ്ഞ് വൈറ്റിലയില്‍ ഒരാളെ കാണാന്‍ പോണം. അതും കഴിഞ്ഞ് ഇടപ്പള്ളിയിലെ അമ്മായിയുടെ വീട്ടില്‍ ഇന്ന് താമസം. നാളെ രാവിലെ തിരിയെ തിരുവനന്തപുരം പോണം.

പക്ഷെ എന്നാലും ഇനിയും കിടക്കുന്നു സമയം. റോഡരികില്‍ നടക്കുന്ന മാജിക്‌ കുറച്ചു നേരം നോക്കി നിന്നു. നല്ല വിശപ്പ്‌. ഊണ് കാലം ആയില്ല. ഒരു നാരങ്ങാവെള്ളം കൊണ്ട് ഒന്നും ആയില്ല. അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലില്‍ കയറി. ഹോട്ടലിന്റെ പേരൊന്നും എഴുതിയിട്ടില്ല. സ്കൂളിലെ പോലെ നടുവ് വളഞ്ഞ നാല് ഡെസ്കും കിരുകിരാ ശബ്ദം ഉണ്ടാക്കുന്ന നാല് ബെഞ്ചുകളും. ഒരു ഹോട്ടലിന്റെ ഭാവം തീരെ ഇല്ല. ഒരു പ്രായമായ അമ്മയും അവരുടെ മകളെ പോലെയുള്ള മറ്റൊരു സ്ത്രീയും മാത്രം. അധികം വിഭവങ്ങള്‍ ഒന്നും ഇല്ല.

"എന്ത് വേണം മോനെ?" ആ അമ്മ ചോദിച്ചു.
"അപ്പവും കടലക്കറിയും". അത് രണ്ടും ആ മേശയില്‍ തന്നെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അവര്‍ ഒരു വാഴയില കഷണം കൊണ്ട് തന്നു.
"വേണ്ടത് എടുത്തു കഴിച്ചോ മോനെ" എന്ന് പറഞ്ഞ് അപ്പവും കടലക്കറിയും എന്റെ അടുത്തേയ്ക്ക് നീക്കി വച്ചു.

ങേ? ഇങ്ങനൊരു ഹോട്ടലോ? ഞാന്‍ രണ്ട് അപ്പവും ആവശ്യത്തിന് കറിയും എടുത്ത് കഴിച്ചു തുടങ്ങി.
"ഹോ... എന്തൊരു സ്വാദ്". ഞാന്‍ വീണ്ടും രണ്ടെണ്ണം കൂടി എടുത്തു. ഒരു ചായയും കുടിച്ച് കൈ കഴുകി പണം കൊടുക്കാനുള്ള സ്ഥലത്തെത്തി.
"എത്രയായി?"
"നാലപ്പവും കറിയും ചായയും അല്ലെ? ഇരുപത്. അവിടെ മേശപ്പുറത്തുള്ള പെട്ടിയില്‍ ഇട്ടോ മോനെ". അവര്‍ അങ്ങോട്ട്‌ വരുന്ന പോലും ഇല്ല. വിലക്കുറവും അവരുടെ അതിഥികളില്‍ ഉള്ള വിശ്വാസവും എന്നെ അത്ഭുതപ്പെടുത്തി. പോക്കറ്റില്‍ കയ്യിട്ട ഞാന്‍ ഞെട്ടി. പോക്കറ്റ് കാലി. ആരോ പോക്കറ്റടിച്ചു. നാനൂറ് രൂപയെങ്കിലും ഉണ്ടായിരുന്നു. ദൈവമേ കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കണം, വൈറ്റില പോണം, ഇടപ്പള്ളി പോണം. എന്ത് ചെയ്യും?

എന്നിലെ ദേവനെ എന്നിലെ തന്നെ അസുരന്‍ ഇതിനകം കീഴ്പ്പെടുത്തിരുന്നു. എന്റെ വലതു കൈ ഉടുപ്പിന്റെ പോക്കറ്റില്‍ നിന്നും പണപ്പെട്ടിയിലെയ്ക്ക് പണം വെയ്ക്കുന്ന മാതിരി നീങ്ങിയിട്ട് അതില്‍ നിന്നും ഇരുപതിന്റെ രണ്ട് നോട്ടുകള്‍ എടുത്ത് പോക്കടിലെയ്ക്ക് വച്ചു. ഹൃദയമിടിപ്പ് കൂടി, വിയര്‍ക്കാന്‍ തുടങ്ങി, കുറ്റബോധം എന്നെ വല്ലത്ത ഒരവസ്ഥയില്‍ എത്തിച്ചു. പക്ഷെ എന്റെ മുന്നില്‍ മറ്റൊരു വഴിയും കണ്ടില്ല. വൈറ്റിലയില്‍ പോയ ശേഷം ഇടപ്പള്ളിയില്‍ എത്തി. അമ്മായിയോട് നടന്ന കാര്യം പറഞ്ഞു. അവിടുന്ന് അഞ്ഞൂറ് രൂപയും വാങ്ങി. അന്നത്തെ ദിവസം എങ്ങനെയോ കഴിഞ്ഞു.

പിറ്റേന്ന് രാവിലെ കാപ്പി പോലും കുടിക്കാതെ ഞാന്‍ ഇടപ്പള്ളിയില്‍ നിന്നും തിരിച്ച് ആ അമ്മയുടെ കടയില്‍ എത്തി. മേശപ്പുറത്തെ പണപ്പെട്ടിയെ ഞാന്‍ നോക്കിയതേ ഇല്ല. പുട്ടും പയറും പപ്പടവും ചായയും കഴിച്ചു. അന്നും ആ അമ്മ പണപ്പെട്ടിയുടെ അടുത്ത് വന്നില്ല. വിളിച്ചു പറഞ്ഞു,
"ഇരുപത് രൂപാ ആ പെട്ടിയില്‍ ഇട്ടോ മോനെ"

ഞാന്‍ ഇരുപതിന്റെ അഞ്ചു നോട്ടുകള്‍ ചുരുട്ടി ആ പെട്ടിയില്‍ ഇട്ടു. അങ്ങന ഒരു ദിവസത്തിനു ശേഷം തലയുയര്‍ത്തി അവിടെ നിന്ന് പുറത്തിറങ്ങി. ഞാനും ദൈവവും മാത്രം സാക്ഷിയായ ഒരു കള്ളത്തരം അവിടെ തീര്‍ന്നു.

"നന്ദി ദൈവമേ. കൊച്ചിയിലെ എന്റെ അമ്മയ്ക്ക് ദീഘയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ".

1 അഭിപ്രായം: