2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

പൊരിയുണ്ട


പണ്ട്, വളരെ പണ്ട് ഒരു അവധിക്കാലം. വീട്ടില്‍ ശ്രീക്കുട്ടന്‍ എത്തി. എന്റെ വല്യമ്മാവന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ഓരോ പൊരിയുണ്ട വീതം വാങ്ങി തന്നു. ഞങ്ങള്‍ അതുമായി അടുത്തുള്ള കൊയ്ത്തു കഴിഞ്ഞ വയലേലയില്‍ കളിയ്ക്കാന്‍ പോയി.
(പൊരിയുണ്ട എന്നാല്‍, ശര്‍ക്കരപ്പാവില്‍ മുക്കി എടുക്കുന്ന പൊരികള്‍ ഒരു ഉണ്ടയുടെ ആകൃതിയില്‍ കൈപ്പിടി വലിപ്പത്തില്‍ ആക്കും. അതില്‍ ഒരു നീളമുള്ള റബ്ബര്‍ പിടിപ്പിച്ചിട്ടുണ്ടാവും. അതിനെ ഒരു വര്‍ണ്ണക്കടലാസ് കൊണ്ട് പൊതിയും. റബ്ബറിന്റെ ഒരറ്റം വിരലില്‍ കെട്ടി ഉണ്ടയെ ദൂരേയ്ക്ക് കൈപ്പത്തി കൊണ്ട് തള്ളിയാല്‍ അതിനെ റബ്ബര്‍ തിരിയെ കൈവെള്ളയില്‍ കൊണ്ട് വരും. അതൊരു രസമുള്ള കളിയാണ്. കുറെ കഴിഞ്ഞ് കളിച്ച് മടുക്കുമ്പോള്‍ വര്‍ണ്ണക്കടലാസ് മാറ്റി പൊരിയുണ്ടയെ തിന്നാം).
ഞാനും ശ്രീക്കുട്ടനും പൊരിയുണ്ട വായുവില്‍ എറിഞ്ഞ് പിടിച്ചുംകൊണ്ട് അങ്ങനേ നടന്നു. കവലയില്‍ വച്ച് അന്നാട്ടിലെ കുട്ടികളിലെ ഒരു വില്ലനായ രാജന്‍ ചേട്ടനെ കണ്ടു. കോളേജില്‍ പോകുന്ന വല്യ ചേട്ടന്‍.
"ഡാ... ഇവിടെ വാ...."
ഞങ്ങള്‍ രണ്ടും പേടിച്ച് അടുത്ത് ചെന്നു. ഞങ്ങളോട് പൊരിയുണ്ട എറിഞ്ഞു പിടിക്കാന്‍ പറഞ്ഞു. പെട്ടെന്ന് എന്റെ കയ്യിലെ പൊരിയുണ്ട ചാടിപ്പിടിച്ചു. എന്നിട്ട് വര്‍ണ്ണക്കടലാസ് കളഞ്ഞ് അത് കറുമുറെ തിന്നാന്‍ തുടങ്ങി. എന്നിട്ട് ഒരു ചിരിയും പാസാക്കി നടന്നുപോയി.
എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ ശ്രീക്കുട്ടനെയും അവന്റെ കയ്യിലെ പൊരിയുണ്ടയെയും ദയനീയമായി നോക്കി. ശ്രീക്കുട്ടന്‍ അത് കാണാത്ത ഭാവത്തില്‍ പൊരിയുണ്ടയും എറിഞ്ഞ് പിടിച്ചുംകൊണ്ട് മുന്നോട്ട്നടന്നു. പിന്നാലെ വിഷാദഭാവത്തില്‍ നിറഞ്ഞ കണ്ണുകളുമായി ഞാനും. പെട്ടെന്ന് ശ്രീക്കുട്ടന്റെ കയ്യിലെ റബ്ബര്‍ പൊട്ടി, പൊരിയുണ്ട അടുത്തുള്ള അഴുക്ക് ചാലിലെയ്ക്ക് തെറിച്ച് വീണു. "അയ്യോ" എന്ന ശ്രീക്കുട്ടന്റെ അലര്‍ച്ച അവിടെങ്ങും പ്രതിധ്വനിച്ചു.
നിറകണ്ണുകളില്‍ പുഞ്ചിരി ഒളിപ്പിച്ച് ഞാനും, നിറഞ്ഞു തുടങ്ങിയ കണ്ണുകളുമായി ശ്രീക്കുട്ടനും വീട്ടിലേയ്ക്ക് നിശ്ശബ്ദരായി മടങ്ങി....

2014 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

സ്കൂള്‍ ബസ്സ്‌



പ്രൈവറ്റ് ബസ്സില്‍ സ്കൂളില്‍ പോകുമ്പോ കിളിയും കണ്ട്രാക്കും സ്ഥിരമായി മാനസികമായി പീഡിപ്പിക്കുന ഒരു വിഭാഗം ആണ് പാവം കണ്‍സെഷന്‍ പിള്ളേര്‍. വിദ്യയുടെ ചുമടും താങ്ങി പഠനഭാരവും ചുമലില്‍ ഏറ്റി കവലയില്‍ എത്തുമ്പോള്‍ ബസ്സ്‌ നിര്‍ത്തിയാല്‍ ഭാഗ്യം, ഉള്ളില്‍ കയറ്റിയാല്‍ ഭാഗ്യം, ചിലപ്പോള്‍ നില്‍ക്കാന്‍ സ്ഥലം കിട്ടിയാല്‍ തന്നെ ഭാഗ്യം. ഇരിക്കാന്‍ സീറ്റ് കിട്ടിയാല്‍ മഹാഭാഗ്യം. സാധാരണ മുയുമന്‍ പണം ക
ൊടുത്ത് കേറുന്നവര്‍ക്കായി ഇരിക്കുന്നവന്‍ മാറികൊടുക്കണം എന്നതാണ് അലിഖിത നിയമം.

ഇതിനൊരു പരിഹാരം കാണാന്‍ ഞാന്‍ തീരുമാനിച്ചു. സ്കൂളില്‍ പോകുമ്പോള്‍ ഒരു പഴയ കോടിമുണ്ട് നീളത്തില്‍ കീറി ഒരു കഷണം ബാഗില്‍ വച്ചു. കവലയിലെ കുട്ടന്‍പിള്ളയുടെ കടയുടെ മുന്നിലെ ബഞ്ചില്‍ ബാഗ് കൊണ്ട് വച്ചു. അതില്‍ നിന്ന് തുണി എടുത്ത് ഇടതു കൈയ്യില്‍ കൈ ഒടിഞ്ഞവര്‍ കേട്ടും പോലെ ചുറ്റി വച്ചു. ഒരു കഷണം കഴുത്തില്‍ ചുറ്റി കൈക്ക് താങ്ങും കൊടുത്തു. കുട്ടന്‍പിള്ളയുടെ സംശയത്തോടെയുള്ള നോട്ടം ഞാന്‍ പുഞ്ചിരിയോടെ അവഗണിച്ചു. ആളിന് എന്നെ നന്നായി അറിയാം.

ബസ്സ് വന്നു നിന്നു. പൊതുവേ ആ ബസ്സിലെ മൃഗരാജന്‍ ആയിരുന്ന കിളിച്ചേട്ടന്‍ ദയനീയമായ എന്റെ നോട്ടം കണ്ട് അലിഞ്ഞ് ഇല്ലാതെയായി. ബസ്സില്‍ കയറാന്‍ സഹായിച്ചു. അവിടിരുന്ന ഒരാളെ എഴുന്നേല്‍പ്പിച്ച് എന്നെ അവിടെ ഇരുത്തി. ബസ്സ് ഓടിത്തുടങ്ങുമ്പോള്‍,

"എന്ത് പറ്റി മോനെ?"
"കളിയില്‍ പറ്റിയതാ..."
"സൂക്ഷിക്കണ്ടേ?"

ഏതായാലും കുറെനാള്‍ ഞാന്‍ ശെരിക്കും സുഖിച്ചു. 
ഒരിക്കല്‍ സ്കൂളില്‍ നിന്ന് വരുമ്പോ തുണി കെട്ടാന്‍ മറന്നു. പിന്നെ കിളിയെ പേടിച്ച് കെട്ടിയില്ല. പക്ഷെ അതിനുള്ളില്‍ അയാള്‍ നമ്മുടെ സ്വന്തം ആളായി.

2014 ജൂലൈ 14, തിങ്കളാഴ്‌ച

കുഞ്ഞിനുള്ള ഉപകാരം


ബസ്സില്‍ സാമാന്യം തിരക്കുണ്ട്‌ . ഒന്നുമയങ്ങാം എന്നുകരുതി അയാള്‍ കണ്ണടച്ചു. അപ്പോഴാണ്‌ ഒരു കൈകുഞ്ഞുമായ് ഒരു യുവതി കയറി വന്നത്. കുഞ്ഞാണെങ്കില്‍നിര്‍ത്താതെ കരയുന്നു.
സാമാന്യ മര്യാദ കാണിക്കണമല്ലോ. അയാള്‍ എഴുന്നേറ്റു സീറ്റ് ആ യുവതിക്ക് കൈമാറി. നന്ദിയോടെ ഒരു നോട്ടം നോക്കി അവള്‍ ആ സീറ്റില്‍ ഇരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താനായിരിക്കണം ഇരുന്ന പാടെ കുഞ്ഞിനെ മുലയൂട്ടാന്‍ തുടങ്ങി. ഏതായാലും കുഞ്ഞു കരച്ചില്‍ നിര്‍ത്തി. അയാള്‍എതെക്കെയോ വിചാരങ്ങളിലെയ്ക്ക് ഊളിയിട്ടു പുറത്തേയ്ക്ക് നോക്കി നിന്നു.

വീണ്ടും കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് അയാള്‍ നോക്കിയത്. ക്ഷീണം കൊണ്ടായിരിക്കണംഅവള്‍ ഉറങ്ങിയിരിക്കുന്നു. കുഞ്ഞ് അമ്മിഞ്ഞയുടെ കിട്ടാതെ കരയുന്നു. പാവം മുഖം കൊണ്ടും ഒരു കൈ കൊണ്ടും പരതി നോക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അയാള്‍ വിഷമിച്ചു. കുഞ്ഞിന്‍റെ അമ്മയെ വിളിച്ചുണര്‍ത്തണോ അതോ കണ്ടില്ലെന്നു നടിക്കണോ?
ഒരു നിമിഷത്തെ ചിന്തക്ക് ശേഷം അയാള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ആ കുഞ്ഞിനെ സഹായിക്കാന്‍ തീരുമാനിച്ചു. പെട്ടെന്ന് ഒരു നിലവിളി ശബ്ദവും പിന്നെ ഇടിയുടെ ശബ്ദവും മാത്രമേ പിന്നെ അയാള്‍ കേട്ടുള്ളൂ. പറക്കുന്ന പോന്നീച്ചകള്‍ക്കിടയില്‍ ചെവിയില്‍ മൂളുന്ന വണ്ടുകള്‍ക്കിടയില്‍ അയാള്‍ മനസ്സിലോര്‍ത്തു.
ദൈവമേ, ഇക്കാലത്ത് മുലകുടിക്കുന്ന കുഞ്ഞിനുപോലും ഒരു ഉപകാരം ചെയ്യാന്‍ പാടില്ല.....

2014 ജൂലൈ 8, ചൊവ്വാഴ്ച

പെണ്ണ് കാണല്‍


ശ്രീക്കുട്ടന് പുരോഗമന രീതിയില്‍ പെണ്ണ് കാണാന്‍ പോണം. അതായത് കാരണവന്മാരും കാരണവത്തികളും കൂടാതെ കൂട്ടുകാര്‍ക്കൊപ്പം.

വിവരമുള്ള ആരേലും കൂടെ വേണമല്ലോ അങ്ങനെ എന്നേം കൂട്ടി. പിന്നെ കൊച്ചുണ്ണി സാറിനേം വാര്യത്തെ ഉണ്ണിചേട്ടനെയും കൂടെ കൂട്ടി. ശ്രീക്കുട്ടന്‍ വെള്ളമുണ്ടും വെള്ള ഉടുപ്പും ഒക്കെയിട്ട് ചന്ദനവും ഒക്കെ തൊട്ട് അര മണവാളന്‍ വേഷത്തില്‍. എന്റെയും ആദ്യത്തെ പെണ്ണ് കാണല്‍ ആയതിനാല്‍ പരമാവധി "കുട്ടപ്പനായി" ആണ് ഞാനും കൂടെ പോയത്. ചെലപ്പോ ലവള്‍ക്ക് വല്ല അനിയത്തിയും ഉണ്ടെങ്കിലോ? കിളിമാനൂരില്‍ നിന്ന് ഞങ്ങള്‍ കാറില്‍ യാത്രയായി. കൊട്ടാരക്കര ഗണപതി അമ്പലത്തിന് അടുത്തുള്ള കുട്ടിയാണ്.

"വരണം വരണം" കാരണവര്‍ അകത്തേയ്ക്ക് ക്ഷണിച്ചു. എന്തിനെന്നറിയില്ല എന്റെ ഹൃദയം "യമഹ യമഹ" എന്ന് ശക്തിയായി ഇടിച്ചു തുടങ്ങി.

ഏതായാലും ഞങ്ങള്‍ പതിയെ സംസാരിച്ചു തുടങ്ങി.
പെണ്ണിന്റെ അച്ഛന്‍: "ശ്രീയുടെ നാള്‍ ഏതാ?"
ശ്രീക്കുട്ടന്‍: "മൂലം"
ഞാന്‍: "മൂലം തിരുനാള്‍ ശ്രീക്കുട്ടന്‍ എന്നാ നാട്ടിലൊക്കെ വിളിക്കുന്നെ"

ഒരു പഞ്ചിന് വേണ്ടി ഞാന്‍ അടിച്ചതാ. പക്ഷെ ശ്രീക്കുട്ടന്‍ എന്നെ നോക്കി ദഹിപ്പിച്ചു. ഇതിനിടെ പെണ്ണ് ചായയും ആയി നാണിച്ചു വന്നു. അവിടെ ഉള്ള ചെറിയ ടീപോയില്‍ വച്ച ശേഷം അല്പം പിന്നില്‍ പോയി കാലു കൊണ്ട് മട്ട ത്രികോണം വരച്ചു കളിച്ചു നിന്നു. ആള്‍ കാണാന്‍ ഒരു കൊച്ചു സുന്ദരി ആണ്. ശ്രീക്കുട്ടന്റെ മുഖത്ത് നൂറു വാട്ട് LED ലൈറ്റ് കത്തുന്നോ?

പെണ്ണിന്റെ അച്ഛന്‍: "എന്തേലും ചോദിയ്ക്കാന്‍ ഉണ്ടോ?"
കൊച്ചുണ്ണി സാറ്: "പെണ്ണിന് വല്ല പ്രേമം വല്ലതും ഒണ്ടോ?"
പെണ്ണിന്റെ അച്ഛന്‍: ഇല്ല പ്രേമിച്ച കല്യാണം നടക്കുലാന്നു ജ്യോത്സ്യർ പറഞ്ഞു. അത് പോട്ടെ "കുടി" ഉണ്ടോ?

ഉണ്ണിച്ചേട്ടന്‍ മുന്നിലുള്ള മിച്ചര്‍ അല്പ്പം വാരി കയ്യിലെടുത്തിട്ട്
"ഓ.. സാധനം എവിടെ?"

പെണ്ണിന്റെ അച്ഛൻ ഞെട്ടി. ഞാനും ഞെട്ടി.. വെർതെ ഒരു കമ്പനിക്ക്. വിഷയം മാറ്റാന്‍ എന്തേലും ചോദിക്കണമല്ലോ.

ഞാന്‍: "കുട്ടിക്ക് അനിയത്തി ഉണ്ടോ?"
പെണ്ണിന്റെ അച്ഛൻ: ഉണ്ട്. എന്തെ?
ഞാന്‍: "അവളെയും അയക്കുന്നുണ്ടോ?"
പെണ്ണിന്റെ അച്ഛൻ: "അഞ്ചാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെയോ? ഏതായാലും ഇപ്പോഴില്ല"

ചായയും കുടിച്ച്, ലഡ്ഡുവും ജിലേബിയും ഒക്കെ തിന്ന്  താമസിയാതെ ഞങ്ങള്‍ അവിടുന്ന് യാത്രയായി.

2014 ജൂൺ 18, ബുധനാഴ്‌ച

അന്തര്‍സംസ്ഥാന കവിസമ്മേളനം


തിരുവനന്തപുരത്ത് ഒരു അന്തര്‍സംസ്ഥാനകവിസമ്മേളനം നടക്കുന്നു. ഇതിന്റെ ഒരു സംഘാടകന്‍ എന്റെ സുഹൃത്ത് ആയിരുന്നു. മുഖ്യാതിഥി ആയി വന്നിട്ടുള്ളത് തമിഴ്നാട്ടിൽ നിന്നുള്ള കവി ചെറുവള്ളുവർ ആണ്. സദസ്സിൽ വിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ ജില്ലാകലക്ടർ, മജിസ്ട്രേറ്റ് മുതലായ ഉത്തരേന്ത്യക്കാരും ഉണ്ട്. ഉൽഘാടന പ്രസംഗം നടത്തുന്നത് ചെറുവള്ളുവർ ആണ്.

ഒരു ചെറിയ പ്രശ്നം, അദ്ദേഹത്തിന്റെ തമിഴിലെ പ്രസംഗം ഇന്ഗ്ലീഷിലേക്ക് തർജമ ചെയ്യണം. സുഹൃത്ത്‌ എന്നോട് പറഞ്ഞു,
"നിനക്ക് തമിഴും ഇംഗ്ലീഷും ഒക്കെ പച്ചവെള്ളം പോലെ വരുമല്ലോ. നീ മതി". ആദ്യം ഒന്നറച്ചു. പിന്നെ സമ്മതിച്ചു.

ചെറുവള്ളുവർ പ്രസംഗം തുടങ്ങി.....
''തായ്കളെ, പെരിയോർകളെ. ഉങ്കൾക്ക് എന്നുടെ വണക്കം''.

ഒന്ന് ശങ്കിച്ച ഞാൻ ഇങ്ങനെ തട്ടിവിട്ടു,
''Welcome Ladies and Gentlemen''

ചെറുവള്ളുവർ: നാൻ മുതലിലേ ഒരു ഭാരതിയാർ കവിത ശൊല്ലുകിറേന്‍.

ഞാന്‍: One crocodile in Indian river singing poetry.

ചെറുവള്ളുവർ: അച്ചമില്ലയ് അച്ചമില്ലയ് അച്ചമെന്‍പതില്ലയെ

ഞാന്‍: No father, no father, eighty people no father

കവി ചെറുവള്ളുവർ വലുതായി എന്നെ ഒന്ന്നോക്കി. എനിക്കൊരു സംശയം, "ലവന് ഇനി ഇംഗ്ലീഷ് അറിയാമോ?"

2014 ജൂൺ 14, ശനിയാഴ്‌ച

ഫിലിപ്പിനോയുടെ പൈതൃകം


ദുബായ് കരാമയിലെ സിനിമാ സി.ഡി കടയാണ് രംഗം. ഒരു പകല്‍ നേരം. കടയില്‍ വലിയ തിരക്കൊന്നും ഇല്ലാത്തതിനാല്‍  അവിടുത്തെ രണ്ട് ജീവനക്കാരില്‍ ഒരാളായ രാജേഷ്‌ മാത്രമേ ഇപ്പോള്‍ ഉള്ളൂ. കടയുടെ മുന്നിലെ പാര്‍ക്കിംഗില്‍ ഒരു ചെറിയ കാറ് വന്നു നിന്നു. അതില്‍ നിന്നും സുമുഖനായ ഒരു ഫിലിപ്പൈന്‍സ്കാരന്‍ പുറത്തിറങ്ങി. എന്തോ ആലോചിച്ച ശേഷം കടയുടെ ഉള്ളിലേയ്ക്ക് വന്നു. തുടര്‍ന്ന് നടക്കുന്ന സംഭാഷണം.

"പരേ (സുഹൃത്തേ) ദു യു ഹാവ് പൈതൃകം ചേന്‍ച്?"

രാജേഷ്‌ ഒന്ന് അമ്പരന്നു. 'പൈതൃകം' - അതൊരു പഴയ മലയാളം സിനിമയല്ലേ? ചിലപ്പോ ഇവന്റെ ഭാര്യ മലയാളി ആയിരിക്കും. അല്‍പ്പം തപ്പിയ ശേഷം പൈതൃകം സിനിമയുടെ സി.ഡി എടുത്ത് നീട്ടി. അയാളുടെ മുഖം വാടി.

"നോ പരേ, പൈതൃകം"
"ദിസ് ഈസ്‌ പൈതൃകം"
"നോ, ഐ നീഡ്‌ പൈതൃകം"

ങേ? ഇനി പൈതൃകത്തിന്റെ അഞ്ച് സി.ഡി വേണമെന്നാണോ? രാജേഷിന് സംശയം ആയി.

"ഐ ഹാവ് ഒണ്‍ലി വണ്‍ പൈതൃകം"

ലവന് കരച്ചില്‍ വരാറായി. വലത് കൈപ്പത്തി രാജേഷിന്റെ  മുഖത്തിന്‌ നേരെ കാട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു,

"യൂ നോ കാര്‍ പാര്‍ക്കിംഗ്?"
"എസ്"
"ഐ നീഡ്‌ പൈ...തൃകം"

ഹോ, ഫൈവ് ദിര്‍ഹം എന്നാണ് അവന്‍ ഉദ്ദേശിച്ചത് അല്ലേ? അവന് അഞ്ച് ദിര്‍ഹത്തിന്റെ ചില്ലറ കൊടുത്തു. തന്റെ ചമ്മല്‍ ആരും കണ്ടില്ല എന്ന് സമാധാനിച്ച്‌ ചാരിയിരുന്നു. ചുണ്ടിലെ അമളിയുടെ ചിരിയാണേല്‍ മായുന്നും ഇല്ല.

ഛെ.... ഇവരെന്താ ഇങ്ങനെ?


ആരേലും എന്തേലും ചോദിച്ചാല്‍ "അറിയില്ല" എന്ന് പറയുമ്പോള്‍ ഞാന്‍ ഇരു കൈകളും മലര്‍ത്തി കാണിക്കുകയും ഇരു തോളുകളും ഉയര്‍ത്താറും ഉണ്ട്. അത് പണ്ടേ ഒരു ശീലമാണ്.

ഒരിക്കല്‍ വഴിയരികിലെ കച്ചവടക്കാരനില്‍ നിന്നും രണ്ട് തണ്ണിമത്തനും വാങ്ങി ഇരു കൈകളിലും പിടിച്ചുകൊണ്ട് വരികയായിരുന്നു. എതിരേ ഒരു സ്ത്രീ വന്ന് ചോദിച്ചു.

"ഇവിടെ ATM എവിടെ ഉണ്ട്?"

ഞാന്‍ അവരോട് പറഞ്ഞു,
"ഇതൊന്ന് പിടിക്കൂ...." എന്നിട്ട് അവരുടെ ഓരോ കൈകളിലും ഓരോ തണ്ണിമത്തന്‍ വീതം കൊടുത്തു. എന്നിട്ട് ഇരു കൈകളും മലര്‍ത്തി കാണിക്കുകയും ഇരു തോളുകളും ഉയര്‍ത്തി,
"അറിയില്ല"

എന്ന് പറയുകയും ചെയ്തു. ആ ദുഷ്ട രണ്ട് തണ്ണിമത്തനും താഴെയിട്ട് പൊട്ടിച്ചു. എന്നിട്ട് ദേഷ്യത്തില്‍ ചാടിക്കുലുക്കി പോവുകയും ചെയ്തു....

ഛെ.... ഇവരെന്താ ഇങ്ങനെ?

2014 ജൂൺ 6, വെള്ളിയാഴ്‌ച

ബാര്‍ബര്‍ ഷോപ്പും കത്രികയും

എനിക്ക് അന്ന് എട്ട് വയസ്സ്. സ്കൂള്‍ തുറക്കുന്ന മുന്നേ മുടിയെല്ലാം വെട്ടി സുന്ദരന്‍ ആവണ്ടേ? കിളിമാനൂരിലെ മഹാദേവേശ്വരം കവലയിലെ ഭാനുവിന്റെ ബാര്‍ബര്‍ ഷോപ്പിലാണ് പതിവ് മുടിവെട്ടിക്കല്‍. ഞാനും ശ്രീക്കുട്ടനും അവിടുത്തെ ബഞ്ചില്‍ സ്ഥലം പിടിച്ചു.

മറ്റ് കടകളിലെ പോലെ അല്ല ബാര്‍ബര്‍ ഷോപ്പുകള്‍. അമേരിക്ക പോലെയുള്ള ദരിദ്രരാജ്യങ്ങളിലെ തുണിവാങ്ങാന്‍ പണമില്ലാത്ത ചേച്ചിമാരുടെ പടം ഭിത്തിയുടെ പല ഭാഗങ്ങളില്‍ ഒട്ടിച്ച് വയ്ക്കും. അതെന്തിനാണെന്ന് കുറെ ഏറെ ആലോചിച്ചപ്പോഴാണ് മനസ്സിലായത്‌. മുടിവെട്ടിക്കലിന്റെ ഭാഗമായി തല മുകളിലേക്കും താഴേക്കും വശങ്ങളിലേയ്ക്കും ഒക്കെ തിരിക്കേണ്ടി വരും. മിക്കപ്പോഴും തല തനിയെ പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും. എന്നാല്‍ ഇത് പോലെയുള്ള പടങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു വച്ചാല്‍ കാന്തികബലം കാരണം തല്‍സ്ഥിതി തുടരും. മുടി വെട്ടാന്‍ എളുപ്പം.
ഞാന്‍ ക്യൂവിലാണ്. എനിക്ക് മുന്നേ ശ്രീക്കുട്ടന്റെ മുടിവെട്ടല്‍ ആണ്. മുടി വെട്ടുന്നയാളുടെയും വെട്ടപ്പെടുന്നയാളുടെയും മുഖഭാവം കണ്ട് രസിച്ചിരിക്കുകയായിരുന്നു ഞാന്‍.
ക്ടിക്....ക്ടിക്....ക്ടിക്.... കര്‍ച്ച്....കര്‍ച്ച്....ക്ടിക്....ക്ടിക്....

പെട്ടെന്ന് ഞാന്‍ ചോദിച്ചു.
"മുടി വെട്ടുമ്പോ മാത്രം കത്രിക ചലിപ്പിച്ചാല്‍ പോരെ? അല്ലാത്തപ്പോഴും വെറുതെ എന്തിനാ കത്രിക ചലിപ്പിക്കുന്നത്?"

ഭാനുച്ചേട്ടന്‍ പണി നിര്‍ത്തി ഒരു പ്രതിമയായി. വേറെയും നാലു പേര്‍ അവിടെ ഇരിപ്പുണ്ട്. എല്ലാവരും കൂടി എന്നെ രൂക്ഷമായി നോക്കി. പിന്നെ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് വീണ്ടും മുടിവെട്ടല്‍ തുടര്‍ന്നു. പക്ഷെ ഇപ്പൊ മുടി വെട്ടുമ്പോള്‍ മാത്രമേ കത്രിക ചലിക്കുന്നുള്ളൂ. അടുത്തതായി എന്റെ ഊഴവും വന്നു. വെട്ട് തുടങ്ങി. വീണ്ടും അതാ വീണ്ടും വെട്ടുമ്പോഴും വെട്ടാത്തപ്പോഴും....
ക്ടിക്....ക്ടിക്....ക്ടിക്.... കര്‍ച്ച്....കര്‍ച്ച്....ക്ടിക്....ക്ടിക്....

ഞാന്‍ കണ്ണാടിയില്‍ കൂടി ഭാനുച്ചേട്ടനെ നോക്കി. അവിടെ ഇരിക്കുന്നവര്‍ ചിരിക്കാന്‍ തുടങ്ങി. ഭാനുച്ചേട്ടന്റെ മുഖം ചുവന്നു. കത്രികയും ചീര്‍പ്പും താഴെ വച്ചു.
"ഇനി നീ മിണ്ടിയാ.... നിന്നെ പൊക്കിയെടുത്ത് റോഡില്‍ കളയും"

പിന്നെ ഞാന്‍ മിണ്ടിയില്ല. എന്നെ റോഡില്‍ കളയുന്നതോന്നു കാണണമല്ലോ. ആഹാ....അത്രയ്ക്കായോ?

2014 ജൂൺ 3, ചൊവ്വാഴ്ച

സാമ്പാറിലെ മുളക്


തിരോന്തോരത്തെ ഒരു സദ്യ... 

വിശപ്പിന്റെ പരമകാഷ്ടയില്‍ ആയിരുന്നു തുടക്കം. ആദ്യം ചോറും പരിപ്പും നെയ്യും പപ്പടവും കൂട്ടി ഒരു പിടി പിടിച്ചു. അതാ വരുന്നു സാമ്പാറ്. സ്റ്റീലിന്റെ ബക്കറ്റില്‍ അവനങ്ങനെ മദിച്ചുമറിയുകയാണ്. ഇലയിലെ ചോറ് കൂമ്പാനയില്‍ ഒരു ഗര്‍ത്തം ഉണ്ടാക്കി അവന് സ്വാഗതം അരുളി.

സാമ്പാര്‍ ഒഴിക്കുന്ന പയ്യന്‍സിനെ ഒന്ന് ആവേശം കൊള്ളിച്ചു. 
"പോരട്ടെ.... നീം പോന്നോട്ടെ".

അവനും ആവേശം ഒട്ടും കുറച്ചില്ല. ഗര്‍ത്തം നിറഞ്ഞു തുളുമ്പി ഇളം ചൂടില്‍ സാമ്പാര്‍. നല്ല സുഖമുള്ള മണം മൂക്കില്‍ തുളഞ്ഞു കയറി. അതാ കൂട്ടത്തില്‍ ഒരു സുന്ദരന്‍ മുളക്. അവനെ പ്രത്യേകമായി മാറ്റി വച്ചു. കടുക് വറുത്തിടാന്‍ ഒഴിച്ച എണ്ണയൊക്കെ കുടിച്ച്, വയറു നിറച്ച്, അവനങ്ങനെ രസിച്ച് കിടക്കുകയായിരുന്നു. നടുവയറു നോക്കി അവനെ ഒരു ഞെക്ക് കൊടുത്തു.

"ഫാ.... കഴു_____മോനെ...." (കീ..... എന്ന ന്യൂ ജനറേഷന്‍ ശബ്ദം)

രണ്ടിലക്ക് അപ്പുറം ഇരിക്കുന്ന കൃഷ്ണേട്ടന്‍ അസഭ്യവര്‍ഷത്തിന്റെ മേമ്പൊടിയോടെ കണ്ണ് തിരുമ്മുന്നു. ആ കണ്ണിലേയ്ക്കു ഇത്ര കൃത്യമായി എങ്ങനെ കൊള്ളിച്ചു? എനിക്ക് എന്റെ ഉന്നത്തില്‍ അഭിമാനം തോന്നി. അത് പുറത്തുകാട്ടാതെ തൊണ്ടിസാധനം ആയ മുളക് പെട്ടെന്ന് വായിലിട്ട് വിഴുങ്ങി.

അങ്ങനെ തെളിവില്ലാത്ത മറ്റൊരു കേസിന്റെ അദ്ധ്യായം അവിടെ അടഞ്ഞു.

2014 മേയ് 31, ശനിയാഴ്‌ച

കസ്തൂരാദി ഗുളിക


അവധിക്കാലം കഴിയാറായി. മഴമേഘങ്ങള്‍ ഇരുണ്ടുകൂടി  മാനത്ത് വട്ടമിട്ട് പറക്കുന്നു. വൈകുന്നേരങ്ങളെ ഇരുട്ടില്‍ ആഴ്ത്തുകയും ഇടയ്ക്കിടെ ഞങ്ങളുടെ കളികളുടെ പാരമ്യത്തില്‍ പാരവയ്ക്കാന്‍ വരികയും ചെയ്യുമോ? കിളിമാനൂരിലെ ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാലയം തുറക്കാറായി. പിന്നെ പകല്‍ മുഴോനും ഇങ്ങനെ കളിച്ചുനടക്കാന്‍ വിടില്ല. അതിനാല്‍ പരമാവധി കളിച്ച് തീര്‍ക്കണം.

"ഡാ.... സുജീ.... നിന്നെ അത്യാവശ്യമായിട്ട് അമ്മൂമ്മ വിളിക്കുന്നു" ശ്രീക്കുട്ടന്‍ വിളിച്ചു പറഞ്ഞു.
"എന്തിന്?"
"ആ.... വേഗം ചെല്ല്"

ഞാന്‍ കളി നിറുത്തി ഓടിച്ചെന്നു. അമ്മൂമ്മ മുറ്റത്ത് നില്‍പ്പുണ്ട്. കയ്യില്‍ ചുരുട്ടിപ്പിടിച്ച രണ്ട് രൂപയും.
"നീ പോയി കസ്തൂരാദി ഗുളിക വാങ്ങിച്ചിട്ട് വാ".

ങേ? ഇതിനായിരുന്നോ എന്നെ അത്യാവശ്യമായിട്ട് വിളിപ്പിച്ചത്? വായു ഭഗവാന്റെ കോപം ഇടയ്ക്കിടെ അമ്മൂമ്മയെ വിഷമിപ്പിക്കുമായിരുന്നു. ഹോ എന്നാലും കളി നല്ല രസായിട്ട് വരികയായിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും വന്നു.

ഏതായാലും വേഗം പോയി ഗുളിക വാങ്ങിയിട്ട് വരാം. വൈദ്യരത്നം ആയുര്‍വേദവൈദ്യശാലയിലെ ചാരുകസേരയില്‍ ചാരിക്കിടന്ന് താളം പിടിക്കുന്ന, ദേഹത്ത് എപ്പോഴും തൈലങ്ങളുടെ മണമുള്ള  അപ്പൂപ്പനോട്‌ കാര്യം പറഞ്ഞു. പൈസ വാങ്ങിയിട്ട് എന്നോട് പറഞ്ഞു.
"ആ അലമാരയില്‍ നിന്ന് നീ തന്നെ എടുത്തോ". ഞാന്‍ ഒരു സ്ഥിരം ഉപഭോക്താവാണ്‌. സര്‍വ്വോപരി വിശ്വസ്ഥനും....

ഗുളികയുടെ കുപ്പി കൊണ്ട് വന്ന് അമ്മൂമ്മയ്ക്ക് കൊടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
"ആ അപ്പൂപ്പന്‍ ദേഹത്ത് മുഴുവനും മരുന്നുകള്‍ തേച്ച് പിടിപ്പിക്കും. എന്നിട്ട് ചാര് കസേരയില്‍ കിടന്ന് ദേഹത്ത് പറ്റിപ്പിടിക്കുന്ന ചെളിയും മരുന്നും ഒക്കെ വിരല് കൊണ്ട് ചുരണ്ടി എടുത്ത് ഉണ്ടകള്‍ ആക്കും. അതാണ്‌ കസ്തൂരാദി ഗുളിക"
"അയ്യേ... അതൊന്നുമല്ല. ഇത് വൈദ്യശാലയില്‍ ഉണ്ടാക്കുന്നതാണ്" അമ്മൂമ്മ പറഞ്ഞു.

ഞാന്‍ കളിക്കാനായി ഓടിപ്പോയി. കുറെ കാലം കഴിഞ്ഞ് അമ്മ പറഞ്ഞാണ് അറിഞ്ഞത്. അമ്മൂമ്മ കുറെനാളായി കസ്തൂരാദി ഗുളിക കഴിക്കാറെ ഇല്ലത്രേ. വായുഭഗവാന്‍ എത്രയേറെ പ്രകോപനം ഉണ്ടാക്കിയിട്ടും.....

2014 മേയ് 4, ഞായറാഴ്‌ച

ബുദ്ധന്റെ ചിരി


കിളിമാനൂരിലെ എന്റെ കുട്ടിക്കാലം. ചുറ്റും തികച്ചും ഗ്രാമീണമായ അന്തരീക്ഷമുള്ള ടൌണ്‍ യു.പി.എസ് ഗവര്‍ന്മെന്റ് വിദ്യാലയം. ഇടത്തരക്കാരും അര്‍ദ്ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരും ഒക്കെ ആണ് വിദ്യാര്‍ഥികള്‍.

മാങ്ങയുടെ കാലത്ത് ഞങ്ങളുടെ നിക്കറിന്റെ പോക്കറ്റില്‍ കണ്ണിമാങ്ങയും പേപ്പറില്‍ പൊതിഞ്ഞ കല്ലുപ്പും ഉണ്ടാവുമായിരുന്നു. പുളിയുടെ കാലത്ത് പച്ചയും പഴുത്തതുമായ പുളി പുസ്തക സഞ്ചിയില്‍ ഉണ്ടാവുമായിരുന്നു. താഴംപൂ പൂത്താല്‍ അത്, ആമ്പല്‍ പൂത്താല്‍ അത്....

ക്ലാസ്സില്‍ ആകെ പഴുത്ത മാങ്ങയുടെ മണം ആണ് ഒരു സീസണില്‍ എങ്കില്‍ പഴുത്ത ചക്കയാവും പിന്നെ. ആകെ ഒരു പ്രശ്നം ചക്കക്കുരുവിനെ കൊണ്ടാണ്. 18 മേയ് 1974ല്‍ ഭാരതം ആദ്യമായി നടത്തിയ ആറ്റംബോംബ് പരീക്ഷണത്തിന് കൊടുത്ത പേര് "ബുദ്ധന്‍ ചിരിക്കുന്നു" എന്നായിരുന്നു.

ചക്കക്കുരുവിന്റെ സീസണില്‍ ഞങ്ങളുടെ ക്ലാസ്സില്‍ ഇടയ്ക്കിടെ ബുദ്ധന്‍ ചിരിക്കുമായിരുന്നു. മുന്‍ ബഞ്ചില്‍ ഇരിക്കുന്ന ചിലര്‍ നിശബ്ദമായി ബുദ്ധനെ പൊട്ടി ചിരിപ്പിക്കും. എന്നിട്ട് അല്പം മോശമായി വസ്ത്രം ധരിച്ചുവരുന്ന പിന്നിലെ ബഞ്ചിലെ ആരെയെങ്കിലും തിരിഞ്ഞ് നോക്കും. അത് കണ്ട് മറ്റ് എല്ലാവരും അവനെ രൂക്ഷമായി നോക്കും.

അത് കണ്ട് ഞെട്ടിയ പാവം അവന്‍ പറയും "അയ്യോ... ഞാനല്ല". പക്ഷെ ആരും അത് അംഗീകരിക്കാറില്ല.

കുറെ കഴിഞ്ഞ് ബുദ്ധന്റെ അടുത്ത ചിരി എപ്പോഴെന്ന് ഭീതിയോടെ ഓര്‍ത്ത് എല്ലാരും വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ തിരിക്കും....

2014 മാർച്ച് 8, ശനിയാഴ്‌ച

പുലിവാല്‍ പിടിക്കുന്നത്‌ എങ്ങനെ?


കുറെ കാലങ്ങള്‍ക്കു മുന്നേ. മൊബൈല്‍ ഫോണ്‍ ഒന്നും ഇന്നത്തെ പോലെ ആയിട്ടില്ല. KSRTC ബസ്സില്‍ കിളിമാനൂരിലെയ്ക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ബസ്സ്‌ വിടാറായപ്പോള്‍ ഒരു ചെറുപ്പക്കാരി പെണ്‍കുട്ടി ഓടിക്കയറി. മിക്ക സീറ്റുകളിലും ഒരാള്‍ വീതമേ ഉള്ളൂ. പലരും അവള്‍ക്ക് കൂടി "വേണമെങ്കില്‍" ഇരിക്കത്തക്ക രീതിയില്‍ ഒതുങ്ങി ഇരുന്നു.

പക്ഷെ അവള്‍ എന്റെ അടുത്ത് ആണ് വന്നിരുന്നത്. ബസ്സ് യാത്ര തുടങ്ങി. കുറച്ചു നേരം പുറം കാഴചകള്‍ കണ്ടിരുന്ന ഞാന്‍ സഹയാത്രികയോട് എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി. പേരും സ്ഥലവും എല്ലാം അന്യോന്യം ചോദിച്ചു. സംസാരം തുടര്‍ന്നു.
"പേര് കാവ്യ. സി.എക്ക് പഠിക്കുന്നു"
"ഇത്രയും ചെറിയ പ്രായത്തില്‍ തലമുടി വെളുത്തു തുടങ്ങിയല്ലോ? ആരെയെങ്കിലും കാണിച്ചോ?"
"ഹോ, ചേട്ടാ ഒന്നും പറയണ്ടാ. ഞാന്‍ കുറച്ചു നാളായി വിഷമത്തിലാണ്"
"ഞങ്ങളുടെ നാട്ടില്‍ ഒരു നാടന്‍ വൈദ്യര്‍ ഉണ്ട്. അദ്ദേഹം ഒരു പ്രത്യേകതരം എണ്ണ തയ്യാറാക്കുന്നുണ്ട്. അത് തേച്ചാല്‍ പുതുതായി മുടി വെളുക്കില്ല എന്നാണ് കേട്ടിട്ടുള്ളത്"
ഞാന്‍ അവള്‍ക്ക് എന്റെ അഡ്രസ്സ് കൊടുത്തു. ഇടയ്ക്ക് അവള്‍ യാത്ര പറഞ്ഞ് ഇറങ്ങി.

നാളുകള്‍ കൊഴിഞ്ഞു വീണു. ഒരു ദിവസം ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തികച്ചും "സ്ഫോടനാതമാകമായ സാഹചര്യം". ഭാര്യയുടെ മുഖം കണ്ടാല്‍ തോന്നും കുറഞ്ഞത് നൂറു കടന്തലുകള്‍ എങ്കിലും  കുത്തിയിട്ടുണ്ടാവും. ചോദ്യത്തിന് മറുപടി ആയി ഒരു കത്ത് കൊണ്ട് വന്ന് മുഖത്തേയ്ക്ക് എറിഞ്ഞു തന്നു.

ഏതോ കാവ്യയുടെ കത്താണ്. അതില്‍ ഇങ്ങനെ കണ്ടു,
-------------------------------
പ്രിയപ്പെട്ട ചേട്ടന്,

നമ്മള്‍ അന്ന് കണ്ടതിനു ശേഷം കാര്യം ആകെ വഷളായി. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും എനിക്ക് മടിയാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ വയ്യ. അന്ന് പറഞ്ഞ മരുന്ന് എനിക്ക് എത്തിച്ചു തരാമോ? ഇനിയും താമസിച്ചാല്‍ കാര്യങ്ങള്‍ കൈ വിട്ട് പോകും.

സസ്നേഹം,
കാവ്യ...
-------------------------------
അന്നത്തെ പത്രത്തില്‍ തായ്ലന്റിലെ ബുധക്ഷേത്രത്തില്‍ പുലിവാല് പിടിച്ചു നില്‍ക്കുന്ന ഒരു ബുദ്ധസന്യാസിയുടെ പടം എന്നെ നോക്കി പല്ലിളിച്ചു.....

2014 മാർച്ച് 5, ബുധനാഴ്‌ച

ഞാനും നീലാംസ്ട്രോങ്ങും


മൂന്നാം ക്ലാസിലെ ഒരു ദിവസം.


ടീച്ചർ: "ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ആരാണ്?"

ഞാൻ: "നീലാംസ്ട്രോങ്ങ്‌"

ടീച്ചർ: "രണ്ടാമത് കാലു കുത്തിയതോ?"

ഞാന്‍: "രണ്ടാമത്തെ കാലും അങ്ങേര് തന്നെയാകും കുത്തിയത്. ആള്‍ മുടന്തനോ, ഒറ്റക്കാലനോ ആണെന്ന് എങ്ങും വായിച്ച ഓർമ്മയില്ല ടീച്ചര്‍"

ടീച്ചറുടെ ക്രൂരമായ നോട്ടത്തില്‍ ഞാന്‍ ഉരുകി.

നിങ്ങള്‍ പറയൂ.... ഞാന്‍ പറഞ്ഞത് തെറ്റാണോ? ങേ?

2014 മാർച്ച് 4, ചൊവ്വാഴ്ച

പ്രവാസിയെന്ന ATM യന്ത്രം


കഴിഞ്ഞ മാസം നാട്ടില്‍ പോയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കാണാനും ഇടപഴകാനും കിട്ടുന്ന അവസരം പ്രവാസികള്‍ പരമാവധി ഉപയോഗിക്കാറുണ്ട്. ഞാനും അങ്ങനെ തന്നെ. കൂട്ടത്തില്‍ വീടിനടുത്ത് പുതുതായി വാടകയ്ക്ക് താമസിക്കാന്‍ വന്ന ശശിച്ചേട്ടനെ പരിചയപ്പെട്ടു.

ആള്‍ ടെക്നോപാര്‍ക്കില്‍ ഒരു കമ്പനിയിലെ ക്യാന്റീന്‍ സംബന്ധമായ എന്തോ ജോലിയാണ്. എന്നും വൈകുന്നേരങ്ങളില്‍ ആള്‍ പൂര്‍ണ്ണമായും "സ്പിരിച്ച്വല്‍ ആണ്". സ്പിരിറ്റിന്റെ മണം ചുറ്റുപാടും പരത്തിക്കൊണ്ട്‌ ഒഴുകി നീങ്ങും.

ഒരു ദിവസം രാത്രി പത്തു മണി ആയിട്ടുണ്ടാവും. കതകില്‍ ആരോ മുട്ടുന്നു. തുറന്നപ്പോള്‍ ശശിച്ചേട്ടനാണ്.
"വരണം ചേട്ടാ... എന്താ ഇത്ര വൈകി?"
"അതേയ്, എന്റെ മകന് രണ്ടു ദിവസമായി പനി ആണ്. ഇപ്പോള്‍ അല്പം കൂടി. ഒരു പതിനായിരം രൂപ വേണം. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ആണ്. രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്കില്‍ നിന്ന് എടുത്ത് തരാം"
"അയ്യോ ചേട്ടാ, പണമായി ഇപ്പൊ എന്റെ കയ്യില്‍ അത്രയും ഉണ്ടാവില്ല.പത്തു മൂവായിരം ഉണ്ടാവും"
"എന്നാല്‍ തല്ക്കാലം അത് മതി. ബാക്കി നാളെ ATMഇല്‍ നിന്ന് എടുത്ത് തന്നാല്‍ മതി"

പണവുമായി ആള്‍ പോയി. പിറ്റേന്ന് രാവിലെ ശശിച്ചേട്ടന്റെ മകന്‍ പൂര്‍ണ്ണആരോഗ്യവാനായി സ്കൂളിലേയ്ക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു. എവിടെയോ എന്തോ പന്തികേട്‌. ഒടുവില്‍ അമ്മ പറഞ്ഞാണ് അറിഞ്ഞത്, ആളിന് എല്ലാവരോടും പണം വാങ്ങുന്ന പരിപാടി ഉണ്ട് പോലും. ഇതിനു മുന്നേ അച്ഛന്റെ കയ്യില്‍ നിന്നും രണ്ടായിരം രൂപ വാങ്ങിയിരുന്നു. അതും സ്വാഹ.... എനിക്ക് വളരെ വിഷമം തോന്നി. ഇതുപോലെ ഉള്ള ആളുകള്‍ കാരണം അര്‍ഹതപ്പെട്ടവരെ പോലും സഹായിക്കാന്‍ നാളെ മനസ്സുവന്നില്ലെങ്കിലോ? ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ഞാന്‍ ശശിച്ചേട്ടനെ കാത്ത് വഴിയില്‍ നിന്നു.

മൂന്നു ദിവസം കഴിഞ്ഞു. ആളെ ഇത് വരെ ആളെ കയ്യില്‍ കിട്ടിയില്ല. നാലാം ദിവസം ഞാന്‍ കിഴക്കേ കോട്ടയില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ബസ്സില്‍ ഇരിക്കുകയായിരുന്നു. ബസ്സ് പതിയെ നീങ്ങുമ്പോ അതാ പുറത്ത് ശശിച്ചേട്ടന്‍. ആള്‍ എന്നെ കണ്ട് ഓടി അടുത്ത് വന്നു.
"അതേയ്, അന്നത്തെ ബാക്കി കിട്ടിയില്ല"
"ങേ????"

ബസ്സില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഒരു പാട്ട്...

"ഇളിഭ്യനായി.... വിഷണ്ണനായി.... ഏകാന്തനായ് ഞാന്‍ നിന്നൂ...."

2014 മാർച്ച് 1, ശനിയാഴ്‌ച

പ്രഭാതസവാരി


വെള്ളിയാഴ്ചകള്‍.... ഗള്‍ഫിലെ പ്രവാസികള്‍ കാത്തിരിക്കുന്ന ദിവസം. വ്യാഴം വൈകുന്നേരം കറക്കം കഴിഞ്ഞ് താമസിച്ച് ഉറങ്ങി പിറ്റേന്ന് രാവിലെ താമസിച്ച് എഴുന്നേല്‍ക്കുന്ന ദിവസം. എനിക്കും പ്രിയപ്പെട്ടത് തന്നെ ആയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഭാര്യയും ഇതൊക്കെ പഠിച്ചു. ജീവിതം തടസ്സങ്ങള്‍ ഇല്ലാതെ അങ്ങനെ ഒഴുകി......

കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ ഭാര്യയും അയല്‍പക്കത്തെ വേറെ മൂന്ന് വീട്ടമ്മമാരും വീടിനു മുന്നിലെ നടപ്പാതയില്‍ "പ്രഭാതസവാരി" തുടങ്ങി. സംഭവം കൊള്ളാം എന്ന് എനിക്കും തോന്നിയിരുന്നു.

ഡിസംബറിലെ ഒരു പതിവ് വെള്ളിയാഴ്ച. നല്ല തണുപ്പ്. പുതച്ചു മൂ ടി കിടക്കാന്‍ നല്ല രസം. അതാ ഭാര്യ എഴുന്നേറ്റ് പോകുന്നു. ഫ്ലാറ്റിന് താഴെ പപതിവ് പോലെ നടക്കാന്‍ പോകാനുള്ള തയ്യാറെടുപ്പില്‍. രണ്ടു ദിവസമായി ആളിന് നല്ല സുഖമില്ല.

"വയ്യാതെ എവിടെ പോകുന്നു?"
"താഴെ, നടക്കാന്‍...."
"ഇന്നലെ മരുന്ന് വാങ്ങിയതല്ലേ ഉള്ളൂ? അസുഖം കുറഞ്ഞിട്ട് പോയാ പോരെ?"
"നടത്തം മുടക്കിയാല്‍ ശെരിയാവില്ല. ഞാന്‍ പോയിട്ട് വരാം"

ഞാന്‍ വീണ്ടും ചുരുണ്ടുകൂടി കിടന്നു. കുറെ കഴിഞ്ഞപ്പോള്‍,
"യമഹാ... യമഹാ...." എന്ന നിര്‍ത്താതെയുള്ള ചുമ കേട്ട ഞാന്‍ ഉണര്‍ന്നു. ദേ, ആള് തിരിയെ വന്നു. നന്നായി ചുമയ്ക്കുന്നുണ്ട്.
"ഞാന്‍ പറഞ്ഞതല്ലേ പോവണ്ടാന്ന്‍. ഇപ്പോഴോ?"
എനിക്ക് ദേഷ്യം വന്നു.
"എനിക്കും ആയിട്ടല്ല. പക്ഷെ ഞാന്‍ അവരോടൊപ്പം നടക്കാന്‍ പോയില്ലേല്‍ അവരുടെ ഇന്നത്തെ വിഷയം ഞാന്‍ ആയിരിക്കും. അങ്ങനിപ്പം സുഖിക്കണ്ടാ"
"ങേ? സത്യമായിരിക്കും"

ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. വീണ്ടും ചുരുണ്ടുകൂടി കിടന്നു.

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ലൈസന്‍സും ഇന്‍ഷ്വറന്‍സും


ഒമാനില്‍ വച്ചാണ് ജീവിതത്തില്‍ ആദ്യമായി ഡ്രൈവിംഗ്  ലൈസന്‍സ് കിട്ടിയത്. വാഹനം ഓടിച്ചു തുടങ്ങിയകാലം. താമസിയാതെ നാട്ടില്‍ നിന്ന് ഭാര്യയും വന്നു.

പുതിയ ലൈസന്‍സ്, പുതിയ ഭാര്യ, കമ്പനി നല്‍കിയ പുതിയ കാറ്, നല്ല റോഡ്‌.....

ആനന്ദലബ്ധിക്കിനിയെന്തുവേണം???

ഒരു അവധിദിനത്തില്‍ രാവിലെ തന്നെ ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങി. നഗരപരിധി വിട്ടപ്പോള്‍ ഞാന്‍ കാറിന്റെ വേഗത കൂട്ടി. സ്പീട് ക്യാമറകള്‍ സില്‍മ പിടിക്കാത്ത ഇടങ്ങള്‍ ആയപ്പോള്‍ വേഗത പിന്നെയും വളരെ കൂടി. ആഹാ.... നല്ല രസം....

ഭാര്യക്ക് പേടി കൂടി. പിന്നെ ഉണ്ടായ സംഭാഷണം....

"അതേയ്, ന്തിനാ ഇത്രേം സ്പീട്? വേണ്ടാട്ടോ..."
"പേടി തോന്നുന്നോ?"
"പിന്നില്ലാതെ... "
"ഭയക്കണ്ടാ.... എനിക്ക് ഇന്‍ഷ്വറന്‍സ് ഉണ്ട്"
"അത്കൊണ്ടെന്താ കാര്യം? ബെനിഫിഷ്യറിയും കൂടെ യാത്ര ചെയ്യുകയല്ലേ?"
"ങേ???"

ഞാന്‍ ഞെട്ടി....
അവരെ അത്ഭുതത്തോടെ നോക്കി....
അവളുടെ പ്രായോഗികബുദ്ധിയെ മനസാ നമിച്ചു....
പിന്നെ വേഗത കുറച്ച് മര്യാദയ്ക്ക് വണ്ടി ഓടിച്ചു....

ഹല്ലാ പിന്നെ.....

ഓറഞ്ച് സമ്മാനം


ഞാന്‍ ഒരിക്കൽ എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയ്ക്ക് ഒരു ഓറഞ്ച് സമ്മാനമായി നല്കി. അവള്‍ ഒരു ആധാരം എഴുത്ത്കാരന്റെ മകൾ ആയിരുന്നു. അച്ഛന്റെ ആധാരം എഴുത്തിന്റെ പ്രഭാവലയത്തിൽപ്പെട്ട അവള്‍ക്ക് ഓറഞ്ചിനൊപ്പം നല്കിയ കത്തിൽ ഇങ്ങനെ എഴുതി....

---------------------------------------------------
"ഞാൻ തിരുവനന്തപുരം ജില്ലയിൽ, ചിറയിന്‍കീഴ്‌ താലൂക്കിൽ, കിളിമാനൂര്‍ പഞ്ചായത്തിൽ, മഹാദേവേശ്വരം കരയിൽ, ശ്രീമതി വസന്തയുടെയും, നിയമപരമായി ഹിന്ദു വിവാഹ നടപടിപ്രകാരം വിവാഹം കഴിച്ച് ജീവിച്ചിരിക്കുന്ന ശ്രീമാന്‍ ചന്ദ്രന്റെ രണ്ട് ആണ്മക്കളിൽ ഒന്നാമത്തെതുമാകുന്നു. സർവ്വേ നമ്പർ 151/6 വീട്ടുടമയും പ്രസ്തുത വീട്ടിലെ കരമടച്ച താമസക്കാരനുമായ ശ്രീമാന്‍ ചന്ദ്രന്റെ മകനായ ഞാൻ സ്വന്തം പണം കൊണ്ട് വാങ്ങി; മറ്റാർക്കും ബാധ്യതയില്ലാതെ സ്വന്തമാക്കിയ 85 ഗ്രാം തൂക്കം വരുന്ന ഒരു ഓറഞ്ച് സ്വന്തം ഇഷ്ടപ്രകാരം, മറ്റ് ബാഹ്യ പ്രേരണയോ, പ്രലോഭാനമോ ഭീഷണികളോ ഇല്ലാതെ ടി ജില്ലയിൽ, ടി താലൂക്കിൽ, ടി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരിയും ഹിന്ദു വിവാഹ പ്രകാരം മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് വിവാഹിതരായ ശ്രീ ചക്രപാണിവാര്യര്‍, ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ നാലുകുട്ടികളിൽ ഇളയവളുമായ സുനിതക്ക് കൈമാറുന്നു.

പ്രസ്തുത, ഓറഞ്ച് എന്ന് മലയാളത്തിലും ആംഗലേയ ഭാഷയിലും ഒരുപോലെ വിളിക്കപ്പെടുന്ന, പേര് പോലെ തന്നെ നിറവുമുള്ള ഗോളാകൃതിയിലെ, ഫലം കൈവശപ്പെടുത്തുന്ന കാലം മുതൽ അതിന്റെ തൊലി, സത്ത്, കുരു സഹിതം ഉപയോഗിക്കാൻ അവകാശമുള്ളതാണ്. കൂടാതെ ഈ ഫലത്തെ കൈ കൊണ്ടോ മറ്റ് ആയുധം കൊണ്ടോ മുറിക്കുന്നതിനും, തൊലി കളയുന്നതിനും, സത്ത് ഉണ്ടാക്കുന്നതിനും, ഇതിലെ വിത്ത് കുഴിച്ചിട്ട് വീണ്ടും ചെടികളെ മുളപ്പിക്കുന്നതിനും കൈവശക്കാരിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. കൂടാതെ കൈവശക്കാരിക്ക് സ്വന്തം ഇഷ്ടപ്രകാരം ഈ ഫലത്തെ മറ്റൊരാൾക്ക് പണം കൈപ്പറ്റിയോ, സൌജന്യമായോ, പൂർണ്ണമായോ, ഭാഗികമായോ നല്കാവുന്നതാണ്. ഇന്ന് മുതൽ ഈ ഫലത്തിന്മേൽ എനിക്ക് യാതൊരു അധികാര, ഉടമസ്ഥ അവകാശമോ ഉണ്ടായിരിക്കുന്നതല്ലെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു".

എന്ന്,
സുജിത്ത്

ഒപ്പ്

2014 ഫെബ്രുവരി 3, തിങ്കളാഴ്‌ച

കാലന്‍ കുട


ഇന്നലെ വീട് വൃത്തിയാക്കുമ്പോള്‍ ആ പഴയ തടിക്കുട കണ്ടു. ഞാന്‍ പതിയെ കുറെ വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോയി.

--------------------------------------------------------------
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരു ദിവസം സ്കൂളില്‍ നിന്ന് വരുമ്പോള്‍ കുട നന്നാക്കുന്നയാള്‍ തറയില്‍ ഇരുന്ന് ആ പഴയ കുട നന്നാക്കുകയാണ്. ഒരു കസേരയില്‍ ആസ്മയുടെ ഉപദ്രവം വകവയ്ക്കാതെ കുട നന്നാക്കല്‍ നോക്കി ഇരിക്കുന്ന എന്റെ അമ്മൂമ്മ. ആ കുട കയ്യിലെടുത്ത് "മുപ്പതു വര്‍ഷം" ആയ കുട എന്ന് അമ്മൂമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. അപ്പൂപ്പന് ആരോ സമ്മാനം കൊടുത്തതാണത്രേ. അപ്പൂപ്പന്‍ മരിച്ച ശേഷവും ഈ കുടയെ അമ്മൂമ്മ ഇടയ്ക്കിടെ ഉപയോഗിക്കുമായിരുന്നു. ഓരോ മഴക്കാലം കഴിയുമ്പോഴും അത് നന്നാക്കാറും ഉണ്ട്‌.

പുസ്തകസഞ്ചി ഓടി കൊണ്ട് വച്ച ഞാന്‍ തിരിയെ വന്ന് കുട നന്നാക്കല്‍ കാണാന്‍ ഇരുന്നു. ജോലി കഴിഞ്ഞ് പണവും വാങ്ങിഅയാള്‍ പോയി. അമ്മൂമ്മ കുട ഒന്ന് രണ്ട് തവണ അടച്ചു തുറന്നു.

"മുപ്പതു വര്‍ഷം കഴിഞ്ഞ കുട" അമ്മൂമ്മ വീണ്ടും പറഞ്ഞു.ആ കണ്ണുകളിലെ തിളക്കം ഞാന്‍ നോക്കി ഇരുന്നു.

"പലപ്പോഴായി ഇതിന്റെ തുണി മാറ്റിയിട്ടില്ലേ?" ഞാന്‍ ചോദിച്ചു.
"പിന്നില്ലാതെ. കുറഞ്ഞത് പത്തു തവണയെങ്കിലും" അമൂമ്മ പറഞ്ഞു.
"ഇതിന്റെ കമ്പിയും കുടയുടെ നടുവിലെ നീളന്‍ തടിയും കൈപിടിയും മാറ്റിയിട്ടില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു.
"മുപ്പതു വര്‍ഷം കഴിഞ്ഞ കുടയല്ലേ? കേടാവുമ്പോ മാറ്റും" അമ്മൂമ്മ വീണ്ടും പറഞ്ഞു.
"അപ്പോള്‍ പിന്നെ ആദ്യം ഉണ്ടായിരുന്ന കുടയല്ലല്ലോ ഇത്? അപ്പൊ എങ്ങനെ മുപ്പതു വര്‍ഷം കഴിഞ്ഞ കുടയാവും?"

എന്റെ മുഖത്തേയ്ക്ക് ഒന്ന് രൂക്ഷമായി നോക്കി. പിന്നെ ഒന്നും മിണ്ടാതെ ആ കുടയും എടുത്ത് നെഞ്ചോട്‌ ചേര്‍ത്ത് ഉള്ളിലേയ്ക്ക് പോയി. ഞാന്‍ കളിക്കാനും പോയി.
--------------------------------------------------------------
കണ്ണില്‍ പൊടി പോയിട്ടാവും.... കണ്ണ് നിറയുന്നു.....

2014 ജനുവരി 23, വ്യാഴാഴ്‌ച

കൊച്ചമ്മാവനും ഭൂതങ്ങളും.


കിളിമാനൂര്‍ ശ്രീമഹാദേവ ക്ലബ്ബിലെ വല്യേട്ടന്മാരുടെ അന്നത്തെ സംസാര വിഷയം കൊച്ചമ്മാവന്‍ ആയിരുന്നു. വല്യാറപ്പുരയിലെ കൊച്ചമ്മാവന്‍. വിവാഹം കഴിച്ചിട്ടില്ല. ഒരു പ്രത്യേക ജീവിതക്രമം ആയിരുന്നു. അന്നാട്ടിലെ ഏറ്റവും ഭംഗിയുള്ള ആട്ടുകട്ടില്‍ കൊച്ചമ്മാവന് സ്വന്തം ആയിരുന്നു. വിഷുവിന് കൈനീട്ടം തരുന്നതൊഴിച്ചാല്‍ കുട്ടികളുമായി ആളിന് വലിയ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. മുതിര്‍ന്നവരുമായി  പോലും വളരെ കുറച്ച് അടുപ്പം മാത്രം. ക്ലബ്ബിലെ സംസാരം കേള്‍ക്കാന്‍ എനിക്കും താല്പ്പ ര്യം ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചെറിയവന്‍ ആയ എന്നെയും അവര്‍ അവിടെ ഇരുത്തി. 

"കൊച്ചമ്മാവന്‍ ഇങ്ങനെ ആവാന്‍ കാരണം ഭൂതങ്ങളാണ്‌. ഭൂതങ്ങള്‍ കൊച്ചമ്മാവനെ ആക്രമിക്കാറുണ്ട്. അത് കൊണ്ടാണ് ആള്‍ അധികം പുറത്തിറങ്ങാത്തത്. അധികം ആരുമായും സംസാരിക്കാത്തത്. വീടിനു ചുറ്റും കുറെ മന്ത്രത്തകിടുകള്‍ ജപിച്ച് കുഴിച്ചിട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കക്കൂസ് അല്പം ദൂരെയാണ്. അവിടം അശുദ്ധമായതിനാല്‍ മന്ത്രത്തകിടുകള്‍ അവിടെ ഫലിക്കുകയില്ല. അതിനാല്‍ കൊച്ചമ്മവനെ അവിടെ വച്ചാണ് ഭൂതങ്ങള്‍ ആക്രമിക്കുന്നത്. പക്ഷെ കാരണം അറിയില്ല."

എന്റെ മുഖത്ത് അത്ഭുതം ഊഞ്ഞാലാടാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ കൂടുതല്‍ തെളിവുകളുമായി മറ്റുള്ളവരും വന്നു. കൊച്ചമ്മാവന് വായുവിന്റെ കോപം കലശലായിരുന്നു. സാഹചര്യമോ സ്ഥലകാലബോധമോ ഇല്ലാതെ വായു അനര്ഗ്ഗനിര്ഗ്ഗളം ചുറ്റുപാടും ചീറി അടിക്കുമായിരുന്നു. ഇതിനു കാരണം കൊച്ചമ്മവാന്‍ ഭൂതങ്ങളെ പേടിച്ച് പരമാവധി കക്കൂസില്‍ പോകാത്തത് കൊണ്ടാണത്രേ. കൊച്ചമ്മവനെ ആക്രമിക്കുന്ന ഭൂതങ്ങള്‍ മറ്റാരെയും ആക്രമിച്ചിട്ടില്ല.

“ഇതെല്ലം ശെരിയാണോ?” ഞാന്‍ ചോദിച്ചു.
“സംശയം ഉണ്ടെങ്കില്‍ കൊച്ചമ്മവാന്‍ കക്കൂസില്‍ പോകുമ്പോള്‍ പുറത്ത് ഒളിച്ചു നില്ക്ക്ണം. കുറച്ചു കഴിയുമ്പോള്‍ ആക്രമണത്തിന്റെ ബഹളം കേള്ക്കാം” വാര്യത്തെ ഉണ്ണിച്ചേട്ടന്‍ പറഞ്ഞു.

ഞാന്‍ പിറ്റേന്ന് രാവിലെ കുറെ നേരം കാത്തു നിന്നു. അതാ കൊച്ചമ്മവാന്‍ കയ്യില്‍ ഒരു ബക്കറ്റും വെള്ളവും ആയി കക്കൂസില്‍ പോകുന്നു. മുഖത്ത് പേടി ഉണ്ടോ? ഭൂതങ്ങള്‍ ദിനവും ആക്രമിക്കുന്ന കാരണം പാവത്തിന് ഇപ്പോള്‍ ശീലമായിട്ടുണ്ടാവും. കൊച്ചമ്മാവന്‍ അകത്ത് കയറി കതകടച്ചു. ഞാന്‍ പുറത്തെ പ്ലാവിനു പിന്നില്‍ ഒളിച്ചിരുന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ അകത്തു നിന്നും മൂളലും ഞരക്കവും,
“അയ്യോ, ദൈവമേ..... അയ്യോ... അയ്യോ.... വയ്യായേ....” എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങി. പിന്നെ അവിടെ നില്ക്കാന്‍ എനിക്ക് പേടി ആയി. ഞാന്‍ ഓടി ക്ലബ്ബില്‍ വന്നു.
“ശെരിയാണ്.... ഞാന്‍ കേട്ടു.... കൊച്ചമ്മാവനെ ഭൂതങ്ങള്‍ കക്കൂസില്‍ ആക്രമിക്കുന്നു. ഞാന്‍ പേടിച്ച് ഓടി വന്നതാ”.

അവിടെ കൂട്ടച്ചിരി ഉയര്ന്നു.
“നീ അധികം അവിടെ നില്ക്കാത്തത് നന്നായി”.

നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അച്ഛനാണ് പറഞ്ഞത്, കൊച്ചമ്മാവനെ ആക്രമിക്കുന്ന ഭൂതങ്ങള്‍ “പൈല്‍സ്‌" എന്ന പേരിലാണ് അറിയപ്പെടുന്നത് പോലും.

2014 ജനുവരി 19, ഞായറാഴ്‌ച

തിരോന്തോരത്തെ ബിഷപ്പ്


കോട്ടയം നാട്ടകത്തെ നാട്ടുകാര്‍ക്ക് പുതുതായി വന്ന തിരുവനന്തപുരംകാരനായ ന്യൂജെനറേഷന്‍ അച്ഛനെ അത്ര പിടിച്ചില്ല.

"അച്ചോ, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
എന്ന് ആരേലും പറഞ്ഞാല്‍ ഉടനെ അച്ഛന്‍ പറയും,

"എപ്പ സ്തുതിയായിന്ന് കേട്ടാ മതി"

പുതുതലമുറ അതിനെ രസകരമായി എടുത്തെങ്കിലും പഴമക്കാര്‍ക്ക് അതത്ര പിടിച്ചില്ല. അവര്‍ ബിഷപ്പിനോട് പരാതിയുമായി എത്തി. സംഭവവശാല്‍ അദ്ദേഹവും തിരുവനന്തപുരംകാരന്‍ ആയിരുന്നു.

"എന്താ പ്രശ്നം?"
"തിരുമേനീ, പുതിയതായി വന്ന ആ അച്ഛന്‍ ശേരിയാവില്ല. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞാല്‍ എപ്പ സ്തുതിയായി എന്ന് കേട്ടാ മതി എന്നാണ് മറുപടി പറയുന്നത്. ഞങ്ങള്‍ ഇടവകക്കാര്‍ക്ക് ഇത് അംഗീകരിക്കാന്‍ പറ്റില്ല. അത് കൊണ്ട് ആ അച്ഛനെ അവിടുന്ന് മാറ്റണം"

"എപ്പ മാറ്റീന്ന് കേട്ടാ മതി"

ദന്തഡോക്ടര്‍


ഞാനും ഭാര്യയും ഡെന്റിസ്റിന്റെ അടുത്തെത്തി. പാവത്തിന് കലശലായ പല്ല് വേദന. വായ വലിച്ചു തുറന്ന് ടോര്‍ച്ചടിച്ചു നോക്കിയ അപ്പോത്തിക്കിരി പറഞ്ഞു,

"ഒരു പല്ല് അത്യാവശ്യം പിഴുതെടുക്കാതെ നിവര്‍ത്തിയില്ല"

ഞാന്‍: "ആയ്ക്കോട്ടെ. പല്ലെടുക്കുന്നതിന് എത്രയാ ചാര്‍ജ്?"

ഡോക്ടര്‍: "ബോധം കെടുത്തി എടുക്കുന്നതിന് 1000 രൂപ. കുത്തിവച്ച് മരവിപ്പിച്ചു എടുക്കുന്നതിന് 600 രൂപ. ഇതൊന്നുമില്ലാതെ എടുക്കുന്നതിനു 400 രൂപ"

ഞാന്‍: "ഇതാ 200 രൂപയുണ്ട്... വളരെ സാവകാശം എടുത്താല്‍ മതി." 

അത്ഭുതത്തോടെ വായ തുറന്ന് എന്നെ നോക്കിയ ഭാര്യയോട് "വാ അങ്ങനെ തന്നെ തുറന്ന് ഇരുന്നോളൂ. ആ പല്ല് ഡോക്ടര്‍ ഇപ്പ എടുത്തു തരും ട്ടാ...."

ബാക്കി ഭാഗം കാണാന്‍ എനിക്ക് കരുത്തില്ലാത്തതിനാല്‍ ഞാന്‍ പുറത്തിറങ്ങി നിന്നു. സ്നേഹം കൊണ്ടാണ്. അല്ലാതെ ഇന്നലെ എന്നോട് തര്‍ക്കശാസ്ത്രം ഉരുക്കഴിച്ചത് കൊണ്ടൊന്നുമല്ല.....

2014 ജനുവരി 18, ശനിയാഴ്‌ച

തുണിക്കടയില്‍




ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ നേരം, ശ്രീക്കുട്ടന്‍ ചോദിച്ചു,
"ഡേയ് സുജീ, നമ്മക്ക് കിളിമാനൂര്‍ ജങ്ക്ഷനില്‍ പോവാം. എനിക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങണം"

ഞാന്‍ സമ്മതിച്ചു. രണ്ടു പേരും നടന്ന് കവലയില്‍ എത്തി. ആദ്യം ഒരു ഷേവിംഗ് സെറ്റ് വാങ്ങി. എന്നിട്ട് ഞങ്ങള്‍ തുളസി ടെക്സ്റ്റയില്‍സില്‍ കയറി. ഒരു വലിയ കട. ഉച്ച നേരം ആയതിനാല്‍ കടയില്‍ ആവശ്യക്കാര്‍ ആരും ഇല്ല. വില്‍പ്പനക്കാര്‍ എല്ലാം വനിതകള്‍. അവരും സൊറ പറഞ്ഞിരിക്കുകയാണ്. കാഷ്യര്‍ മാത്രം മാത്രം പ്രായമായ ഒരാള്‍.

സ്ത്രീകള്‍ മാത്രം ഉള്ളതിനാല്‍ ശ്രീക്കുട്ടന്‍ ആദ്യം ഒന്നറച്ചു. എന്നിട്ട് കാഷ്യറുടെ അടുത്ത് ചെന്ന് പറഞ്ഞു,
"ജട്ടി വേണം"
എട്ടു ദിക്കും പൊട്ടുമാറ് ശ്രീക്കുട്ടനെ ചൂണ്ടി അദ്ദേഹം അലറി....

"ഈ... സാറിന് ജട്ടി കൊടെയ്....."

കട ആകെ ഞെട്ടി ഉണര്‍ന്നു....

ഭാഗ്യം ഞാന്‍ പുറത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു....

2014 ജനുവരി 17, വെള്ളിയാഴ്‌ച

തിങ്കളാഴ്ച വ്രതം


അന്നൊരു ഞായറാഴ്ച രാവിലെ. 

വിവാഹ നാളുകളില്‍ സാധാരണ സ്ത്രീകളെപ്പോലെ എന്റെ ഭാര്യയും ഭക്ഷണം പാചകം ചെയ്യുന്ന കാര്യത്തില്‍ അല്പം പിന്നിലായിരുന്നു. വിശന്നു വലഞ്ഞു കയറി വന്ന എന്നോട് ഭാര്യ:

"ഞാനിന്നു രണ്ടു രണ്ടു തരം ഭക്ഷണം ഉണ്ടാക്കുന്നത്‌ വനിതയില്‍ വായിച്ചു പഠിച്ചു."

ഞാന്‍: "എന്തൊക്കെയാണ് ആ സംഭവങ്ങള്‍?"

ഭാര്യ: "ചപ്പാത്തിയും കുറുമയും, പൂരിയും ഉരുളക്കിഴങ്ങും"

ഞാന്‍: "ഈ മേശപ്പുറത്ത് വിളമ്പി വച്ചിരിക്കുന്നത് ഇതില്‍ ഏതായിട്ടു വരും?"

ഭാര്യയുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടു കൂടിയത് പാവം ഞാന്‍ കണ്ടില്ല....
ഏതായാലും പിറ്റേന്ന് എനിക്ക് തിങ്കളാഴ്ച വ്രതം ആയിരുന്നു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.

സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ ഒരു വാചകം ഓര്‍മ്മ വന്നു. "വിജയകരമായ ദാമ്പത്യ ജീവിതത്തിന് ക്ഷമാശീലം വളരെ വളരെ ആവശ്യമാണ്‌"

ബീച്ചിലെ ബഞ്ച്


ഒരു വൈകുന്നേരം. ഞാന്‍ കൊല്ലം വാടി കടപ്പുറത്തുകൂടി കടലയും കൊറിച്ച് നടക്കുകയായിരുന്നു. ഇടയ്ക്ക് അടുത്തുകണ്ട ഒരു സിമന്റ് ബെഞ്ചില്‍ ഇരുന്നു. മറുവശത്തുള്ള സിമന്റ് ബെഞ്ചില്‍ അതാ മറ്റൊരാള്‍ ആടിയാടി വന്ന് ഇരിക്കുന്നു. നല്ല "സ്പിരിച്വല്‍" മൂടിലാണോ ആവോ? ആ ബെഞ്ചിന്റെ വശത്തായി ഒരു മനുഷ്യന്റെ പ്രതിമ ഉണ്ട്. പക്ഷെ പാവത്തിന് കണ്ണ് നേരെ പിടിക്കുന്നില്ല. കാര്യം മനസ്സിലാക്കാതെ പ്രതിമയുമായി സംഭാഷണം തുടങ്ങി.....


"ആശാനേ, തിരുവനന്തപുരത്ത്കാര്‍ക്ക് വേണ്ടി ഹൈക്കോടതി സ്വന്തമായി ഒരു ബെഞ്ച്‌ പണിയാന്‍ പോണൂ എന്ന് കേള്‍ക്കുന്നു. എങ്കില്‍ പിന്നെ ഒരെണ്ണം പാവം കൊല്ലത്ത്‌കാര്‍ക്കും വേണ്ടിയും പണിയരുതോ......?

ഇതിപ്പോ ഒരു ബെഞ്ച്‌ പണിയാന്‍ പോയാല്‍ പതിനൊന്നു മണി ആവുമ്പോഴേക്കും ജോലി തീര്‍ത്ത് ആശാരി ഫുള്‍ കൂലിയും വാങ്ങി പോകും... ഒരെണ്ണം കൂടി പണിയാന്‍ വേണ്ട മരം എന്തായാലും ചായ്പ്പില്‍ ഉണ്ടല്ലോ? കൊല്ലത്ത് തന്നെ ഉള്ള ബഞ്ചില്‍ ഇരുന്നാല്‍ നമുക്ക് എഴുന്നേറ്റ് പോകാന്‍ എളുപ്പമാ.... അത് കൊണ്ടാ, ആശാന്‍ ഒന്നും വിചാരിക്കരുത്..."

ഞാന്‍ കരുതി... സംഭവം ശെരിയാണല്ലോ..

2014 ജനുവരി 16, വ്യാഴാഴ്‌ച

കല്യാണം മുടങ്ങിയത് എങ്ങനെ?


തിരോന്തോരത്തെ ടെക്നോപാര്‍ക്കില്‍ ഒരു വലിയകമ്പനിയിലെതൃശ്ശൂര്കാരന്‍ മൊതലാളിയുടെ ബെന്‍സ് കാര്‍ ഓടിക്കുന്ന അനിലിന് തിരോന്തോരത്തൂന്നു ഒരു കല്യാണ ആലോചന. പട്ടത്താണ് പെണ്ണിന്റെ വീട്.

അങ്ങനെ തൃശ്ശൂരില്‍ നിന്നും ഞായറാഴ്ച ഒരു വാന്‍ നിറയെ ബന്ധുക്കള്‍ തിരോന്തോരം ലക്ഷ്യമാക്കി  യാത്ര തിരിച്ചു. തിരിയെ മടങ്ങുന്ന വഴിയില്‍ കൊടീശ്വരനായ ശ്രീപദ്മനാഭസ്വാമിയേയും തൊഴാം എന്ന് പറഞ്ഞപ്പോള്‍ പ്രായമായവര്‍ വണ്ടിയില്‍ ഓടിക്കയറി സ്ഥാനം ഉറപ്പിച്ചു.

ദീര്‍ഘനേരത്തെ യാത്രയുടെ ഒടുവില്‍ വണ്ടി പട്ടത്ത് എത്തി. പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്തെയ്ക്ക് എത്തി. വാഹനം വഴിയുടെ ഒരു വശത്തേയ്ക്ക് ഇട്ടിട്ട് എല്ലാരും വീടിനുള്ളിലേയ്ക്ക് നടന്നു. അവിടുത്തെ കാരണവര്‍ നിറചിരിയോടെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. വിശാലമായ വരാന്തയില്‍ നിരത്തി ഇട്ടിരിക്കുന്ന കസേരകളില്‍ എല്ലാവരും ഇരുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഒരു വലിയ പാത്രത്തില്‍ നാരങ്ങാവെള്ളം കൊണ്ട് വന്നു. മറ്റൊരാള്‍ ഓരോ ഗ്ലാസുകളില്‍ നിറച്ച് ഓരോരുത്തര്‍ക്കും കൊടുത്തു. നല്ല സ്വാദ്... യാത്രയുടെ ക്ഷീണം കൊണ്ടാവണം ചിലര്‍ വീണ്ടും വാങ്ങി കുടിച്ചു. ഇത് കണ്ടു നിന്ന പെണ്ണിന്റെ വീട്ടിലെ കാരണവര്‍ക്ക്‌ സന്തോഷമായി.

"എങ്ങനൊണ്ട് നാരങ്ങാ വെള്ളം?"
"വളരെ നന്നായിണ്ട്" തൃശ്ശൂര്‍ ടീമിലെ കാരണവത്തി പറഞ്ഞു.
"എങ്ങന നന്നാവാതിരിക്കും? എന്റെ സ്വന്തം അപ്പികള് കലക്കിയതാണ്"

ഡും.... ആകെ നിശബ്ദത.... മ്ലാനത... ഓക്കാനം....

അങ്ങനെ ആ കല്യാണം മുടങ്ങി....
(ഇതൊരു നാടോടിക്കഥയുടെ പുനര്‍ ആഖ്യാനം ആണ്)

2014 ജനുവരി 4, ശനിയാഴ്‌ച

AK-47ഉം ഉള്ളിയും


അങ്ങനെ എന്റെ സുഹൃത്തായ ശ്രീക്കുട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്നു.

കുട്ടിക്കാലത്ത് ഒരു പട്ടിക്കുട്ടിയെ കണ്ടാല്‍ പോലും നിലവിളിച്ച് ഓടുന്ന ശ്രീക്കുട്ടന്‍. വഴിയില്‍ പശുവിനെ കെട്ടിയിട്ടിരുന്നാല്‍ പോലും വഴിമാറി നടക്കുന്ന ശ്രീക്കുട്ടന്‍. ഉല്‍സവത്തിന് ആനയെ ദൂരെ മാറി നിന്ന് കാണുന്ന ശ്രീക്കുട്ടന്‍. എങ്ങാനും അടി കൊണ്ടാല്‍ ദിവസം മുഴുവന്‍ കരയുന്ന ശ്രീക്കുട്ടന്‍. അങ്ങനെയുള്ള ശ്രീക്കുട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പല വിഷയങ്ങളിലും അപാര ജ്ഞാനം ഉണ്ടായിരുന്ന ശ്രീക്കുട്ടന്‍ പക്ഷെ പട്ടാളത്തില്‍ ചേരുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാന്‍ ചോദിച്ചപ്പോള്‍ "എഡേ സുജീ, എനിക്ക് എന്തോ അങ്ങനെ തോന്നി" എന്ന് മാത്രം പറഞ്ഞു.

ശ്രീക്കുട്ടന്റെ പട്ടാളക്യാമ്പിലെ ആദ്യ ദിനങ്ങള്‍ കുറെ കഠിനം ആയിരുന്നു. ശാരീരികം ആയി അത്രത്തോളം ആരോഗ്യം ഒന്നും ആ പാവത്തിന് ഉണ്ടായിരുന്നില്ല. എന്നാലും ആള്‍ ആ മുള്‍ത്താരകള്‍ ഒക്കെ വിജയകരമായി താണ്ടി. ഒരു ദിവസം അവരുടെ യൂണിറ്റില്‍ Avtomat Kalashnikova എന്ന പേരില്‍ അറിയപ്പെടുന്ന AK-47 നെ പറ്റി ഒരു ക്ലാസ്സ്‌ നടക്കുകയായിരുന്നു. ക്ലാസ്സ്‌ എടുക്കുന്നത് തമിഴ്നാട്ടുകാരന്‍ ആയ ഒരു വിദഗ്ദന്‍, ക്യാപ്റ്റന്‍ ശെല്‍വം ആണ്. തമിഴ്‌ കലര്‍ന്ന ഹിന്ദി ഭാഷയില്‍ അദ്ദേഹം തുടങ്ങി.

"യേ ബന്ദൂക്ക് പഹലാ റഷ്യാ മേം ബനായാ ഹുവാ ഹേ. യേ അസാട്ട് റൈഫിള്‍ക്കോ കലാഷ്നികൊവ്‌ നാം ഭീ ഹേ. ഇസ്കാ മാഗസീന്‍ കപ്പാസിറ്റി ബീസ് ഹേ"
"നഹീം സാര്‍ തീസ് ഹേ"
"ക്വോന്‍ ഹേ വോ?"
"ജീ സാബ്. ശ്രീകുമാര്‍...." ശ്രീക്കുട്ടന്‍ എഴുന്നേറ്റു നിന്നു.
"തും സഹീ ബോലാ... ഇസ്കെ ബാരെ മേം തുംകോ ഓര്‍ ക്യാ ക്യാ മാലൂം ഹേ?" അത്ര സന്തോഷത്തില്‍ അല്ലെങ്കിലും ക്യാപ്റ്റന്‍ ശെല്‍വം ചോദിച്ചു.
"1946-47 മേം മിഖായില്‍ കലാഷ്നികൊവ്നേ യേ ബനായാ ഥാ. 3.75kg weight, 880 mm length ഹേ. ഇസ്കാ ആക്ഷന്‍ Gas Operated, Rotating bolt ടൈപ്പ്‌ ഹേ. 715 m/s Muzzle velocity, 400 metres റേഞ്ച്" ശ്രീക്കുട്ടന്‍ അവിടെ തകര്‍ക്കുവായിരുന്നു. ക്യാപ്റ്റന്‍ ശെല്‍വത്തിന്റെ കണ്ണ് തള്ളി. താമസിയാതെ അന്നത്തെ ക്ലാസ്സ് തീര്‍ന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഒരു അത്ഭുത വസ്തുവിനെ പോലെ ശ്രീക്കുട്ടനെ നോക്കി നിന്നു. ചിലര്‍ അടുത്തു വന്നു അഭിനന്ദിച്ചു.

ഏതായാലും ശ്രീക്കുട്ടന്റെ ഈ മിന്നുന്ന പ്രകടനത്തിന് പകരം ആണോ എന്നറിയില്ല. ഒരു പുതിയ പണി കിട്ടി. പിറ്റേന്ന് മുതല്‍ പാച്ചകപ്പുരയില്‍ ആയിരുന്നു ശ്രീക്കുട്ടന്റെ സ്ഥാനം. വൈകുന്നേരം അത് വഴി പോയിരുന്ന ക്യാപ്റ്റന്‍ ശെല്‍വം പാചകപ്പുരയിലെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു. ശബ്ദം ഉണ്ടാക്കാതെ പിന്നിലൂടെ എത്തി നോക്കി. അതാ ശ്രീക്കുട്ടന്‍ ക്ലാസ്സെടുക്കുന്നു.

"ശാസ്ത്രീയമായി എങ്ങനെ സവാള തൊലിക്കാം" എന്നതായിരുന്നു വിഷയം.... ക്യാപ്റ്റന്‍ ശെല്‍വം സ്വയം അറിയാതെ അതെല്ലാം ശ്രദ്ധിച്ചു കേട്ടു. ശ്രീക്കുട്ടന്‍ വീണ്ടും റോക്ക്സ്....

2014 ജനുവരി 1, ബുധനാഴ്‌ച

ഓട്ടമല്‍സരം


അടുത്തുള്ള ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സ്കൂള്‍ അവധിക്കാലം. എനിക്ക് അഞ്ചു വയസ്സാവുന്നു. അടുത്തമാസം മുതല്‍ ആദ്യമായി സ്കൂളില്‍ പോയി തുടങ്ങും. അതിനു മുന്നേ ഉള്ള ഒരുക്കത്തില്‍ ആണ് ഞാന്‍. പ്രധാന പരിപാടി കിളിമാനൂര്‍ ക്ഷേത്രമതില്‍ക്കെട്ടില്‍ കളിച്ചു മറിയല്‍ തന്നെ. രാവിലെ പൂജ കഴിഞ്ഞ് പോറ്റിസാര്‍ വലിയ ഗേറ്റും പൂട്ടി പോവും. വൈകുന്നേരം വരെ അവിടെ കളിക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ട് പോറ്റിസാര്‍ പോയി എന്ന് ഉറപ്പാക്കിയാല്‍ പിന്നെ ചേട്ടന്മാരോടൊപ്പം മതില്‍ ചാടി അകത്തു കയറി കളിച്ചു തിമിര്‍ക്കും. ഞങ്ങളെ പോലെയുള്ള ഇത്തിരിക്കുഞ്ഞമാരെ ചേട്ടന്മാര്‍ എടുത്ത് ഉയര്‍ത്തിയാണ് മതിലിനപ്പുറം എത്തിയ്ക്കുന്നത്. ഉച്ചയ്ക്ക് വിശക്കുമ്പോള്‍ എല്ലാരും വീടുകളില്‍ പോയി ഊണ് കഴിക്കും. ഞങ്ങളൊക്കെ കൈകഴുകി പിന്നില്‍ ദ്വാരം വീണുതുടങ്ങിയ നിക്കറില്‍ തുടച്ച്കൊണ്ട് അമ്പലപ്പറമ്പിലെയ്ക്ക് വീണ്ടും ഓടും.

ഒരു ദിവസം ഉച്ചയ്ക്ക് ഊണ് സമയത്തിനു അല്പം മുന്നേ വീട്ടില്‍ എത്തി. കൊല്ലത്തെ വല്സലച്ചേച്ചിയും അമ്മാവനും വീട്ടില്‍ എത്തിയിട്ടുണ്ട്. അവരുടെ വിവാഹം കഴിഞ്ഞ് ആദ്യമായി വിരുന്നു വന്നതാണ്. ഞാന്‍ അവരെ നോക്കി പുഞ്ചിരിച്ചു. ആകെ ചെളിപുരണ്ട രൂപത്തിലാണ് ഞാന്‍. കിണറ്റിന്‍ കരയില്‍ പോയി കാലും മുഖവും കഴുകുമ്പോള്‍ അമ്മ പറഞ്ഞു.

"നീ പോയി ഒരു തേങ്ങ വാങ്ങിയിട്ട് വാ". രണ്ടു രൂപയും കയ്യില്‍ വച്ച് തന്നു. പണം പോക്കറ്റില്‍ ഇട്ടു. ഞാന്‍ എന്റെ സങ്കല്പ്പ വാഹനം വായ കൊണ്ട് പതിവ് പോലെ സ്റ്റാര്‍ട്ട് ചെയ്ത് ഓടി പോയി.
"ബ്രൂം...ബ്രൂം...ബ്രൂം..."

ഞങ്ങളുടെ വീട്ടില്‍ നിന്ന് അല്പം മുകളിലേയ്ക്ക് ഉള്ള ചെമ്മണ്‍ പാതയുടെ ഏറ്റവും അറ്റത്ത് കുട്ടന്‍പിള്ളയുടെ കടയുണ്ട്. അവിടുന്നാണ് വാങ്ങേണ്ടത്. എന്റെ വണ്ടി ഗിയറുകള്‍ മാറി കയറ്റം കയറി കടയില്‍ എത്തി. പൊതിച്ച് വൃത്തിയാക്കിയ ഒരു തേങ്ങ കുലുക്കി നോക്കി വാങ്ങി. ബാക്കി നാണയങ്ങള്‍ വാങ്ങി പോക്കറ്റില്‍ ഇട്ടു. വീണ്ടും വണ്ടി പ്രവര്‍ത്തന നിരതമാക്കി. താഴേയ്ക്ക് യാത്ര തുടങ്ങി.
"ബ്രൂം...ബ്രൂം...ബ്രൂം..."

ഓട്ടത്തിനിടെ കയ്യില്‍ നിന്ന് തേങ്ങ താഴേയ്ക്ക് വീണു. താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. അവനെ പിടിക്കാന്‍ ഞാന്‍ ഗിയര്‍ മാറ്റി വണ്ടിയുടെ വേഗത കൂട്ടി. എന്നിട്ടും അവനെ പിടിക്കാന്‍ ആയില്ല. എനിക്ക് വാശിയായി. വണ്ടി ടോപ്‌ ഗിയറില്‍ ഇട്ടു. "ബ്രൂം...ബ്രൂം...ബ്രൂം..." വിമാനത്തിന്റെ വേഗതയായോ എന്നൊരു സംശയം. തിരിഞ്ഞു നോക്കാതെ ഓടി. കുറെ ദൂരം ഓടി ഓടി ഒടുവില്‍ വീട്ടില്‍ എത്തി.

"തേങ്ങ എവിടെ?" അമ്മ ചോദിച്ചു.
"ങേ? ശേരിയാണല്ലോ" ഞാന്‍ ഒന്നും മിണ്ടാതെ ആലോചിച്ചു. ഞാന്‍ അവനെ എവിടെ വച്ചാ തോല്‍പ്പിച്ചത്?
"തേങ്ങ എവിടെ?" അമ്മ വീണ്ടും ശബ്ദം ഉയര്‍ത്തി ചോദിച്ചു. ഞാന്‍ നടന്ന കാര്യം പറഞ്ഞു. അമ്മയ്ക്ക് ദേഷ്യം വന്നു. കൈകൊണ്ടു ചന്തിയില്‍ രണ്ടടി കിട്ടി. കൂടുതല്‍ കിട്ടാതിരിക്കാന്‍ പതിവ് പോലെ ഞാന്‍ കരച്ചില്‍ തുടങ്ങി. അതെ സമയം മേലതിലെ ബാബു ചേട്ടന്‍ തേങ്ങയുമായി അവിടെ എത്തി.
"നീ എന്തിനാഡാ തേങ്ങയെ താഴെ ഉരുട്ടിയിട്ടിട്ട് ഓടി പോയത്?"
"അവന്‍ തേങ്ങയെ ഓടി തോല്പ്പിച്ചതാണ് പോലും" അമ്മ പറഞ്ഞു.

ബാബുച്ചേട്ടന്‍ എന്നെ നോക്കി ചിരിച്ചു. ഞാനും കണ്ണീര് തുടച്ച് കൊണ്ട് ഒരു പുഞ്ചിരി പാസാക്കി. എന്നിട്ട് പതിയെ പറഞ്ഞു,
"അടി കൊണ്ടെങ്കിലെന്ത് ഞാന്‍ അവനെ ഓടി തോല്പ്പിചില്ലേ?"