2014 മേയ് 31, ശനിയാഴ്‌ച

കസ്തൂരാദി ഗുളിക


അവധിക്കാലം കഴിയാറായി. മഴമേഘങ്ങള്‍ ഇരുണ്ടുകൂടി  മാനത്ത് വട്ടമിട്ട് പറക്കുന്നു. വൈകുന്നേരങ്ങളെ ഇരുട്ടില്‍ ആഴ്ത്തുകയും ഇടയ്ക്കിടെ ഞങ്ങളുടെ കളികളുടെ പാരമ്യത്തില്‍ പാരവയ്ക്കാന്‍ വരികയും ചെയ്യുമോ? കിളിമാനൂരിലെ ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാലയം തുറക്കാറായി. പിന്നെ പകല്‍ മുഴോനും ഇങ്ങനെ കളിച്ചുനടക്കാന്‍ വിടില്ല. അതിനാല്‍ പരമാവധി കളിച്ച് തീര്‍ക്കണം.

"ഡാ.... സുജീ.... നിന്നെ അത്യാവശ്യമായിട്ട് അമ്മൂമ്മ വിളിക്കുന്നു" ശ്രീക്കുട്ടന്‍ വിളിച്ചു പറഞ്ഞു.
"എന്തിന്?"
"ആ.... വേഗം ചെല്ല്"

ഞാന്‍ കളി നിറുത്തി ഓടിച്ചെന്നു. അമ്മൂമ്മ മുറ്റത്ത് നില്‍പ്പുണ്ട്. കയ്യില്‍ ചുരുട്ടിപ്പിടിച്ച രണ്ട് രൂപയും.
"നീ പോയി കസ്തൂരാദി ഗുളിക വാങ്ങിച്ചിട്ട് വാ".

ങേ? ഇതിനായിരുന്നോ എന്നെ അത്യാവശ്യമായിട്ട് വിളിപ്പിച്ചത്? വായു ഭഗവാന്റെ കോപം ഇടയ്ക്കിടെ അമ്മൂമ്മയെ വിഷമിപ്പിക്കുമായിരുന്നു. ഹോ എന്നാലും കളി നല്ല രസായിട്ട് വരികയായിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും വന്നു.

ഏതായാലും വേഗം പോയി ഗുളിക വാങ്ങിയിട്ട് വരാം. വൈദ്യരത്നം ആയുര്‍വേദവൈദ്യശാലയിലെ ചാരുകസേരയില്‍ ചാരിക്കിടന്ന് താളം പിടിക്കുന്ന, ദേഹത്ത് എപ്പോഴും തൈലങ്ങളുടെ മണമുള്ള  അപ്പൂപ്പനോട്‌ കാര്യം പറഞ്ഞു. പൈസ വാങ്ങിയിട്ട് എന്നോട് പറഞ്ഞു.
"ആ അലമാരയില്‍ നിന്ന് നീ തന്നെ എടുത്തോ". ഞാന്‍ ഒരു സ്ഥിരം ഉപഭോക്താവാണ്‌. സര്‍വ്വോപരി വിശ്വസ്ഥനും....

ഗുളികയുടെ കുപ്പി കൊണ്ട് വന്ന് അമ്മൂമ്മയ്ക്ക് കൊടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
"ആ അപ്പൂപ്പന്‍ ദേഹത്ത് മുഴുവനും മരുന്നുകള്‍ തേച്ച് പിടിപ്പിക്കും. എന്നിട്ട് ചാര് കസേരയില്‍ കിടന്ന് ദേഹത്ത് പറ്റിപ്പിടിക്കുന്ന ചെളിയും മരുന്നും ഒക്കെ വിരല് കൊണ്ട് ചുരണ്ടി എടുത്ത് ഉണ്ടകള്‍ ആക്കും. അതാണ്‌ കസ്തൂരാദി ഗുളിക"
"അയ്യേ... അതൊന്നുമല്ല. ഇത് വൈദ്യശാലയില്‍ ഉണ്ടാക്കുന്നതാണ്" അമ്മൂമ്മ പറഞ്ഞു.

ഞാന്‍ കളിക്കാനായി ഓടിപ്പോയി. കുറെ കാലം കഴിഞ്ഞ് അമ്മ പറഞ്ഞാണ് അറിഞ്ഞത്. അമ്മൂമ്മ കുറെനാളായി കസ്തൂരാദി ഗുളിക കഴിക്കാറെ ഇല്ലത്രേ. വായുഭഗവാന്‍ എത്രയേറെ പ്രകോപനം ഉണ്ടാക്കിയിട്ടും.....

2014 മേയ് 4, ഞായറാഴ്‌ച

ബുദ്ധന്റെ ചിരി


കിളിമാനൂരിലെ എന്റെ കുട്ടിക്കാലം. ചുറ്റും തികച്ചും ഗ്രാമീണമായ അന്തരീക്ഷമുള്ള ടൌണ്‍ യു.പി.എസ് ഗവര്‍ന്മെന്റ് വിദ്യാലയം. ഇടത്തരക്കാരും അര്‍ദ്ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരും ഒക്കെ ആണ് വിദ്യാര്‍ഥികള്‍.

മാങ്ങയുടെ കാലത്ത് ഞങ്ങളുടെ നിക്കറിന്റെ പോക്കറ്റില്‍ കണ്ണിമാങ്ങയും പേപ്പറില്‍ പൊതിഞ്ഞ കല്ലുപ്പും ഉണ്ടാവുമായിരുന്നു. പുളിയുടെ കാലത്ത് പച്ചയും പഴുത്തതുമായ പുളി പുസ്തക സഞ്ചിയില്‍ ഉണ്ടാവുമായിരുന്നു. താഴംപൂ പൂത്താല്‍ അത്, ആമ്പല്‍ പൂത്താല്‍ അത്....

ക്ലാസ്സില്‍ ആകെ പഴുത്ത മാങ്ങയുടെ മണം ആണ് ഒരു സീസണില്‍ എങ്കില്‍ പഴുത്ത ചക്കയാവും പിന്നെ. ആകെ ഒരു പ്രശ്നം ചക്കക്കുരുവിനെ കൊണ്ടാണ്. 18 മേയ് 1974ല്‍ ഭാരതം ആദ്യമായി നടത്തിയ ആറ്റംബോംബ് പരീക്ഷണത്തിന് കൊടുത്ത പേര് "ബുദ്ധന്‍ ചിരിക്കുന്നു" എന്നായിരുന്നു.

ചക്കക്കുരുവിന്റെ സീസണില്‍ ഞങ്ങളുടെ ക്ലാസ്സില്‍ ഇടയ്ക്കിടെ ബുദ്ധന്‍ ചിരിക്കുമായിരുന്നു. മുന്‍ ബഞ്ചില്‍ ഇരിക്കുന്ന ചിലര്‍ നിശബ്ദമായി ബുദ്ധനെ പൊട്ടി ചിരിപ്പിക്കും. എന്നിട്ട് അല്പം മോശമായി വസ്ത്രം ധരിച്ചുവരുന്ന പിന്നിലെ ബഞ്ചിലെ ആരെയെങ്കിലും തിരിഞ്ഞ് നോക്കും. അത് കണ്ട് മറ്റ് എല്ലാവരും അവനെ രൂക്ഷമായി നോക്കും.

അത് കണ്ട് ഞെട്ടിയ പാവം അവന്‍ പറയും "അയ്യോ... ഞാനല്ല". പക്ഷെ ആരും അത് അംഗീകരിക്കാറില്ല.

കുറെ കഴിഞ്ഞ് ബുദ്ധന്റെ അടുത്ത ചിരി എപ്പോഴെന്ന് ഭീതിയോടെ ഓര്‍ത്ത് എല്ലാരും വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ തിരിക്കും....