2013 നവംബർ 30, ശനിയാഴ്‌ച

വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ്


രംഗം: ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍

അന്ന് ഉച്ച കഴിഞ്ഞ് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് ആയിരുന്നു. ഉച്ചയൂണെല്ലാം കഴിഞ്ഞ് വര്‍ക്ക് ഷോപ്പില്‍ എത്തി. എല്ലാരും നിരന്നു നിന്നു. വിശ്രമം കഴിഞ്ഞെങ്കിലും ആകെ ഒരു മന്ദത. അനില്‍സാര്‍ മുന്നില്‍ വന്ന് ഒരു MS പ്ലേറ്റ് എടുത്തു കാണിച്ചു.

"ഇതില്‍ നിന്നും പത്തു സെന്റീമീറ്റര്‍ വീതം രണ്ടു കഷണങ്ങള്‍ മുറിക്കണം. പിന്നെ അതില്‍ ഓരോന്നിന്റെയും വശങ്ങള്‍ 45ഡിഗ്രിയില്‍ ഫയല്‍ ചെയ്യണം. അത് രണ്ടും അടുപ്പിച്ചു വച്ചാല്‍ ഒരു V ചാനല്‍ ഉണ്ടാവും. അതില്‍ വെല്‍ഡിംഗ് ചെയ്ത് യോജിപ്പിക്കണം".

"ഇത്രേ ഉള്ളോ.... ചീള് കേസ്..." ഞാന്‍ മനസ്സില്‍ കരുതി. MS പ്ലേറ്റിന്റെ കഷണം എടുത്ത് മാര്‍ക്ക് ചെയ്തു. ശേഷം ബെഞ്ച്‌വൈസില്‍ പിടിപ്പിച്ചു. മുറിക്കുവാനുള്ള ഹാക്ക്‌സോ ബ്ലെയ്ട് എടുത്തു മൂര്‍ച്ച നോക്കി. ആയുധം കൊണ്ടുള്ള കളിയാണെ. എല്ലാവരും പതിയെ മുറിക്കാന്‍ തുടങ്ങി. ഞാന്‍ നില്‍ക്കുന്ന ഇടത്ത് വേറെ ആരും ഇല്ല. ആദ്യ കഷണം മുറിച്ചു. ആകെ വിയര്‍ക്കുന്നു. രണ്ടാമത്തേത് മുറിക്കാന്‍ തുടങ്ങി. തുറന്നിട്ട വാതിലില്‍ കൂടി നല്ല തണുത്ത കാറ്റ്.... എന്നിലെ ഗായകന്‍ കുറെ നേരം ആയിട്ട് ഹൃദയത്തില്‍ മുട്ടി വിളിക്കുന്നു. പാവം അവനു ഞാനല്ലേല്‍ പിന്നെ ആരാ? പതിയെ കൂട് തുറന്നു വിട്ടു.

എനിക്ക് മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ അവന്‍ പാടിത്തുടങ്ങി....
"പൂമാനം.... പൂത്തുലഞ്ഞേ....
പൂവള്ളിക്കുടിലിലെന്തേ കരളുണര്‍ന്നൂ കിളീ
പുത്തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും...
പൂമാനം.... പൂത്തുലഞ്ഞേ....
ഹേ... ഏഹേ....."

ആഹാ പ്ലേറ്റ് മുറിക്കാന്‍ നല്ല രസം...

അറിയാതെ ശബ്ദം അല്പം കൂടിയോ? എന്റെ പിന്നില്‍ ആകെ നിശബ്ദത... അടക്കിപ്പിടിച്ച ചിരികള്‍ കേള്‍ക്കുന്നുവോ? ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. പിന്നില്‍ അതാ അനില്‍സാര്‍.... മറ്റുള്ളവരും എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നു.... ചമ്മലിന്റെ പരമകാഷ്ഠ....
"എന്തുവാടെ? ക്ലാസല്യോ ഇത്?"
"അത്.... ഞാന്‍.... അറിയാതെ....."
"ഏതായാലും തൊടങ്ങിയതല്യോ? മുഴുവന്‍ പാട്.... എല്ലാരും കേള്‍ക്കട്ടെ...."

ആലോചിക്കാന്‍ ഒരു നിമിഷം പോലും എടുക്കാതെ ഞാന്‍ പാടിത്തുടങ്ങി....
"പൂമാനം.... പൂത്തുലഞ്ഞേ....
പൂവള്ളിക്കുടിലിലെന്തേ കരളുണര്‍ന്നൂ കിളീ"

ഇത് തീരെ പ്രതീക്ഷിയ്ക്കാത്ത സാര്‍ പിന്നീടൊരിക്കലും, ഞാന്‍ മൂളിപ്പാട്ട് പാടിയാല്‍ പോലും, പ്രതികരിച്ചിട്ടില്ല....

പിന്നെ ഇത് പോലെ ഉള്ള അവസരങ്ങളില്‍ ഞാനും എന്നിലെ ഗായകനെ കെട്ടിയിട്ടിരുന്നു......

ശ്രീക്കുട്ടന്‍ എങ്ങനെ കഷണ്ടി ആയി?


അതൊരു വലിയ കദനകഥയാണ്‌.

ഒരിക്കല്‍ ശ്രീക്കുട്ടന്‍ തിരുവനന്തപുരതൂന്നു എറണാകുളത്തെയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. എതിര്‍ഭാഗത്ത് ഒരു ചെറുപ്പക്കാരന്‍ സര്‍ദാര്‍. സമയം പോകാന്‍ എന്താണ് വഴിയെന്ന് ആലോചിച്ച ശ്രീക്കുട്ടന്‍ സര്‍ദാരിനോട് പറഞ്ഞു.

"നമുക്ക് ഭാരത്തിന്റെ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സംസാരിക്കാം. കേരളത്തില്‍ ധാരാളം രക്ത സാക്ഷികള്‍ ഉണ്ടായിരുന്നു... ഒരു പക്ഷെ സ്വാതന്ത്ര്യ സമരത്തില്‍ പഞ്ചാബികളെക്കാള്‍ കൂടുതല്‍ ആളുകള്‍ ജീവന്‍ വെടിഞ്ഞത് കേരളത്തിലാണ്"

സര്‍ദാര്‍: "ഒരിക്കലുമല്ല, ഞങ്ങളുടെ നാട്ടില്‍ നിന്നാണ് വീരശൂര പരാക്രമികളായ നേതാക്കള്‍ ഉണ്ടായതും നാടിനു വേണ്ടി ജീവന്‍ കളഞ്ഞതും..."

ശ്രീക്കുട്ടന്‍: "ഓക്കേ ഒരു കാര്യം ചെയ്യാം നമുക്ക് ഓരോരുത്തര്‍ക്കും അവനവന്റെ നാട്ടിലെ നേതാക്കളുടെ പേര് പറഞ്ഞു നോക്കാം.... ഓരോ പേര് പറയുന്പോഴും മറ്റേ ആളിന്റെ ഓരോ മുടി പറിക്കാം"

സര്‍ദാര്‍: "ശരി സമ്മതിച്ചു.... ഭഗത്സിംഗ്"
സര്‍ദാര്‍ വേഗം ശ്രീക്കുട്ടന്റെ ഒരു മുടി പറിച്ചു....

ശ്രീക്കുട്ടന്‍: "ഞങ്ങളുടെ വേലുത്തമ്പിദളവ"
ശ്രീക്കുട്ടന്‍ സര്‍ദാരിന്റെ ഒരു മുടി പറിച്ചു..

ഇത് തുടര്‍ന്നു. രണ്ടുപേരും പരസ്പരം പേരുകള്‍ പറയുവാനും എതിരാളിയുടെ മുടി പിഴുതെടുക്കുവാനും തുടങ്ങി. തോറ്റുപോകുവാന്‍ സാദ്ധ്യതയേറിയപ്പോള്‍ ശ്രീക്കുട്ടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുജിത്, ഇങ്ങനെ  സമരത്തില്‍  ഇല്ലാത്തവരുടെ പേരുകള്‍ പലതും പറഞ്ഞ് പാവം സര്‍ദാരിന്റെ മുടി പിഴുതു തുടങ്ങി. പൊതുവിജ്ഞാനം കുറവായ സര്‍ദാര്‍ മിക്കവാറും തോല്‍വിയുടെ വക്കത്തെത്തി.

പെട്ടെന്ന് എന്തോ ഓര്‍മ്മ വന്ന പോലെ സര്‍ദാര്‍ ചാടി എഴുന്നേറ്റ് വിളിച്ചു പറഞ്ഞു: "ജാലിയന്‍ വാലാ ബാഗ്".

തുടര്‍ന്ന് ശ്രീക്കുട്ടന്‍ കഷണ്ടിയാകും വരെ തലയില്‍ കയറി മേച്ചില്‍ തുടര്‍ന്നു. പാവം ശ്രീക്കുട്ടന്‍ അങ്ങനെ ഇങ്ങനെ ആയി.....

2013 നവംബർ 28, വ്യാഴാഴ്‌ച

അറബിയും ഇന്റര്‍നെറ്റും പിന്നെ ഞാനും


1995 വരെ ബോംബെയില്‍ ഒരു കമ്പനിയില്‍ ഐറ്റി അട്മിനിസ്ട്രെറ്റര്‍ ആയി കൊല്ലംകാരന്‍ മുരളിച്ചേട്ടന്റെ ശിങ്കിടി ആയി വിലസുകയായിരുന്നു. അത്യാവശ്യം നെറ്റ് വര്‍കിങ്ങും മോഡം വച്ച് ഇന്ടര്നെറ്റ് പ്രവര്‍ത്തിപ്പിക്കലും പുതിയ കമ്പ്യൂട്ടര്‍ അസംബ്ലി ചെയ്യലും ഒക്കെ ആയി ഒരു "ചാള്‍സ് ബാബേജ്‌" ആണെന്ന ധാരണയില്‍ അഹങ്കരിച്ച്‌ നടക്കുന്ന കാലം.

കടല്‍ കടക്കണം എന്ന മോഹവുമായി ആ വര്ഷം തന്നെ ഞാന്‍ ഗള്‍ഫില്‍ എത്തി. ദുബായിലെ കരാമ സ്ട്രാന്റ് സിനിമയ്ക്ക് അടുത്താണ് ഓഫീസ്. ഒരു ചെറിയ ഓഫീസ്, വെറും മുപ്പതു പേരെ അവിടെ ഉള്ളൂ. കൂടുതലും മലയാളികള്‍. പുതിയ കമ്പ്യൂട്ടര്‍ ഒക്കെ വന്നിട്ടുണ്ട്. ഞാന്‍ അതെല്ലാം നെറ്റ്വര്‍ക്ക് ചെയ്തു തുടങ്ങി. ഉച്ചയായപ്പോള്‍ ദുബായിലെ ടെലഫോണ്‍ കമ്പനി ആയ എത്തിസലാത്തില്‍ നിന്നും ഒരു മലയാളി വന്നു. മോഡം ഒക്കെ വച്ച് ഒരു കമ്പ്യൂട്ടറില്‍ ഇന്ടര്നെറ്റ് ശെരിയാക്കി വച്ചു. വൈകുന്നേരം ആയപ്പോള്‍ അമേരിക്കയില്‍ ഒക്കെ പഠിച്ച അറബി മുതലാളി വന്നു. ഓഫീസിലെ കമ്പ്യൂട്ടര്‍ ഒക്കെ കണ്ട്,
"Good, very good" എന്ന് പറഞ്ഞു.

ഇന്ടര്നെറ്റ് ഉള്ള കമ്പ്യൂട്ടറില്‍ കുറച്ചു നേരം ഇരുന്ന് എന്തൊക്കെയോ ചെയ്തു. എന്നിട്ട് പറഞ്ഞു.
"I want this internet connection at my home. Put cable and do it".

ഞാന്‍ പറഞ്ഞു. "No problem"

അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ശ്രീകുമാര്‍ പറഞ്ഞു. "അറബീടെ വീട് അഞ്ച് കിലോമീറ്റര്‍ ദൂരെ ആണ്". ശേഷം നടന്ന സംഭാഷണം....

ഞാന്‍: "Oh... your house is far away. Then It is not possible to extent this internet connection". അറബിയ്ക്ക് വിഷമം ആയി. ദേഷ്യം വന്നു.
അറബി: "Nothing is impossible". അറബി വിടാനുള്ള ഭാവം ഇല്ല.
ഞാന്‍: "Then, this is NOTHING". ഞാന്‍ സ്കോര്‍ ചെയ്തു. മുതലാളി പിന്നെ ഒന്നും മിണ്ടിയില്ല.

ഏതായാലും അറബിയ്ക്ക് എന്നെ ഇഷ്ടമായി പിറ്റേന്ന് രാവിലെ ഉള്ള ബോംബെ പ്ലെയിനില്‍ ഞാന്‍ തിരിയെ ബോംബെയില്‍ എത്തി. പ്ലെയിനില്‍ ഇരുന്നപ്പോഴും അറബി മുതലാളിയെ സംസാരിച്ച് തോല്‍പ്പിച്ച ത്രില്ലില്‍ ആയിരുന്നു ഞാന്‍.

ഹല്ലാ പിന്നെ....

2013 നവംബർ 26, ചൊവ്വാഴ്ച

എന്തിന് ഞാന്‍ ഹിന്ദി പഠിച്ചു?


പട്ടാളത്തില്‍ ആളെ എടുക്കുന്ന കാലം. ഞങ്ങളുടെ കോളേജില്‍ നിന്ന് കൂട്ടുകാരോടൊപ്പം ഞാനും ഒന്ന് പോകാം എന്ന് കരുതി. തിരുവനന്തപുരം പാങ്ങോട് പട്ടാളക്യാമ്പില്‍ ആണ് തെരഞ്ഞെടുക്കല്‍. ആദ്യമേ തന്നെ ക്യാമ്പിനു പുറത്തെ ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്ക് നമ്പര്‍ പതിച്ച കാര്‍ഡ്‌ കിട്ടി. അത് കഴുത്തില്‍ തൂക്കി ഇരിക്കുമ്പോള്‍ ചായയും ബിസ്കറ്റും വന്നു. ചായയെല്ലാം കുടിച്ച് ഞങ്ങള്‍ ഉത്സാഹഭരിതര്‍ ആയി അടുത്ത അറിയിപ്പിനായി കാത്തിരുന്നു. കുറെ നേരം കഴിഞ്ഞ് കുറെ പട്ടാളവണ്ടികള്‍ വെളിയില്‍ വന്നു. ഞങ്ങളെ കഴുത്തി തൂക്കിയിട്ട നമ്പര്‍ വിളിച്ച് അതില്‍ കയറ്റി. മൂന്നാമത്തെ വണ്ടിയില്‍ ആയിരുന്നു ഞാന്‍. കൂട്ടത്തില്‍ എന്നോടൊപ്പം പത്തനംതിട്ടക്കാരന്‍ പുഷ്കരന്‍ മാത്രമേ എനിക്കറിയാവുന്ന ആളായി ഉള്ളൂ.

ഓരോ വണ്ടിയും വെവ്വേറെ ഭാഗങ്ങളിലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ കൂട്ടത്തെ ആദ്യം ഒരു വലിയ കളിക്കളത്തില്‍ ആണ് കൊണ്ടാക്കിയത്. പട്ടാള വണ്ടിയിലെ ആദ്യയാത്ര രസകരം ആയിരുന്നു. പുറത്തിറങ്ങിയ ഞങ്ങളെ ആദ്യം ആ കളിക്കളത്തിനു ചുറ്റും ഒരു വട്ടം ഓടി വരാന്‍ പറഞ്ഞു. ഓടി ക്ഷീണിച്ചു വന്ന ഞങ്ങളെ വരി വരിയായി ഒരു സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. അവിടെ അതാ ഒരു വലിയ സ്വിമ്മിംഗ് പൂള്‍. ഓടി വിയര്‍ത്തു വന്നിട്ടും എന്റെ ശരീരം കിടുകിടാ വിറച്ചു. എന്താ കാരണം? എനിക്ക് വെള്ളത്തില്‍ നീന്തലും മുങ്ങലും ഒന്നും ഇഷ്ടമല്ല. അതിനാല്‍ പരിശീലിച്ചിട്ടും ഇല്ല.

അവിടെ ഉള്ളത് എല്ലാം ഹിന്ദിക്കാര്‍ മാത്രം. പണ്ട് സ്കൂളില്‍ പഠിച്ച ഹിന്ദി വഴിയില്‍ എവിടെയോ കൈമോശം വന്നു പോയിരുന്നു. എന്റെ സങ്കടം ഞാന്‍ ആരോട് പറയും. പേടിയാണെന്ന് പറഞ്ഞാല്‍ എന്റെ കുടുംബത്തിന്റെ അഭിമാനം എന്താവും?

ഞങ്ങളെ വരിവരിയായി നിര്‍ത്തി, ഇരുപതടി ഉയരം ഉള്ള ഡൈവിംഗ് ബോര്‍ഡിലേയ്ക്ക് കയറ്റുകയാണ്. ബോര്‍ഡിന്റെ മദ്ധ്യത്തില്‍ ഒരു ഹിന്ദിക്കാരന്‍ നില്‍പ്പുണ്ട്. അവന്‍ പറയുമ്പോള്‍ ഓരോരുത്തരായി അവിടുന്ന് ചാടണം. മുങ്ങിപ്പൊങ്ങി വരുന്നവര്‍ വശങ്ങളിലെയ്ക്ക് നീന്തി വരണം. സംഭവം കൊള്ളാം. ഞാന്‍ ചിന്തിച്ചു, "മുകളില്‍ നിന്ന് കണ്ണടച്ചു ചാടാം, തനിയെ മുങ്ങിക്കോളും പക്ഷെ പോങ്ങിവന്നാല്‍ ഞാന്‍ തന്നെ നീന്തി വരണ്ടേ? ന്റെ മാദേവരേ, ശ്രീപദ്മനാഭാ, വരുണ ഭഗവാനേ എന്നെ മാത്രം കാത്തോളണേ"

ഇതിനിടെ പിന്നില്‍ നിന്നവരെ ഞാന്‍ മുന്നിലേയ്ക്ക് കടത്തി വിട്ടുകൊണ്ടേ ഇരുന്നു. പെട്ടെന്ന് ആ ഹിന്ദിക്കാരന്‍ എന്നെ വിളിച്ചു. എന്റെ തൊട്ടു പിന്നില്‍ ഞാന്‍ വിടാതെ പിടിച്ചു വച്ച പുഷ്കരന്‍. പറയാന്‍ ചമ്മല്‍ ഉള്ളത് കൊണ്ട് അവനോടും സംഭവം പറഞ്ഞില്ല. വരുന്നത് വരട്ടെ. ബോര്‍ഡിന്റെ അറ്റത്ത് പോയി നിന്നു. താഴെ എന്നെ വിഴുങ്ങാനായി ആയിരം കാതം താഴെ വായും തുറന്നു പിടിച്ച് ഒരു കടല്‍. ഡൈവിംഗ് ബോര്‍ഡ്‌ എന്റെ കാലുകളെ വിറപ്പിക്കാന്‍ തുടങ്ങി. മരണവെപ്രാളത്തോടെ ഞാന്‍ പിന്നിലേയ്ക്ക് തിരിഞ്ഞ്
"പുഷ്കരോ... എനിക്ക്...."

ഇത്രേം പറഞ്ഞതെ ഉള്ളൂ. ആ കള്ളബടുവാ ഹിന്ദിക്കാരന്‍ എന്നെ "ഓക്കെ" എന്നും പറഞ്ഞ് താഴേയ്ക്ക് ഉന്തിയിട്ടു. വായുവിലെ എന്റെ അഭ്യാസം കണ്ട് താഴെ നിന്നവര്‍ കോരിതരിച്ചിരിക്കണം. സ്വിമ്മിംഗ് പൂളിലെ പകുതി വെള്ളവും കരയ്ക്ക് തെറിപ്പിച്ച് വീഴ്ത്തിക്കൊണ്ട് ഞാന്‍ വെള്ളത്തിലെയ്ക്ക് പതിച്ചു. ഒന്ന് പൊങ്ങി വന്നപ്പോള്‍ കുടുംബത്തിന്റെ അഭിമാനം പോണേല്‍ പോട്ടെ 'എനിക്ക് നീന്തല്‍ അറിയില്ല' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു....
"മുച്ചേ നീന്ത് നഹീ ആത്താ.... മുച്ചേ നീന്ത് നഹീ ആത്താ...."

ഹിന്ദിക്കാര്‍ വെറുതെ ചിരിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഞാന്‍ 'ബ്ലും.... ബ്ലും... ഗ്ലക്ക്‌' ഏതായാലും കുറെ കഴിഞ്ഞപ്പോള്‍ കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ഒരു ബെഞ്ചില്‍ കിടക്കുന്നു. ഫാനിനു താഴെ വെറുതെ മുകളിലേയ്ക്ക് നോക്കി കിടന്നപ്പോള്‍ ഞാന്‍ വിചാരിച്ചു. വെള്ളം കുടിച്ചാവണം വയറ് നിറഞ്ഞു. അത് നന്നായി. ഇനി കുറെ നേരത്തേയ്ക്ക് വിശക്കില്ലല്ലോ.....

അന്നൊരു തീരുമാനം എടുത്തു. അങ്ങനെ ഞാന്‍ ഹിന്ദി പഠിച്ചു....

2013 നവംബർ 25, തിങ്കളാഴ്‌ച

ഞാനറിയാത്ത പ്രണയം (നീണ്ട കഥ)


ആ ജനല്‍ പാളി തുറന്നപ്പോള്‍ അവള്‍ പറഞ്ഞത് ഓര്‍മ്മ വന്നു. മൂന്നാം വര്ഷം ഇലക്ട്രിക്കല്‍ ക്ലാസ്സിന്റെ പിന്നിലെ മൂലയിലെ ജനാലയുടെ വലതു പാളിയില്‍ കോമ്പസ് കൊണ്ട് കോറി ഇട്ടിരിക്കുന്നു.

 S

കണ്ണില്‍ ഇരുട്ട് പടര്‍ന്നു. അടുത്ത ബെഞ്ചില്‍ ഇരുന്നു.... വല്ലാതെ വിയര്‍ക്കുന്നു... ഈശ്വരാ.... ഈ പ്രണയം ഞാന്‍ കാണാതെ പോയല്ലോ?
----------------------
22 September 2013. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ സഹപാഠികള്‍ ആദ്യമായി പണ്ട് പഠിച്ച കോളേജില്‍ ഒത്തു ചേരുകയാണ്. ഏവര്‍ക്കും ഭയങ്കര ഉത്സാഹം. ഇരുപതു വയസ്സില്‍ പിരിഞ്ഞവര്‍ നാല്പ്പതിന്റെ നിറവില്‍ ഒത്തു ചേരുന്നു. ചിലര്‍ നാട്ടില്‍ തന്നെ ജോലി ചെയ്യുന്നു. മറ്റു ചിലര്‍ പഠിച്ചതുമായി ഒരു ബന്ധവും ഇല്ലാത്ത ജോലികളില്‍. ചിലര്‍ ഗള്‍ഫിലും മറ്റും. കുട്ടികളായി നടന്നവര്‍ സ്വന്തം കുട്ടികളുമായി ആ മണ്ണില്‍ കാലു കുത്തുന്ന അപൂര്‍വ സുന്ദര നിമിഷം. ഇതിനിടയില്‍ ഞാന്‍ പഴയ ക്ലാസ്സില്‍ പോയിരുന്നു. അങ്ങനെ വെറുതെ ഓരോന്ന് ഓര്‍ത്തപ്പോള്‍ ആണ് ആ ജനല്‍ പാളിയില്‍ കൌതുകത്തോടെ ഒന്ന് നോക്കിയത്.
-----------------------
ഇനി ഫ്ലാഷ് ബാക്ക്
1993. മൂന്നാം വര്ഷം ആദ്യ ദിനം.
ചുറ്റികളികള്‍ മാറ്റി വച്ച് ഗൌരവമായി പഠിക്കാന്‍ മനസ്സില്‍ തീരുമാനം എടുത്തു നടക്കുന്ന കാലം. ഒരിക്കല്‍ അവള്‍ എന്റെ ക്ലാസില്‍ വന്നു. ആരോടോ ചോദിച്ചു "സുജിത് ഇവിടെ ഉണ്ടോ?"
ഞാന്‍ പറഞ്ഞു "എന്താ കാര്യം? ഞാനാണ് സുജിത്."

അതേയ് എന്റെ കാല്‍ക്കുലേറ്റര്‍ കേടായി. ഒന്ന് ശെരിയാക്കി തരാമോ? അന്ന് ഞാന്‍ കാല്‍ക്കുലേറ്ററില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്ന കാലം. അടുത്ത ചില കൂട്ടുകാര്‍ക്കു മാത്രം അറിയാവുന്ന കാര്യം ഇവള്‍ക്ക് എങ്ങനെ മനസ്സിലായി?
"തരൂ നോക്കട്ടെ. നാളെ പറഞ്ഞാല്‍ മതിയോ?"
അവള്‍ പോയി. പിറ്റേന്ന് രാവിളെ ബസ്സില്‍ വരുമ്പോള്‍ അതാ അവള്‍ മുന്നില്‍.
"ആഹാ താനും ഈ ബസ്സിലാണോ?"
"അതെ"
"ഞാന്‍ കണ്ടിട്ടില്ല"
"ഇടയ്ക്ക് മുന്നിലേയ്ക്ക് വായ്‌ നോക്കുന്നത് അത്ര മോശപ്പെട്ട കാര്യം അല്ല. അതേയ് എന്റെ പേര് ശ്രുതീന്നാ"
ശ്ശെടാ ഇവള് ആള് കൊള്ളാലോ എന്ന് മനസ്സില്‍ കരുതി. "ദാ സംഭവം ശെരിയായിട്ടുണ്ട്. നീ സിവില്‍ അല്ലെ അത് കൊണ്ട് ഇതിന്റെ കുഴപ്പം എന്തായിരുന്നു എന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല"

"ആയ്ക്കോട്ടെ" എന്നും പറഞ്ഞു അവള്‍ അത് ബാഗില്‍ വച്ചു.

ഞാനറിയാത്ത പ്രണയം (ഭാഗം 2)

അന്നുമുതല്‍ തുടര്‍ച്ചയായി ഞങ്ങളുടെ യാത്ര ഒരേ ബസ്സില്‍ ആയിരുന്നു. പരവൂര്‍ക്കാരന്‍ ആയ കണ്ടക്ടര്‍ ചേട്ടന്‍ ഞങ്ങള്‍ക്കായി മുന്നിലെ വാതിലിനു തൊട്ടു പിന്നിലെ സീറ്റ്‌ ഒഴിച്ചിടുമായിരുന്നു. വാതില്‍ പടിയില്‍ നിന്നാല്‍ അയാള്‍ക്ക്‌ നമ്മള്‍ സംസാരിയ്ക്കുന്നത്‌ കേള്‍ക്കാന്‍ സൗകര്യം ആവും എന്നാണ്‌ അവള്‍ പറഞ്ഞത്‌. ദോഷം പറയരുതല്ലൊ,അയാള്‍ ഇടയ്ക്കിടെ ഒരു കണ്ണിലെ പുരികം ഉയര്‍ത്തി സംശയത്തോടെ ഞങ്ങളെ നോക്കാറും ഉണ്ട്‌. ദിനവും ആദ്യം ബസ്സില്‍ കയറുന്ന ഞാന്‍ രണ്ട്‌ ടിക്കറ്റ്‌ എടുക്കും. തിരിയെ വരൂമ്പോള്‍ അവള്‍ക്ക്‌ രണ്ട്‌ പേര്‍ക്കും ടിക്കറ്റ്‌ എടുക്കണം പോലും. ഹോ, വല്യ അഭിമാനി.... ഞാന്‍ മനസ്സില്‍ കരുതി.

രണ്ടു പേരും ശെരിക്കും ആസ്വദിച്ച യാത്രകള്‍. ബസ്സിലെ ചൂടും, മഴയും, തിരക്കും ഞങ്ങൾക്ക്‌ ആനന്ദം നല്‍കിയിരുന്നു. കൊട്ടിയം കവലയില്‍ ഇറങ്ങി കോളേജ്‌ വരെ നടക്കുന്ന ദൂരം അറിഞ്ഞതേ ഇല്ല. വഴിയുടെ രണ്ടു വശങ്ങളിലും പല നിറങ്ങളില്‍ കാട്ടു പൂക്കള്‍ ഞങ്ങള്‍ക്ക്‌ എന്നും സ്വാഗതം ഓതിയിരുന്നു. ഒരിക്കല്‍ മഴയത്ത്‌ കുട കൊണ്ടു വരാന്‍ മറന്ന അവള്‍ എന്നൊടൊപ്പം ഒരു കുടക്കീഴില്‍ നടന്നത്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഞങ്ങളുടെ അന്നത്തെ സംസാര വിഷയങ്ങളില്‍ പ്രണയം ഒരിക്കലും കടന്നു വന്നതേ ഇല്ല.

ഒരു അവധി ദിവസം അപ്രതീക്ഷിതമായി അവള്‍ എന്റെ വീട്ടില്‍ വന്നു. അന്ന് എന്റെ അമ്മയ്ക്ക്‌ സുഖം ഇല്ലാതിരുന്നതിനാല്‍ ഇഷ്ടമില്ലാഞ്ഞിട്ടും ഞാന്‍ പാചകം എറ്റെടുത്തു. അതിനിടെ അവളെ മുറ്റത്തു കണ്ടപ്പൊള്‍ കയ്യില്‍ ചട്ടുകവും ആയി നിന്ന എനിക്കുണ്ടായ ചമ്മല്‍ മറയ്ക്കാന്‍ ആയില്ല. ഭാഗ്യം, അവളെ പറ്റി എന്റെ അടുത്ത സുഹൃത്തായ അമ്മയോട്‌ നേരത്തെ പറഞ്ഞിരുന്നത്‌ നന്നായി. അതിനാല്‍ അടുത്ത ചമ്മലുകളില്‍ നിന്നും, ഉണ്ടായേക്കാവുന്ന ചൊദ്യം ചെയലുകളില്‍ നിന്നും രക്ഷപെട്ടു. ഞാന്‍ അടുക്കളയില്‍ തിരിയെ പോയി, അവള്‍ അമ്മയോട്‌ കുറച്ചു നേരം സംസാരിച്ചിരുന്നു.

രണ്ടാം വര്‍ഷ സിവില്‍ക്കാരി ആയ അവള്‍ക്ക്‌ ബേസിക്‌ ഇലക്ട്രിക്‌ എഞ്ചിനീയറിംഗ്‌ അല്‍പ്പം ബുദ്ധിമുട്ട്‌ ഉണ്ട്‌ പോലും. എതായാലും എന്റെ കൈകളില്‍ പിറന്ന രണ്ടു ദോശയും ചായയും ആയി ഞങ്ങളുടെ ക്ലാസ്സ്‌ തുടങ്ങി. സംശയം ചോദിക്കുന്ന കെട്ടപ്പൊ മനസ്സിലായി, ആള്‍ മോശക്കാരി അല്ല. തലയില്‍ ആള്‍ താമസം ഉള്ള കൂട്ടത്തിലാണ്‌. രണ്ടു മണിക്കൂര്‍ കൊണ്ട്‌ ഒരു അധ്യായം തീര്‍ത്തു. അമ്മ പറഞ്ഞു "ഉച്ച കഴിഞ്ഞാല്‍ നിനക്ക്‌ അമ്മാവന്റെ വീട്ടില്‍ പൊവണ്ടെ? ആ വഴിയ്ക്ക്‌ തന്നെയാണല്ലൊ ഈ കുട്ടിയുടെ വീട്‌. ഇനി പരീക്ഷയ്ക്ക്‌ അധികം നാളില്ലല്ലൊ? നിനക്ക്‌ അവളുടെ വീട്ടില്‍ പൊയി കുറച്ചു കൂടെ പഠിപ്പിച്ചൂടെ?" ഞാന്‍ സമ്മതിച്ചു. അവള്‍ സന്തോഷത്തോടെ യാത്രയായി.
ഞാനറിയാത്ത പ്രണയം (ഭാഗം 3)

ഉച്ച കഴിഞ്ഞു. അമ്മയ്ക്ക് മരുന്നും ആഹാരവും എടുത്തു കൊടുത്തു. മരുന്നിന്റെ ലഹരിയില്‍ അമ്മ മയങ്ങി. കുറച്ചു കഴിഞ്ഞ് അനിയന്‍ വീട്ടില്‍ എത്തി. ഞാന്‍ അമ്മാവന്റെ വീട്ടിലേയ്ക്ക് സൈക്കിളും എടുത്തു യാത്രയായി. ആഴ്ചയില്‍ ഒരിക്കല്‍ അമ്മാവന്റെ മകള്‍ക്ക് വേദഗണിതം അറിയാവുന്ന പോലെ പഠിപ്പിച്ച് കൊടുക്കാറുണ്ടായിരുന്നു. മനസ്സ് എവിടേം ഉറച്ചു നില്ക്കുന്നില്ല. എത്രയും വേഗം ക്ലാസ്സ് മതിയാക്കി, അവിടെ നിന്ന് ഇറങ്ങി. ഉള്ളില്‍ എന്തോ ഒരു വിചാരം (അതോ വികാരമോ) അലയടിക്കുന്നു. എന്താണെന്നറിയില്ല. അവള്‍ പറഞ്ഞു തന്ന വഴിയിലൂടെ ഒരു വീടിനു മുന്നില്‍ എത്തി. അധികം പഴക്കം ഇല്ലാത്ത ഭംഗിയുള്ള ഒരു വീട്. ചുറ്റുമതില്‍ ഒക്കെയുള്ള, നിറയെ മരങ്ങള്‍ ഉള്ള, വലിയ തൊടി. വീടിനു വശത്തായി നിത്യവും ഉപയോഗിക്കാത്ത മാതിരി പടവുകള്‍ ഒക്കെയുള്ള ഒരു കുളം. വീടിനു വെളിയില്‍ ഒരു നായയെ കെട്ടി ഇട്ടിരിക്കുന്നു. മടി കൊണ്ടാണോ എന്തോ ഒരു കണ്ണ് പാതി തുറന്ന് എന്നെയൊന്നു നോക്കിയെന്ന് വരുത്തി അവന്‍ വീണ്ടും ഉറക്കം തുടര്ന്നു .

ഞാന്‍ കാളിംഗ് ബെല്‍ അടിച്ചു. ശ്രുതി പുറത്തേയ്ക്ക് വന്നു. ആഹാ!!! ഇത് വരെ കാണാത്ത പോലെ പട്ടുപാവാടയും ബ്ലൌസും ഒക്കെ ഇട്ട് ഒരു സുന്ദരിക്കുട്ടി. ഇവള്‍ അവള്‍ തന്നെ അല്ലെ? എന്തൊരു മാറ്റം? അവള്‍ മന്ദഹാസത്തോടെ എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു. അവിടെ അവളുടെ അമ്മയെ കണ്ടു. അമ്മയ്ക്ക് എന്നെ കേട്ട പരിചയമേ ഉള്ളൂ. അവര്‍ അടുക്കളയില്‍ തിരക്കിലാണ്. “ദാ ഇപ്പൊ വരാം, അമ്മയോട് സംസാരിയ്ക്കൂ” എന്ന് പറഞ്ഞു ശ്രുതി പോയി. ഞാന്‍ അടുക്കളയിലേയ്ക്ക് കയറി. അവളുടെ അനിയത്തിയെ അന്ന് ആദ്യമായി അവിടെ കണ്ടു. ഹൃദയത്തില്‍ എന്തോ തകരാര്‍ ഉള്ള ഒരു കുട്ടിയാണവള്‍. ആള്‍ ട്യൂഷന് ക്ലാസിലേയ്ക്ക് പോകുന്ന തിരക്കിലാണ്. ഞെട്ടിയത് അതല്ല. അമിതമദ്യപനായ ഒരു അച്ഛന്‍ വര്ഷനങ്ങള്ക്കു് മുന്നേ ഉപേക്ഷിച്ച കുടുംബം ആയിരുന്നു അവര്‍. പ്രൈമറി സ്കൂളിലെ അധ്യയനജോലി ഉപേക്ഷിച്ച് രണ്ടു പെണ്കുകട്ടികളെ നോക്കാന്‍ ആ അമ്മ രണ്ടാമതൊന്നു ആലോചിച്ചില്ല. കുറച്ചു നേരം കൊണ്ട് തന്നെ ഇതെല്ലം പറഞ്ഞപ്പോ ഞാന്‍ ആകെ വല്ലാതായി. എന്ത് പറയണം എന്നറിയില്ല. അത്യാവശ്യം സാമ്പത്തികം ഉണ്ട്. വീട്ടില്‍ സ്ഥിരമായി രണ്ടു സ്ത്രീകള്‍ സഹായത്തിനും ഉണ്ട്. ആകെ അഞ്ചു സ്ത്രീകള്‍ ഉള്ള ഒരു വീട്. ഇതൊന്നും അവള്‍ എന്നോട് പറഞ്ഞിട്ടില്ലായിരുന്നു. ഇതൊന്നും അല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ദിവസവും എന്തായിരുന്നു സംസാരിച്ചു കൊണ്ടേ ഇരുന്നത്?

“ഞാന്‍ റെഡി” ശ്രുതി തിരിയെ വന്നു. അവളോട്‌ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ചോദിച്ചില്ല. പഠനം തുടര്ന്നു. ഇടയ്ക്ക് അമ്മ ചായ കൊണ്ട് വന്നു. “അമ്മു ഇന്നലെ വാങ്ങിക്കൊണ്ടു വന്ന ഗ്ലാസ്സാ, പഴയ മോഡല്‍” അമ്മ പറഞ്ഞു. വീണ്ടും അത്ഭുതം. അവളെ വീട്ടില്‍ അമ്മു എന്നാണ് വിളിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കൂടാതെ വര്ഷലങ്ങളായി ഞാന്‍ വീട്ടില്‍ ചായ കുടിക്കുന്ന, മുകളില്‍ വക്കില്ലാത്ത, താഴേയ്ക്ക് പോകുമ്പോള്‍ വ്യാസം കുറയുന്ന എന്റെ സ്റ്റീല്‍ ഗ്ലാസ്‌ അവള്‍ കണ്ടിരുന്നു. അതില്‍ കോമ്പസ് കൊണ്ട് ഞാന്‍ കൊത്തിയ എന്റെ പേരും. ഇവള്‍ ഒരു അത്ഭുതം തന്നെ.

ക്ലാസ്‌ കഴിഞ്ഞു, എല്ലാരോടും യാത്ര പറഞ്ഞ് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഗേറ്റ് വരെ അവള്‍ കൂടെ വന്നു. “അന്നൊരു ദിവസം പറഞ്ഞില്ലേ? ചേട്ടന് കോഴ്സ് കഴിഞ്ഞു എത്രയും പെട്ടെന്ന് എവിടേലും ജോലിക്ക് കയറാന്‍ ഉള്ള തിടുക്കം ആണെന്ന്. ഞങ്ങള്ക്ക് ഇവിടെ എന്റെ കോഴ്സ് കഴിഞ്ഞു എത്രയും പെട്ടെന്ന് ഒരു ആണനക്കം ഉണ്ടാവാനാണ് തിടുക്കം.”

മടങ്ങുമ്പോള്‍ ഞാന്‍ രണ്ടു നേരം തിരിഞ്ഞു നോക്കിയത് എന്തിനാണോ? കണ്ണില്‍ നിന്നും മായുന്ന വരെ അവള്‍ ഗേറ്റില്‍ നില്ക്കുന്നുണ്ടായിരുന്നു.

പട്ടുപാവാടയും ബ്ലൌസും ഒക്കെ ഇട്ട് ഒരു സുന്ദരിക്കുട്ടി.....

ഞാനറിയാത്ത പ്രണയം (ഭാഗം 4)

കുറെ നാളുകള്‍ അങ്ങനെ പോയി. എന്നാല്‍ ഒരിക്കല്‍ പോലും കോളേജ്‌ ക്യാമ്പസ്സില്‍ ഞങ്ങളുടെ കൂടിച്ചേരലുകള്‍ ഉണ്ടായില്ല. പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിട്ടല്ല. എന്തോ അങ്ങനെ സംഭവിച്ചു എന്ന് മാത്രം.ദൂരെ നിന്ന് ഓരോ പുഞ്ചിരികള്‍.... അത്ര മാത്രം.... അക്കാലത്ത് ശനിയും ഞായറും ഞാന്‍ വെറുത്തു. എല്ലാ അവധികളെയും ഞാന്‍ വെറുത്തു.

നാല് നാളായി അവള്‍ വരുന്നില്ല. ഇനി സുഖമില്ലാഞ്ഞിട്ടാണോ? അവള്‍ കയറുന്ന ബസ്സ്‌ സ്റ്റോപ്പില്‍ എന്റെ കണ്ണുകള്‍ അവളെ തെരഞ്ഞു. കണ്ടക്ടര്‍ ചേട്ടനും ചോദിച്ചു "കക്ഷി എന്തിയെ?"ആ വെള്ളിയാഴ്ച അവള്‍ വന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. കണ്ണിനു താഴെ കറുത്ത നിറം. കുറെ നാളായി ഉറങ്ങാത്ത പോലെ. യാത്രയില്‍ ഞാന്‍ ചോദിച്ചു "എന്താ? എന്ത് പറ്റി?"

കുറെ നേരം ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണിലെ തിളക്കം കുറഞ്ഞിരിക്കുന്നു. "എന്റെ അനിയത്തിയ്ക്ക് പെട്ടന്നു സുഖമില്ലാതായി.ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സയില്‍ ആണ്. അവള്‍ക്കു ഹൃദയത്തിലെ വാല്‍വിനു എന്തോ തകരാറ്. ഞങ്ങള്‍ എല്ലാരും അവിടെ ആയിരുന്നു. ഞാനും കൊമളചേച്ചിയും (വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന) മാത്രം വന്നു. ക്ലാസ്സ് മുടക്കണ്ടല്ലോ. എനിക്കൊരു സമാധാനവും ഇല്ല." എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് എനിക്കും അറിയില്ല. അന്ന് ആദ്യമായി എന്റെ തോളില്‍ തല ചായ്ച്ച് കൊട്ടിയം വരെ അവള്‍ ഉറങ്ങി.

രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവണം. ഹൃദയം നുറുങ്ങുന്ന ഒരു വാര്‍ത്തയുമായി അവള്‍ വന്നു. അനിയത്തിയുടെ ചികില്‍സയ്ക്കു ധാരാളം പണം വേണം. കൂടാതെ തുടര്ചികില്സയ്ക്കായി ആ കുട്ടിയ്ക്ക് തിരുവനന്തപുരം വരെയുള്ള യാത്രയും ബുദ്ധിമുട്ട്. ഒരേ ഒരു പരിഹാരം. കൊല്ലത്തെ സ്ഥലം വിറ്റ് തിരുവനന്തപുരത്തേയ്ക്ക് ഒരു ചെറിയ വീട് വാങ്ങി മാറുക. ദിനവും ഉള്ള ശ്രുതിയുടെ യാത്ര മാത്രമാണ് ഒരു ബുദ്ധിമുട്ട്. അവരുടെ മുന്നില്‍ വേറെ പോംവഴികള്‍ ഇല്ലായിരുന്നു. അടുത്തയാഴ്ച അവള്‍ പോകും. ഹൃദയം നുറുങ്ങിയ പോലെ. അവള്‍ കാണാതെ ഞാന്‍ എന്റെ കണ്ണ് തുടച്ചു. ആ പാവത്തിന് കരയാന്‍ പോലും ആവാത്ത അവസ്ഥ. രണ്ടു പേരുടെയും അവസ്ഥ കണ്ട കണ്ടക്ടര്‍ അന്നും ഒരു പുരികം ഉയര്‍ത്തി സംശയത്തോടെ ഞങ്ങളെ നോക്കി.

അവള്‍ പോയി. ക്ലാസ്സില്‍ ദേവകുമാര്‍ സാറിന്റെ "Polyphase Circuit & Transformers" എന്നെ ബോറടിപ്പിച്ചു. എംകെ.രാമചന്ദ്രന്‍ സാര്‍ തുറന്നിട്ട "Hydro Electric Power Station" ഞാന്‍ കണ്ടില്ല. ഗംഗപ്രസാദ്‌ സാര്‍ വന്ന് പതിവ് പോലെ "DC Motor" പ്രവര്‍ത്തിപ്പിച്ചതും ഞാന്‍ അറിഞ്ഞില്ല. പകലുകളും രാത്രികളും എന്നെ കുത്തി നോവിച്ചു.

ശെരിക്കും അവള്‍ എനിക്ക് ആരാണ്?

ഞാനറിയാത്ത പ്രണയം (ഭാഗം 5)

അന്നത്തെ ഞങ്ങളുടെ ബസ്സിലെ മടക്കയാത്ര മറക്കാനാവില്ല. അവള്‍ ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് എന്നെ കാണാന്‍ വന്നു. ഒരു പുസ്തകം തരാന്‍ എന്ന പോലെ. ദൈവമേ, എന്റെ ക്ലാസ്സില്‍ ആരേലും കാണുന്നുണ്ടോ? അതാണ്‌ എനിക്ക് പേടി. ഞങ്ങള്‍ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല. ഇന്ന് വെള്ളിയാഴ്ച. നാളെ രാവിലെ അവര്‍ തിരുവനന്തപുരത്തേയ്ക്ക് വീട് മാറും. ഇത്ര അലസമായും അശ്രദ്ധമായും ഉള്ള രൂപത്തില്‍ ഇതിനു മുന്നേ അവളെ ഞാന്‍ കണ്ടിട്ടില്ല. “നമുക്ക് ഇന്ന് നേരത്തെ പോയാലോ?” സ്വതവേ വലുപ്പമേറിയ അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ? കൈകള്‍ വിറയ്ക്കുന്നുണ്ടോ? ചുണ്ടുകള്‍ വിതുംബുന്നുണ്ടോ? എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ ഉച്ചത്തില്‍ കേള്ക്കാം . കാലില്‍ ഒരു വിറയിലും, പതിവ് പോലെ കൈകളില്‍ തണുപ്പും. ഉച്ച കഴിഞ്ഞ് ഡ്രായിംഗ് ക്ലാസ്സ്‌. ഗംഗപ്രാസാദ് സാറിന്റെ വക “Wave Winding”. എന്റെ മനസ്സിലും തിരമാലകള്‍ (Wave) ആര്ത്തലയ്ക്കുന്നുണ്ടായിരുന്നു. എങ്ങനേലും വര കഴിഞ്ഞ് തിരിച്ചിറങ്ങി. ഡ്രായിംഗ് ക്ലാസ്സില്‍ ഏറ്റവും വേഗത്തില്‍ പടം വരച്ച് നേരത്തെ പുറത്തു പോകുന്ന ചില പെണ്കുട്ടികളെ പോലും അന്ന് ആദ്യമായി ഞാന്‍ തോല്പ്പിച്ചു.

പുറത്തിറങ്ങി വരുമ്പോള്‍ കോണിപ്പടികള്ക്ക് താഴെ അതാ അവള്‍. “ഞാന്‍ നേരത്തെ ഇറങ്ങി. നമുക്ക് പോകാം”. രാവിലെ ഒരുമിച്ചു നടന്നു വരുന്ന ഞങ്ങള്‍ വൈകുന്നേരം അവരവരുടെ ക്ലാസ്സിലെ കൂട്ടുകാര്ക്കൊപ്പം ആയിട്ടായിരുന്നു കൊട്ടിയം കവല വരെ നടന്നു പോയിരുന്നത്. ബസ്സില്‍ വച്ചാണ് പിന്നെ ഞങ്ങളുടെ സമാഗമം. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഒരുമിച്ചു തന്നെ കോളേജില്‍ നിന്ന് നടന്നു പോകുന്നു. “നമുക്ക് അടുത്ത ബസ്‌ സ്റ്റോപ്പില്‍ നിന്ന് കയറാം”. ഞാന്‍ സമ്മതിച്ചു. കൊട്ടിയം കവല കടന്നു കുറച്ചു ദൂരം നടന്നു പോയപ്പോള്‍ അവള്‍ എന്റെ ഇടതു കൈയില്‍ പിടിച്ചു. എനിക്കോ പരിഭ്രമം. “ഇതെന്താ കൈ തണുത്തിരിക്കുന്നത്?”. ഞാന്‍ ഒന്നും മിണ്ടിയില്ല. 

അവള്‍ സംസാരിച്ചു തുടങ്ങി. “ഞങ്ങളുടെ കുടുംബത്തില്‍ ആണ്‍ കുട്ടികള്‍ വളരെ കുറവാണ്. അമ്മയുടെ വിവാഹം കഴിഞ്ഞ് പാലക്കാട് നിന്നും കൊല്ലത്ത് വന്ന ഞങ്ങള്‍ക്ക് ഇവിടെ പറയത്തക്ക ബന്ധുക്കളും ഇല്ല. കോളേജിലെ ആദ്യദിനങ്ങളില്‍ റാഗിങ്ങില്‍ പെട്ട് കരഞ്ഞ എന്നെ രക്ഷിച്ച അന്ന് മുതല്‍ ഞാന്‍ ഒരു തണല്‍ അനുഭവിച്ചു”. ഇതെനിക്കൊരു പുതിയ അറിവായിരുന്നു. റാഗിങ്ങില്‍ പെട്ട് ഉഴലുന്ന പലരെയും, പലപ്പോഴും രക്ഷിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഇവളും ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. വീണ്ടും നിശബ്ദത. അവള്‍ സംസാരിയ്ക്കുന്നത് കേള്ക്കാനായിരുന്നു എനിക്കിഷ്ടം. അവളും സംസാരിയ്ക്കുന്നില്ല. നീല യൂണിഫോം ഇട്ട രണ്ടു പേര്‍ കൈ കോര്‍ത്ത് നടന്നു പോകുന്നത് ആരൊക്കെയോ നോക്കുന്നുണ്ടോ? അവള്‍ കൈ വിടുന്നും ഇല്ല. എന്റെ കയ്യിലെ തണുപ്പ് മാറുന്നും ഇല്ല.

ബസ്സ്‌ വന്നു. വലിയ തിരക്കില്ല. പതിവ് ബസ്സല്ലാത്തതിനാല്‍ സ്ഥിരം സീറ്റ് കിട്ടിയില്ല. കിട്ടിയേടത്ത് ഞങ്ങള്‍ ഒരുമിച്ചിരുന്നു. അന്നും അവള്‍ തന്നെ ടിക്കറ്റെടുത്തു. പതിയെ എന്റെ തോളില്‍ തല ചായ്ചിരുന്നു. ഞാന്‍ പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു. ഇനി ഇത് പോലെ ഒരു യാത്ര ഉണ്ടാവുമോ? ബസ്സില്‍ പാട്ട് വച്ചിരിക്കുന്നു. ഇണ എന്ന സിനിമയിലെ പാട്ടുകളായ “വെള്ളിച്ചില്ലും വിതറി” എന്ന ഗാനവും “അരളിപ്പൂം കാടുകള്‍, വളവില്‍ പുല്‍ മേടുകള്‍” എന്ന ഗാനവും വന്നു. ഇവ എന്റെ ഇഷ്ട ഗാനങ്ങള്‍ ആണെന്ന് അവള്ക്കും അറിയാം. എനിക്കെന്തോ കൂടെ മൂളാന്‍ തോന്നിയില്ല.

പെട്ടെന്നൊരു സംശയം, എന്റെ ഉടുപ്പ് നനയുന്നുവോ? തിരിഞ്ഞു നോക്കി. അവള്‍ നിശബ്ദമായി കരയുകയാണ്. ഞാനും വല്ലാതെ ആയി. എന്റെ കയ്യില്‍ ചുറ്റിപ്പിടിച്ച് കുനിഞ്ഞിരുന്നു കരച്ചില്‍ തുടര്ന്നു . ആണുങ്ങള്‍ കരയാന്‍ പാടില്ലത്രേ. പട്ടാളക്കാരനായ എന്റെ അച്ഛന്‍ പറഞ്ഞു തന്നതാണ്. മുതിര്‍ന്നിട്ടും എത്രയോ പ്രാവശ്യം ഞാന്‍ തെറ്റിച്ച ഒരു കാര്യം. ഇന്നും പലപ്പോഴും പാലിക്കാത്ത ഒരു കാര്യം. എന്റെ കണ്ണും നിറയുന്നുവോ? കാഴ്ചകള്‍ ഒന്നും വ്യക്തമാകുന്നില്ല.

അവള്ക്കിറങ്ങേണ്ട ഇടം എത്തി. രണ്ടു ടിക്കറ്റുകളും എന്റെ പോക്കറ്റില്‍ അവള്‍ ഇട്ടു. കരഞ്ഞു കലങ്ങിയ കണ്ണുമായി ഒന്നും മിണ്ടാതെ അവള്‍ ഇറങ്ങി. ഞാന്‍ തിരിഞ്ഞു നോക്കിയില്ല. നോക്കിയാലും ഒന്നും കാണില്ല. എന്റെ കണ്ണില്‍ ആകെ ഒരു മൂടല്‍. ഉള്ളിലെ എങ്ങല്‍ അടക്കി ഞാന്‍ വീട്ടില്‍ എത്തി.

ഞാനറിയാത്ത പ്രണയം (ഭാഗം 6)

അടുത്ത തിങ്കളാഴ്ചയും അവധിയാണ്. എനിക്ക് ദേഷ്യം വന്നു. ഭൂമി ഒന്ന് വേഗം കറങ്ങിയിരുന്നെങ്കില്‍. അവള്‍ കൂടെ ഉള്ളപ്പോഴെല്ലാം ഭൂമിയ്ക്ക് എന്തൊരു വേഗതയാണ്? അടുത്ത അധ്യയന ദിവസം. ഒരു ടിക്കറ്റിനുള്ള പണം നീട്ടിയപ്പോള്‍ കണ്ടക്ടര്‍ പതിവ് പോലെ ഒരു പുരികം ഉയര്ത്തി. “കക്ഷി എന്ത്യേ?”. കണ്ഠം ഇടറി ഞാന്‍ പറഞ്ഞു,
“അവള്‍ ഇനി വരില്ല. അവര്‍ തിരുവനന്തപുരത്തേയ്ക്ക് താമസം മാറി”.
“അയ്യോ അപ്പൊ ഇനി അനിയന് അവളെ കാണാന്‍ പറ്റില്ലേ?”
“അവള്‍ കോളേജ് മാറിയിട്ടില്ല”
“എന്റെ അന്വേഷണം ആ കൊച്ചിനോട് പറയണം കേട്ടാ?”
ഞാന്‍ തല കുലുക്കി. ബസ്സിനും ഒരു വേഗതയും ഇല്ല. അവള്‍ കൂടെ ഉള്ളപ്പോള്‍ എന്തൊരു വേഗതയാണ്.

കോളേജില്‍ എത്തി. പുസ്തകം ക്ലാസ്സില്‍ കൊണ്ട് വച്ചു. അവളുടെ ക്ലാസില്‍ പോയി.
“ശ്രുതി വന്നിട്ടില്ല” ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ആരെ കാണാന്‍ വന്നു എന്ന് ഇവള്‍ക്കെങ്ങിനെ അറിയാം? കണ്ണടച്ച് പാല് കുടിച്ച പൂച്ചയെ കണ്ടെത്തിയ ഈ രാക്ഷസി ആരാണോ? ഏതായാലും ഒരു പുഞ്ചിരി പാസാക്കി ഞാന്‍ തിരിയെ ക്ലാസ്സില്‍ എത്തി. ഉച്ച നേരത്ത് അവളുടെ ക്ലാസ്സിനു അല്പം ദൂരെ മാറി നിന്ന് ഉള്ളിലേയ്ക്ക് നോക്കി. അതാ അവിടൊരു തിളക്കം, ഭാഗ്യം. ആളു വന്നിട്ടുണ്ട്. മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവള്‍ പുറത്തു വന്നു. ക്ഷീണിച്ച മുഖം. “ആദ്യമായിട്ട് തിരുവനന്തപുറത്തൂന്ന് വന്നതല്ലേ. സമയം ശെരിയാക്കാന്‍ പണിപ്പെട്ടു. അങ്ങനെ രാവിലെ അല്പം താമസിച്ചു”.

അവളുടെ അനിയത്തിക്ക് ഇപ്പോള്‍ സുഖം ഉണ്ട്. പക്ഷെ ഇനി സ്കൂളില്‍ പോയി പഠിക്കാന്‍ ആവില്ല. നാളുകള്‍ കടന്നു പോയി. ഇപ്പോള്‍ ഭൂമിയുടെ വേഗതയും ബസ്സിന്റെ വേഗതയും ക്രമേണ കൂടിക്കൂടി വരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ച്ചകളുടെ ഇടവേളകള്‍ ക്രമേണ കൂടുന്നുവോ. എന്നാല്‍ എന്നില്‍ അതൊരു വേദന ഉളവാക്കുന്നും ഇല്ല. അവള്‍ക്കും അതുണ്ടാവുന്നില്ല എന്നെനിക്ക് തോന്നി. ഒരു കാലത്ത് പ്രത്യേക പഠനക്രമം പാലിച്ചിരുന്ന ഞാന്‍ അല്പം പുറകില്‍ ആയോ എന്നൊരു സംശയം. VKശശിധരന്‍ സാറിന്റെ ക്ലാസ്സിലെ DC Series Motor വീട്ടിലിരുന്നു പഠിക്കുമ്പോള്‍ എനിക്കുറപ്പായി. എവിടെയോ താളം പിഴയ്ക്കുന്നു, ഏകാഗ്രത കൈമോശം വരുന്നു. ഇത് ശെരിയാവില്ല. വര്ഷാവസാനം ആവുന്നു. ഈ സര്‍ട്ടിഫിക്കറ്റ് എന്റെ എല്ലാം ആണ്. ഇത് കാത്ത് ഒരു കുടുംബം മുഴുവനും ഉണ്ട്. മാത്രമല്ല രജനിയും സാജനും മൃണാളും എന്ന് വേണ്ട സകല പുലികളും തകര്‍ത്ത് പഠിക്കുകയാണ്. അവര്‍ക്കൊപ്പം എത്തിയില്ലേലും ഞാന്‍ മോശം ആവാന്‍ പാടുണ്ടോ?


ഞാനറിയാത്ത പ്രണയം (ഭാഗം 7)

ഏകദേശം പുതുവര്‍ഷം ഒക്കെ ആയപ്പോള്‍ അവളെ കാണാതെ എനിക്കും, എന്നെ കാണാതെ അവള്‍ക്കും പറയത്തക്ക വിഷമം ഒന്നും ഇല്ല എന്ന് മനസ്സിലായി. എനിക്കോ, പഠനം തന്നെ ശരണം. ഇതിനിടെ ഒരു വൈറല്‍ പനി എന്നെ പിടികൂടി. ഒരാഴ്ചയോളം തീരെ സുഖമില്ലാതെ കിടന്നു. അല്പം തലപൊക്കിയ സമയത്താണ് ഞങ്ങളുടെ പ്രോജക്റ്റ്‌ ആയ “Offline Inverter Circuit” വരച്ചുണ്ടാക്കിയത്. വയ്യ എന്ന് കരുതി ഇരിക്കാന്‍ എനിക്കും വയ്യ. അടുത്തയാഴ്ച കോളേജില്‍ പോയി. അസുഖം നേരെ മാറിയിട്ടില്ല. രാവിലെ തന്നെ അവളെ കണ്ടു. ഇത്രയും ദിവസത്തെ വിരഹം എന്നിലോ അവളിലോ വലിയ ചലനം ഒന്നും ഉണ്ടാക്കിയതായി തോന്നിയില്ല. എഴുതിയെടുക്കാന്‍ ഉള്ള ഒരാഴ്ചത്തെ നോട്ട് കണ്ട എനിക്ക് തല കറങ്ങി. പലരോടും സഹായം ചോദിച്ചു. എല്ലാരും തിരക്കിലാണ്, ആരെയും നിര്ബിന്ധിച്ചില്ല. കൂട്ടത്തില്‍ എന്നോട് ദയ തോന്നിയ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി സഹായിക്കാം എന്നേറ്റു. ദിവസവും ഓരോ ബുക്കുകള്‍ വീതം കൊണ്ട് പോയി പകര്‍ത്തി. ആകെ ആറ് ബുക്കുകള്‍ നിറയെ വടിവായി ക്ഷമയോടെ എഴുതി തന്നു. നന്ദി എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഉരുണ്ടു കൂടിയ കാര്‍മേഘം തരിശു ഭൂമിയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ പോലെ. ഒരു പൂ ചോദിക്കുമ്പോള്‍ പൂക്കാലം നല്കു്ന്നവര്‍ക്ക് ദൈവം നല്ലത് വരുത്തട്ടെ എന്ന് മനസ്സില്‍ ആശംസിച്ചു.

വാര്‍ഷിക പരീക്ഷാകാലം. ഒരു ദിവസം അവള്‍ വന്നു. പണ്ട് പഠിപ്പിച്ചത് ഒന്ന് ഓടിച്ചു പറഞ്ഞു തരണം എന്നും പറഞ്ഞ്. ഞാന്‍ പറഞ്ഞു കൊടുത്തു. മറ്റൊന്നും സംസാരിച്ചില്ല. രണ്ടു പേരും ആശംസകള്‍ പറഞ്ഞു പിരിഞ്ഞു. 

എന്റെ അവസാന പരീക്ഷാ ദിവസം. അവള്‍ വീണ്ടും വന്നു. ദൈവമേ ഇവള്‍ വീണ്ടും എന്നെ കരയിപ്പിക്കുമോ? തലയില്‍ കഷ്ട്ടപ്പെട്ട് അടുക്കി വച്ചിരിക്കുന്ന അറിവുകള്‍ നനഞ്ഞു കുതിരുമോ?
“എനിക്കറിയാം ഇന്നാണ് നിങ്ങളുടെ അവസാന പരീക്ഷ. ഞങ്ങള്‍ക്ക് അടുത്ത ആഴ്ചയെ തീരൂ. നിങ്ങളുടെ ക്ലാസ്സിലാണ് എന്റെ സീറ്റ്. ചേട്ടന് ഈ പരീക്ഷ എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. അതോണ്ടാ കുറേ നാളായി ഞാന്‍ ഉപദ്രവിക്കാന്‍ വരാത്തത്. അതേയ്, നിങ്ങളുടെ ക്ലാസ്സിന്റെ പിന്നിലെ മൂലയിലെ ജനാലയുടെ ഒരു പാളിയില്‍ ഞാന്‍ ഒരു കാര്യം എഴുതി വയ്ക്കും. അടുത്ത ആഴ്ച കഴിഞ്ഞ് വന്നു നോക്കണം”. ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി. അവള്‍ പോയി. അന്നവള്‍ക്ക് പരീക്ഷ ഇല്ലായിരുന്നു. ഇത് പറയാനാണോ ഇത്രേം ദൂരം സഞ്ചരിച്ചു വന്നത്. വിഡ്ഢി....

റിസള്‍ട്ട് വരും വരെ എന്ത് ചെയ്യും? വേദഗണിതം കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ പ്രൊജക്ടിനായി പഠിച്ച Inverter എന്നെ ഇലക്ട്രോണിക്സിന്റെ മാന്ത്രിക ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പല ആഴ്ചകളും കഴിഞ്ഞു. ഇടയ്ക്കിടെ ഞാന്‍ അവളെ ഓര്‍ക്കും. മറ്റെന്തെങ്കിലും ആലോചന വന്ന് മൂടി അപ്പോള്‍ തന്നെ മറക്കും.

കാലം കടന്നു. അവളുമായി ഒരു ബന്ധവും ഇല്ലാത്ത രീതിയില്‍ ആയിരുന്നു പിന്നെ വിധി എന്നെ റാഞ്ചി എടുത്ത് പറന്ന് പോയത്. നീണ്ട 19 വര്‍ഷത്തെ പ്രവാസ ജീവിതം. ഇതിനിടയില്‍ ഞാന്‍ വിവാഹിതനായി. ഒരു മകളും ഉണ്ടായി. ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം നാട്ടില്‍ ഉള്ള ചില സഹപാഠികളുടെ ഉത്സാഹത്തില്‍ 22 September 2013 ന് എല്ലാരും വീണ്ടും ഒത്തുചേരുന്നു എന്നറിയിച്ചു.

അതിന്റെ ഭാഗമായാണ് ഞാന്‍ നാട്ടില്‍ പോയത്.....
അങ്ങനെയാണ് ഞാന്‍ കോളേജില്‍ പോയത്.....
ഞങ്ങള്‍ പഠിച്ച ക്ലാസ്സില്‍ പോയത്.....
കൂട്ടത്തില്‍ ശ്രുതിയെ ഓര്മ്മ വന്നത്.....
അവള്‍ അവസാനമായി പറഞ്ഞത് ഓര്‍ത്തത്.....
ആ ജനലിനരികെ പോയത്.....
അവളുടെ ഹൃദയം കണ്ടത്.....

 S

ഈശ്വരാ.... ഈ പ്രണയം ഞാന്‍ അറിയാതെ പോയല്ലോ?

അച്ഛന് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഞാന്‍ വീണ്ടും എങ്ങിയേങ്ങി കരഞ്ഞു. 
അല്ല, ഇന്നും ആരും കാണാതെ കരയുന്നു.
----------------------------------------------------------------------------------
കുറിപ്പ്: ശ്രുതിയെ കണ്ടെത്താന്‍ ഞാന്‍ തീരുമാനിച്ചു. ഫേസ്ബുക്കില്‍ ഒന്നും അവളെ കണ്ടില്ല. എന്നാല്‍ അവളോടൊപ്പം പണ്ട് സ്കൂളില്‍ പഠിച്ച ഒരു സുഹൃത്ത് വഴി കാര്യങ്ങള്‍ അറിഞ്ഞു.

അവളുടെ അനിയത്തി മരിച്ചു. അന്ന് മുതല്‍ അമ്മ സ്വബോധം ഇല്ലാത്ത പോലെയാണ്. ശ്രുതി ഇന്നും അവിവാഹിതയാണ്.

എന്റെ കൈകള്‍ വീണ്ടും തണുത്തു..........
----------------------------------------------------------------------------------

ഊണിന് എന്ത് വേണം?


ഭാര്യ : "ഉച്ചക്ക് കഴിക്കാൻ എന്താണ് ഉണ്ടാക്കേണ്ടത് ?"

ഞാൻ : "നീ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി"

ഭാര്യ : "നിങ്ങളുടെ ഇഷ്ട്ടം പറഞ്ഞോളൂ"

ഞാൻ : "കൊള്ളിയും (കപ്പ, മരച്ചീനി) ഉള്ളി തീയലും കഴിക്കാം"

ഭാര്യ : "ഉച്ചക്ക് കൊള്ളി കഴിക്കണ്ട"

ഞാൻ : "എങ്കിൽ ചപ്പാത്തിയും കിഴങ്ങ് കറിയും ആവട്ടെ"

ഭാര്യ : "അത് രാത്രി കഴിക്കാം"

ഞാൻ : "ചോറും എന്തേലും കൂട്ടാനും മതി"

ഭാര്യ : "എപ്പോഴും ചോറോ? പിള്ളേര് കഴിക്കില്ല"

ഞാൻ : "എങ്കിൽ നൂഡിൽസ് ഉണ്ടാക്കിയാൽ മതി."

ഭാര്യ : "നൂഡിൽസ് തീർന്നു പോയല്ലോ"

ഞാൻ : "എങ്കിൽ പൂരിയും പരിപ്പ് കറിയും ആകാം"

ഭാര്യ : "പരിപ്പ് കറി ഗ്യാസ് ഉണ്ടാക്കും. എനിക്ക് പറ്റില്ല."

ഞാൻ : "എങ്കിൽ വെജിറ്റബിള്‍ ബിരിയാണി വച്ചോളൂ. കഴിച്ചിട്ട് കുറേനാളായി"

ഭാര്യ : "അത് നമ്മൾക്ക് ഞായറാഴ്ച ഉണ്ടാക്കാം"

ഞാൻ : "എങ്കിൽ നീ എന്തെങ്കിലും ഉണ്ടാക്ക്"

ഭാര്യ : "അത് വേണ്ട; നിങ്ങളുടെ ഇഷ്ട്ടം പറ"

ഞാൻ : @#$%^&*(

2013 നവംബർ 24, ഞായറാഴ്‌ച

പനിയും തുണിഅലക്കലും


ഞാന്‍ നാട്ടില്‍ ലീവിന് വന്ന കാലം. ഒരു ഞായറാഴ്ച എന്റെ കൂട്ടുകാരന്‍ ശ്രീക്കുട്ടനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി. അവന്‍ അപ്പോള്‍ തുണി നനച്ചിടുന്ന തിരക്കിലായിരുന്നു. മുറ്റം നിറയെ തുണികള്‍.

“ഇതെന്താ ഒരു വര്ഷ‍ത്തേയ്ക്കുള്ള തുണി നനച്ചിടുവാണോ? നിന്റെ ഭാര്യ ഇല്ലേ?”

അവന്‍ പറഞ്ഞു, “അവള്‍ക്ക് തീരെ സുഖമില്ല. നല്ല പനി. രാവിലെ ഡോക്ടറെ കണ്ടു. അവള്‍ക്ക് ചൂട് കൂടുമ്പോള്‍ തുണി നനച്ചിടാന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു"

ഞാന്‍ പറഞ്ഞു, "ഞാന്‍ ഇവിടെ ഇല്ലാതിരുന്ന കുറെ നാളുകളില്‍ ഇറങ്ങിയ ഓരോരോ ചികില്സാ രീതികള്‍. ഹോ... എന്താല്ലേ?"

പാവം അവന്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. "നീ ഇവിടിരിക്ക്. ഞാന്‍ അവളുടെ പനി കുറഞ്ഞോ നോക്കിയിട്ട് ഇപ്പം വരാം" എന്ന് പറഞ്ഞ് അകത്തേയ്ക്ക് കയറി. പോകുന്ന വഴിയില്‍ അല്പം ഉറക്കെ പറയുന്നത് കേട്ടു. "പൊന്ന് മാദേവരെ, അവളുടെ ചൂട് കുറഞ്ഞാല്‍ മതിയായിരുന്നു. ഇന്നിനി തുണി നനച്ചിടാന്‍ എനിക്ക് വയ്യ".

പാവം ശ്രീക്കുട്ടന്‍. പുറത്തിരുന്ന് ഞാനും അവന് വേണ്ടി ആത്മാര്‍ധ്മായി പ്രാര്‍ഥിച്ചു.

2013 നവംബർ 23, ശനിയാഴ്‌ച

പഴംപൊരിയും ഡ്രൈവിംഗ് ലൈസന്‍സും


പഠനം കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന കാലം. ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കാന്‍ തീരുമാനിച്ചു. എന്റെ ജന്മനാടായ കിളിമാനൂര്‍ RTO ഓഫീസ്. അവസാന കടമ്പയായ റോഡ്‌ ടെസ്റ്റ്‌ കഴിഞ്ഞു. ടെസ്റ്റിന് വന്ന സാര്‍ സംഭവം പാസ്സാക്കിയ പേപ്പര്‍ കയ്യില്‍ തന്നു. ഇനി RTO ഒപ്പിടണം. എന്നാലേ ചടങ്ങുകള്‍ തീരൂ. സന്തോഷം തുളുമ്പുന്ന മനസ്സുമായി ഓഫീസിലേയ്ക്ക് പോയി. ഗൌരവക്കാരനായ, അല്പം പ്രായമുള്ള ഓഫീസര്‍,
“എന്താ?”
“ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി. ഇനി സാര്‍ ഒപ്പിടണം”
“പേപ്പര്‍ എവിടെ?”
ഞാന്‍ പേപ്പര്‍ എടുത്തു അദ്ദേഹത്തിന്റെക മേശപ്പുറത്തു വച്ചു. ഈ സമയം കതകില്‍ ഒരു മുട്ട് കേട്ടു. ഞാന്‍ ഓടിപ്പോയി വാതില്‍ തുറന്നു. ചായക്കാരന്‍. ഒരു കയ്യില്‍ ചായപ്പത്രവും മറുകയ്യില്‍ ഗ്ലാസ്സും ചില പലഹാരങ്ങളും. അയാള്‍ സാറിന്റെ അടുത്തേയ്ക്ക് പോയി. ഞാന്‍ വാതിലും തുറന്നു പിടിച്ചു കൊണ്ട് അവിടെ തന്നെ നിന്നു. ചായക്കാരന്‍ ഒരു ഗ്ലാസ്സില്‍ ചായയും ഒരു പ്ലേറ്റില്‍ രണ്ടു പഴംപൊരിയും വച്ച് ഇറങ്ങി പോയി. ഞാന്‍ കതകു ചാരിയിട്ട് തിരിയെ വന്ന് ഭവ്യതയോടെ നിന്നു. ഇതിനിടെ ഓഫീസര്‍ എന്റെ പേപ്പര്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നോ? അറിയില്ല. മുറിയില്‍ പഴംപൊരിയുടെ നല്ല മണം. എനിക്കോ, ഭീകര വിശപ്പും.

മേശപ്പുറത്ത് എന്റെ ലൈസന്‍സ്‌ പേപ്പറും ചായയും പഴംപൊരിയും. കയ്യില്‍ തടിച്ച പുസ്തകവും പിടിച്ചിരിക്കുന്ന സാര്‍ എന്നെ നോക്കി പറഞ്ഞു.
“എടുത്തോടാ....”
ഞാന്‍ നോക്കുമ്പോള്‍ മുന്നില്‍ രണ്ടു ചൂട്‌ പഴംപൊരികള്‍. അവര്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.
“ഓ... വേണ്ട സാര്‍”
“ഹാ... എടുത്തോ...”
“എനിക്ക് വേണ്ട സാര്‍”
“നിന്നോടല്ലേ എടുക്കാന്‍ പറഞ്ഞത്. ഇനി ഞാന്‍ തന്നെ എടുത്തു തരണോ?”
“എന്നാല്‍ എനിക്ക് ഒരെണ്ണം മതി” എന്നും പറഞ്ഞ് ഒരു പഴംപൊരി എടുത്ത് ഒരൊറ്റ കടി....

കയ്യിലെ ബുക്ക് താഴെ വച്ച് എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് “നിന്റെ ഒരു ലൈസന്‍സ്‌” എന്നും പറഞ്ഞ് പേപ്പര്‍ ചന്നം പിന്നം കീറി വലിച്ചെറിഞ്ഞു.
“ഇറങ്ങി പോടാ”

പഴംപൊരി തിന്നാന്‍ താമസിച്ചതിനു ലൈസന്‍സ്‌ കീറിയതെന്തിനെന്നു എനിക്ക് മനസ്സിലായില്ല. അന്നും ഇന്നും.... എന്താവും കാരണം?

2013 നവംബർ 21, വ്യാഴാഴ്‌ച

കൊച്ചിയിലെ എന്റെ അമ്മ


കൊച്ചിയില്‍ ബസ്സിറങ്ങി നടന്ന് എം.ജി റോഡിലെത്തി. ഒരു കടയില്‍ കയറി വീട്ടിലെ മൊബൈല്‍ ഫോണിന്റെ കേടായ ചാര്‍ജറിനു പകരം പുതിയത് ഒരെണ്ണം വാങ്ങി. മൊബൈല്‍ റീ-ചാര്‍ജ്‌ ചെയ്തു. അടുത്തു കണ്ട ഒരു കടയില്‍ നിന്നും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിച്ചു. ഇനിയും കിടക്കുന്നു സമയം. ഉച്ച കഴിഞ്ഞ് വൈറ്റിലയില്‍ ഒരാളെ കാണാന്‍ പോണം. അതും കഴിഞ്ഞ് ഇടപ്പള്ളിയിലെ അമ്മായിയുടെ വീട്ടില്‍ ഇന്ന് താമസം. നാളെ രാവിലെ തിരിയെ തിരുവനന്തപുരം പോണം.

പക്ഷെ എന്നാലും ഇനിയും കിടക്കുന്നു സമയം. റോഡരികില്‍ നടക്കുന്ന മാജിക്‌ കുറച്ചു നേരം നോക്കി നിന്നു. നല്ല വിശപ്പ്‌. ഊണ് കാലം ആയില്ല. ഒരു നാരങ്ങാവെള്ളം കൊണ്ട് ഒന്നും ആയില്ല. അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലില്‍ കയറി. ഹോട്ടലിന്റെ പേരൊന്നും എഴുതിയിട്ടില്ല. സ്കൂളിലെ പോലെ നടുവ് വളഞ്ഞ നാല് ഡെസ്കും കിരുകിരാ ശബ്ദം ഉണ്ടാക്കുന്ന നാല് ബെഞ്ചുകളും. ഒരു ഹോട്ടലിന്റെ ഭാവം തീരെ ഇല്ല. ഒരു പ്രായമായ അമ്മയും അവരുടെ മകളെ പോലെയുള്ള മറ്റൊരു സ്ത്രീയും മാത്രം. അധികം വിഭവങ്ങള്‍ ഒന്നും ഇല്ല.

"എന്ത് വേണം മോനെ?" ആ അമ്മ ചോദിച്ചു.
"അപ്പവും കടലക്കറിയും". അത് രണ്ടും ആ മേശയില്‍ തന്നെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അവര്‍ ഒരു വാഴയില കഷണം കൊണ്ട് തന്നു.
"വേണ്ടത് എടുത്തു കഴിച്ചോ മോനെ" എന്ന് പറഞ്ഞ് അപ്പവും കടലക്കറിയും എന്റെ അടുത്തേയ്ക്ക് നീക്കി വച്ചു.

ങേ? ഇങ്ങനൊരു ഹോട്ടലോ? ഞാന്‍ രണ്ട് അപ്പവും ആവശ്യത്തിന് കറിയും എടുത്ത് കഴിച്ചു തുടങ്ങി.
"ഹോ... എന്തൊരു സ്വാദ്". ഞാന്‍ വീണ്ടും രണ്ടെണ്ണം കൂടി എടുത്തു. ഒരു ചായയും കുടിച്ച് കൈ കഴുകി പണം കൊടുക്കാനുള്ള സ്ഥലത്തെത്തി.
"എത്രയായി?"
"നാലപ്പവും കറിയും ചായയും അല്ലെ? ഇരുപത്. അവിടെ മേശപ്പുറത്തുള്ള പെട്ടിയില്‍ ഇട്ടോ മോനെ". അവര്‍ അങ്ങോട്ട്‌ വരുന്ന പോലും ഇല്ല. വിലക്കുറവും അവരുടെ അതിഥികളില്‍ ഉള്ള വിശ്വാസവും എന്നെ അത്ഭുതപ്പെടുത്തി. പോക്കറ്റില്‍ കയ്യിട്ട ഞാന്‍ ഞെട്ടി. പോക്കറ്റ് കാലി. ആരോ പോക്കറ്റടിച്ചു. നാനൂറ് രൂപയെങ്കിലും ഉണ്ടായിരുന്നു. ദൈവമേ കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കണം, വൈറ്റില പോണം, ഇടപ്പള്ളി പോണം. എന്ത് ചെയ്യും?

എന്നിലെ ദേവനെ എന്നിലെ തന്നെ അസുരന്‍ ഇതിനകം കീഴ്പ്പെടുത്തിരുന്നു. എന്റെ വലതു കൈ ഉടുപ്പിന്റെ പോക്കറ്റില്‍ നിന്നും പണപ്പെട്ടിയിലെയ്ക്ക് പണം വെയ്ക്കുന്ന മാതിരി നീങ്ങിയിട്ട് അതില്‍ നിന്നും ഇരുപതിന്റെ രണ്ട് നോട്ടുകള്‍ എടുത്ത് പോക്കടിലെയ്ക്ക് വച്ചു. ഹൃദയമിടിപ്പ് കൂടി, വിയര്‍ക്കാന്‍ തുടങ്ങി, കുറ്റബോധം എന്നെ വല്ലത്ത ഒരവസ്ഥയില്‍ എത്തിച്ചു. പക്ഷെ എന്റെ മുന്നില്‍ മറ്റൊരു വഴിയും കണ്ടില്ല. വൈറ്റിലയില്‍ പോയ ശേഷം ഇടപ്പള്ളിയില്‍ എത്തി. അമ്മായിയോട് നടന്ന കാര്യം പറഞ്ഞു. അവിടുന്ന് അഞ്ഞൂറ് രൂപയും വാങ്ങി. അന്നത്തെ ദിവസം എങ്ങനെയോ കഴിഞ്ഞു.

പിറ്റേന്ന് രാവിലെ കാപ്പി പോലും കുടിക്കാതെ ഞാന്‍ ഇടപ്പള്ളിയില്‍ നിന്നും തിരിച്ച് ആ അമ്മയുടെ കടയില്‍ എത്തി. മേശപ്പുറത്തെ പണപ്പെട്ടിയെ ഞാന്‍ നോക്കിയതേ ഇല്ല. പുട്ടും പയറും പപ്പടവും ചായയും കഴിച്ചു. അന്നും ആ അമ്മ പണപ്പെട്ടിയുടെ അടുത്ത് വന്നില്ല. വിളിച്ചു പറഞ്ഞു,
"ഇരുപത് രൂപാ ആ പെട്ടിയില്‍ ഇട്ടോ മോനെ"

ഞാന്‍ ഇരുപതിന്റെ അഞ്ചു നോട്ടുകള്‍ ചുരുട്ടി ആ പെട്ടിയില്‍ ഇട്ടു. അങ്ങന ഒരു ദിവസത്തിനു ശേഷം തലയുയര്‍ത്തി അവിടെ നിന്ന് പുറത്തിറങ്ങി. ഞാനും ദൈവവും മാത്രം സാക്ഷിയായ ഒരു കള്ളത്തരം അവിടെ തീര്‍ന്നു.

"നന്ദി ദൈവമേ. കൊച്ചിയിലെ എന്റെ അമ്മയ്ക്ക് ദീഘയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ".

ഒന്ന് മുതല്‍ പന്ത്രണ്ടു വരെ


എനിക്കന്ന് മൂന്നു വയസ്സ് ആവുന്നെ ഉള്ളൂ. ഇന്നത്തെ കുട്ടികളെ  LKG എന്ന പേരില്‍ പഠനക്കുരുക്കില്‍ ജീവിതം എന്നെന്നേക്കുമായി തളച്ചിടുന്ന പ്രായം. പള്ളികൂടം ഉള്ള നാളുകളില്‍ പകല്‍ നേരം എന്റെ അതേ പ്രായത്തില്‍ ആരും തന്നെ വീടിനടുത്തില്ല. എല്ലാരും പഠിക്കാന്‍ പോകും. വീട്ടിലെ എന്റെ വിശ്രമം ഇല്ലാതെയുള്ള തരികിടകള്‍ കുറയ്കാന്‍ വേണ്ടി ആവണം അടുത്തുള്ള പാറുക്കുട്ടി സാറിന്റെ നിലത്തെഴുത്ത് പാഠശാലയില്‍ എന്നെ കൊണ്ട് ചേര്‍ത്തു. അത്രയും നേരം സ്വൈര്യം കിട്ടാനാവും.

അമ്മയുടെ കയ്യും പിടിച്ച് ഞാന്‍ അവിടെ എത്തി. അമ്മയുടെ കയ്യില്‍ ഒരു ചെറിയ ഇലയില്‍ പൊതിഞ്ഞ, കൂട്ടാന്‍ ഒഴിച്ച് കുഴച്ച ചോറും ചമ്മന്തിയും. എന്റെ കയ്യില്‍ ഒരു പുതിയ സ്ലേറ്റും പെന്‍സിലും. അവിടെ ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി. ചുറ്റും നാലാം ക്ലാസ്സ് വരെയുള്ള ചേട്ടന്മാരും ചേച്ചിമാരും. കുറെ നേരം ഞാന്‍ വെറുതെ ഇരുന്നു. പാറുക്കുട്ടി സാര്‍ എന്നോട് എത്ര വരെ എണ്ണാന്‍ അറിയാം എന്ന് ചോദിച്ചു. ഞാന്‍ നൂറു വരെ എണ്ണി. അക്ഷരമാല ചോദിച്ചു, ആഴ്ചയിലെ ദിവസങ്ങളും മാസങ്ങളും ചോദിച്ചു. ഞാന്‍ അതും പറഞ്ഞു. മലയാള മാസങ്ങള്‍ ചോദിച്ചു, മലയാളത്തിലെ നാളുകള്‍ വരെ ഞാന്‍ പറഞ്ഞു. ടീച്ചറിനു പരിഭ്രമം ആയി. ഇവന് ഇനി എന്ത് പണി കൊടുക്കും?

"നിനക്ക് ഒന്ന് മുതല്‍ പത്തു വരെ എഴുതാന്‍ അറിയാമോ?"
"ഇല്ല" ഞാന്‍ പറഞ്ഞു.

ടീച്ചറിനു സമാധാനം ആയി. അവര്‍ ബോര്‍ഡില്‍ ഒന്ന് മുതല്‍ പത്തു വരെയുള്ള സംഖ്യകള്‍ എഴുതി. എന്നിട്ട് എന്നോട് അത് പോലെ നോക്കി എഴുതാന്‍ പറഞ്ഞു. ശേഷം മറ്റുള്ളവരെ പഠിപ്പിക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ തവണ എഴുതിയപ്പോള്‍ എനിക്ക് മടുത്തു. അടുത്തിരിക്കുനവരുമായി സംസാരിക്കാന്‍ തുടങ്ങി. ടീച്ചറിനു ദേഷ്യം വന്നു.

"ഇത് എഴുതാന്‍ പഠിച്ചോ?"
"ഉം"
"എന്നാല്‍ ഒരു പ്രാവശ്യം എഴുതിക്കാണിക്ക്". ഇതും പറഞ്ഞ് ബോര്‍ഡില്‍ എഴുതിയത് മായ്ച്ചു കളഞ്ഞു.

ഞാന്‍ എഴുതിത്തുടങ്ങി. കഴിഞ്ഞപ്പോള്‍ ടീച്ചറുടെ കയ്യില്‍ സ്ലേറ്റ് കൊണ്ട് പോയി കൊടുത്തു.
"ങേ? ഇതില്‍ എങ്ങനാ 1 മുതല്‍ 12 വരെ വന്നത്? ഞാന്‍ പത്തു വരെ അല്ലെ പഠിപ്പിച്ചുള്ളൂ?" ഇതും പറഞ്ഞ് എന്റെ മുഖത്ത് നോക്കി. ഞാന്‍ ഒന്നും അറിയാത്ത പോലെ ഭിത്തിയില്‍ തൂക്കിയിരുന്ന ഘടികാരത്തിന്റെ ഡയലില്‍ നോക്കി. ടീച്ചറിനു കാര്യം മനസ്സിലായി. അവര്‍ ഒന്നും മിണ്ടാതെ എന്റെ കയ്യില്‍ സ്ലേറ്റ് തന്നു മുഖത്തേയ്ക്ക് ഒന്ന് രൂക്ഷമായി നോക്കി. എന്നിട്ട് ക്ലോക്കിനടുത്തു തൂക്കിയിരുന്ന കലണ്ടര്‍ എടുത്തു മാറ്റി.

"ഇനി നീ നാളെ ചിലപ്പോ 31വരെ എഴുതിയാലോ?"

അങ്ങനെ എന്റെ ആദ്യത്തെ എഴുത്ത് വിദ്യാഭ്യാസം സംഭവബഹുലമായി ആരംഭിച്ചു.

2013 നവംബർ 20, ബുധനാഴ്‌ച

അടികൂടാന്‍ ഓരോ കാരണങ്ങള്‍


ഒരു ഭാര്യയും ഭര്‍ത്താവും രണ്ടു ഭാഗത്തേക്ക് തിരിഞ്ഞു മിണ്ടാതെ കിടക്കുന്നു.... 
ഈ സമയം ഭാര്യ ചിന്തിക്കുന്നു..

എന്നോടെന്താ സംസാരിക്കാത്തെ?
ഇനി വേറെ ഏതെങ്കിലും പെണ്ണിനെ കുറിച്ചാണോ ചിന്ത?
ഓഫീസില്‍ ഒരു പുതിയ പെണ്ണ് വന്നെന്നു പറഞ്ഞു. അതിനു ശേഷമാണോ ഈ മാറ്റം?
അതോ എന്റെ സൌന്ദര്യം കുറഞ്ഞോ?
തടി കൂടിയതിനു ശേഷം ആണോ സ്നേഹം ഇല്ലാത്തെ?
ഇനി ഞാന്‍ ഫെസ്ബൂക് നോക്കുന്നത് ഇഷ്ട്ടമല്ലേ?
ഇങ്ങോരും ചെയ്യുന്നുണ്ടല്ലോ..?
എന്തിനാ എന്നോട് മിണ്ടാത്തേ??

അതെ സമയം ഭര്‍ത്താവ് ചിന്തിക്കുന്നതോ..?
.
.
.
.

"ഛെ.... എന്തിനാപ്പോ ഇത്ര നേരത്തെ സച്ചിന്‍ പിരിഞ്ഞു പോയെ... കഷ്ടം?"

ഭര്‍ത്താക്കന്മാര്‍ പാവങ്ങളാ ... ഇങ്ങളിതൊക്കെ തിരിച്ചറിയാന്‍ ടൈം എടുക്കും. പാവം ഭര്‍ത്താവ്...

ഞാനും ശ്രീക്കുട്ടനും മുംബയില്‍


അങ്ങനെ ഞങ്ങള്‍ മുംബയില്‍ എത്തി രണ്ടു നാളായി. ചെമ്പൂരില്‍ അമമൂമ്മയോടൊപ്പം ആണ് താമസം. വെറുതെ കറങ്ങാന്‍ ഇറങ്ങി. തിരക്കുള്ള ട്രെയിന്‍ കയറി, വടാപ്പാവ് കഴിച്ചു, സ്റേഷനില്‍ ഇറങ്ങി നടന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി. അമ്പരചുംബികളായ കെട്ടിടങ്ങള്‍ കണ്ട് അന്ധാളിച്ചു. പഴയതും പുതിയതുമായ താജ് ഹോട്ടല്‍ കണ്ട് അമ്പരന്നു. പുതിയ താജ് ഹോട്ടലില്‍ എത്ര നിലകള്‍  ഉണ്ടെന്ന് എണ്ണാന്‍ തുടങ്ങി....

1-2-3-4......

"യെ ക്യാഹെ?" രണ്ടു ഭീകരരൂപങ്ങള്‍ ഞങ്ങളുടെ അടുത്ത് വന്നു. അതില്‍ ഒരാള്‍ മലയാളത്തില്‍ പറഞ്ഞു, "നിങ്ങള്‍ എന്ത് ചെയ്യുവാണെന്ന് ഭായി ചോദിക്കുന്നു."
"ഞങ്ങള്‍ ആ കെട്ടിടത്തിന്റെ നിലകള്‍ എണ്ണുവാണ്" ഞാന്‍ മൊഴിഞ്ഞു.
"ഇവിടെ എണ്ണാന്‍ പാടില്ല എന്നറിയില്ലേ? ഏതായാലും ഒരു നിലയ്ക്ക് പത്തു രൂപ വച്ചു തരണം. നീ എത്ര എണ്ണി?"
"നാല്" ഞാന്‍ പറഞ്ഞു. എന്നിട്ട് നാല്‍പ്പതു രൂപ കൊടുത്തു.
"പന്ത്രണ്ട്" എന്ന് പറഞ്ഞ് ശ്രീക്കുട്ടന്‍ നൂറ്റി ഇരുപത് രൂപ കൊടുത്തു.
"ഉം... പൊയ്ക്കോ" അയാള്‍ പറഞ്ഞു....

വെറുതെ കയ്യിലെ പണം പോയല്ലോ എന്ന് ഞാന്‍ വിഷമത്തോടെ കരുതുമ്പോള്‍ ശ്രീക്കുട്ടന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു, "എടേ സുജീ, ലവന്മാര്‍ മണ്ടന്മാര്‍ തന്നെ. ഞാന്‍ സത്യത്തില്‍ ഇരുപത് നില വരെ എണ്ണിയായിരുന്നു".

ശ്രീക്കുട്ടന്റെ ബുദ്ധിയില്‍ എനിക്ക് അഭിമാനം തോന്നി. ഇതുപോലെ ഒരാളെ എന്റെ കൂട്ടുകാരന്‍ ആക്കിയല്ലോ....

ഹെന്റെ ശ്രീപദ്മനാഭാ....

ഉണ്ണിക്കുട്ടന്റെ നോമ്പ്‌


മഞ്ചേരി സര്‍ക്കാര്‍ ടൌണ്‍ എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ്സുകാരന്‍ ഉണ്ണിക്കുട്ടന്‍, ജൊസഫ് സാറിന്റെ കണക്ക് പിരിഡില്‍ തല കറങ്ങി വീണു. രാവിലെ മുതല്‍ അസ്വസ്ഥനായിരുന്നു ഉണ്ണിക്കുട്ടന്‍. വെറുതെ വിയര്‍ക്കുന്നുണ്ടായിരുന്നു. വരണ്ട ചുണ്ടുകള്‍.... മുഖം ആകെ കരുവാളിച്ച പോലെ.... 

(ഉണ്ണിക്കുട്ടനെ അറിയില്ലേ? രണ്ടു വര്ഷം മുന്നേ ഹൃദയാഘാതം വന്നു മരിച്ച സഖാവ് കൃഷ്ണന്റെ മകന്‍. ചെറുപ്പ കാലത്ത് തെക്കന്‍ കേരളത്തില്‍ എവിടെയോ നിന്ന് മഞ്ചേരിയില്‍ വന്നയാളാണ് കൃഷ്ണന്‍. ലക്ഷം വീട് കോളനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ച കുടുംബത്തിലെ അവശേഷിച്ച എല്‍സ എന്ന പെണ്ണിനെ വിവാഹം കഴിച്ച് കൂലിപ്പണിയും ആയി അവിടെ തന്നെ കൂടി. അവരുടെ ഒരേ ഒരു മകന്‍... ഉണ്ണിക്കുട്ടന്‍....)

ആരോ മുഖത്ത് വെള്ളം കുടഞ്ഞു. അവന്‍ മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി. എഴുന്നേറ്റിരുന്ന് പാത്രത്തില്‍ ബാക്കി വന്ന വെള്ളം നിര്‍ത്താതെ വലിച്ചു കുടിച്ചു.
"എന്തെ ഉണ്ണീ? എന്ത് പറ്റി? നീ രാവിലെ ഒന്നും കഴിച്ചില്ലേ?"

അവന്‍ ആദ്യം ഒന്നും മിണ്ടിയില്ല. ജൊസഫ് സാര്‍ നിര്‍ബന്ധിച്ചപ്പോ അവന്‍ പറഞ്ഞു തുടങ്ങി.
"അമ്മ രണ്ടാഴ്ചയായി കിടപ്പിലാണ്. ജോലിയ്ക്ക് പോകുന്നില്ല. വീട്ടില്‍ ആഹാരം വെയ്ക്കാതെ ഇപ്പോള്‍ ഒരാഴ്ച ആവുന്നു. സ്കൂളില്‍ ഒരു നേരം കിട്ടുന്ന ഉച്ചക്കഞ്ഞിയാണ് എന്റെ ഒരു ദിവസത്തെ ആഹാരം. ഇപ്പൊ മൂന്നു ദിവസം ആയി നോമ്പ് തുടങ്ങിയപ്പോ സ്കൂളില്‍ ഉച്ചക്കഞ്ഞി നിര്‍ത്തിയല്ലോ. അങ്ങനെ അതും ഇല്ല. പണ്ട് ശനീം ഞായറും മാത്രേ എനിക്ക് പേടി ഉണ്ടായിരുന്നുള്ളൂ. അന്ന് സ്കൂളില്ലല്ലോ, ഉച്ചക്കഞ്ഞിയും ഇല്ല. വേറെ വഴിയില്ലാതെ മൂന്നു ദിവസം ആയി ഞാനും നോമ്പെടുക്കുവാ. വൈകുന്നേരം പോലും നോമ്പ് മുറിക്കാതെ ഉള്ള നോമ്പ്...... "

ഞാന്‍ എന്തേ പട്ടാളത്തില്‍ ചേര്‍ന്നില്ല?


അതിന്റെ പിന്നില്‍ കരളലിയിക്കുന്ന ഒരു കഥയുണ്ട്... 
വളരെ കാലം മുന്നേ, പട്ടാളത്തില്‍ ഒരു കമാന്റോ തെരഞ്ഞെടുപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി അമ്പതു പേരെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. റയില്‍ സ്റേഷനില്‍ നിന്ന് ഒരു പട്ടാള വണ്ടിയില്‍ നഗരത്തിന്റെ ഒഴിഞ്ഞ ഏതോ കോണില്‍ ഉള്ള ഒരു പട്ടാളക്യാമ്പില്‍ എല്ലാരേയും എത്തിച്ചു.

കൂടെ ഉള്ളവരെ ആരെയും പരിചയം ഇല്ല. ആദ്യം ഒരു ഹാളില്‍ എല്ലാവരെയും ഇരുത്തി പട്ടാളക്യാമ്പില്‍ പാലിക്കേണ്ട നിയമങ്ങള്‍ പറഞ്ഞു തന്നു. എല്ലാം നേരെ കണ്ടു മനസ്സിലാക്കാം എന്ന് കരുതി ഞാന്‍ മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു. കൂട്ടത്തില്‍ നിന്ന് ആദ്യമായി എന്നെ തന്നെ ഒരു വല്യെമാന്‍ അടുത്തേയ്ക്ക് വിളിച്ചു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഭാരിച്ച ഒരു തോക്കെടുത്ത് എന്റെ വിറയ്ക്കുന്ന കയ്യില്‍ തന്നു. അടുത്ത ഒരു മുറി ചൂണ്ടിക്കാട്ടി പറഞ്ഞു,
"ആ മുറിയില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട് അയ്യാളെ പോയി വെടി വച്ച് കൊന്നിട്ട് വരൂ".
കേട്ട മാത്രയില്‍ വിറയില്‍ നിര്‍ത്താതെ തന്നെ തോക്ക് താഴെ വച്ചു.
"ക്ഷമിയ്ക്കണം, എനിക്ക് സാധിയ്ക്കില്ല".

അടുത്തയാളെ വിളിച്ചു. അയാളും പോയില്ല. മൂന്നാമത് വന്നയാള്‍ ധൈര്യമായി തോക്കും പിടിച്ചു ആ മുറിയിലേയ്ക്ക് പോയി. ആരോ വാതില്‍ അടച്ചു. കുറെ കഴിഞ്ഞു വിയര്‍ത്തു കുളിച്ച് അയാള്‍ പുറത്തേയ്ക്ക് വന്നു. ദേഹം ആകെ ചോര....
"നിങ്ങള്‍ തന്ന തോക്കില്‍ ഉണ്ട ഇല്ലായിരുന്നു. പിന്നെ അയ്യാളെ ഞാന്‍ തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു കൊന്നു".

ശേഷം എന്തായി എന്നറിയാന്‍ ഞാന്‍ അവിടെ നിന്നില്ല....

അക്കുവാവയുടെ ന്യൂ ജെനറേഷന്‍ തമാശ


വൈകുന്നേരം. ഞാന്‍ ഒരു ഫോണ്‍ വിളിയില്‍ മുഴുകി ഇരിക്കുന്നു. അക്കുവാവ (മകള്‍) താഴെ ഇരുന്ന് ഒരു ബസ്സിന്റെ കളിപ്പാട്ടം വച്ചു കളിക്കുന്നു.
"ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി...ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി... വേഗം കയറണം.... മുന്നോട്ടു പോട്ടെ.... ടിക്കറ്റെടുക്കാം...." എന്നിങ്ങനെ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുന്നു.

ഫോണ്‍ വിളി ആകെ അസുഖകരം ആവുന്നു. പതിയെ ആ ബസ്സ്‌ പിടിച്ചു വാങ്ങി മുകളില്‍ വച്ചു, ഫോണ്‍ വിളി തുടര്‍ന്നു. ഒന്ന് പകച്ചു പോയ കുട്ടി ഒന്നും മിണ്ടാതെ വിഷമിച്ച് ഇരുന്നു. ഫോണ്‍ വിളിയ്ക്കിടയില്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നോ എന്നൊരു സംശയം.

പാവം.... ആ ബസ്സെടുത്തു തിരിയെ കൊടുത്തു.
"ഒരു വട്ട് കേസ് കാരണം ഇപ്പൊ തന്നെ അഞ്ച് മിനിറ്റ് ലേറ്റായി.... ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി...ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി... വേഗം കയറണം.... മുന്നോട്ടു പോട്ടെ.... ടിക്കറ്റെടുക്കാം.... "

അക്കുവാവയുടെ വക ന്യൂ ജെനറേഷന്‍ തമാശ ആയത് കൊണ്ടാവാം "കീ" എന്നൊരു ശബ്ദം മാത്രേ കേട്ടുള്ളൂ....

ഹോ...എന്താല്ലേ?

ചതുരംഗം


ഓണക്കാലം. അമ്മാവന്റെ വീട്ടില്‍ പോയി. അമ്മാവന്റെ മക്കള്‍ സജിതയും സരിതയും ഇരുന്ന് ചെസ്സ്‌ കളിക്കുന്നു.


സജിത: എടീ മതിയെടീ.. ബോര്‍ അടിക്കുന്നു....
സരിത: ശരിയാ.. എനിക്ക് കുതിരയും നിനക്ക് തേരും അല്ലെ ഇനി ബാക്കി ഉള്ളൂ? എത്ര നേരമാ ഇങ്ങനെ കളിക്കുക..!!
ഞാന്‍: ആഹാ നിങ്ങള്‍ ചെസ്സ്‌ കളിക്കുവാണോ? എന്നാല്‍ ഞാനും കൂടാം.
സജിത: അത് വേണ്ട സുച്ചേട്ടന്‍ ഞങ്ങളെ തോല്‍പ്പിക്കും
ഞാന്‍: എന്നാ നിങ്ങള്‍ രണ്ടാളും ഒരു ടീം. ഞാന്‍ ഒറ്റയ്ക്ക്. എന്തെ?
സരിത: അത് വേണ്ട എന്നാലും ചേട്ടന്‍ ജയിക്കും
ഞാന്‍: എന്നാല്‍ ഞാന്‍ ഇടത്തെ കൈ കൊണ്ട് കളിക്കാം. അപ്പോഴോ?
സജിത: ആ എന്നാ ഓക്കെ... പക്ഷെ വലത്തേ കൈ കൊണ്ട് കരുക്കള്‍ ഒന്നും തൊടാന്‍ പാടില്ല.

ആദ്യ കളി കഴിഞ്ഞു. ഞാന്‍ ജയിച്ചു. അവര്‍ക്ക് അത് ഒട്ടും ഇഷ്ടമായില്ല....

സജിത: ഛെ... ഇടത്തെ കൈ കൊണ്ട് കളിച്ചിട്ടും സുച്ചേട്ടന്‍ ജയിച്ചു.... അതെങ്ങനെ?
സരിത: എടീ സുച്ചേട്ടന്‍ നമ്മളെ പറ്റിച്ചതാ....
സജിത: പറ്റിച്ചതോ? എങ്ങനെ?
സരിത: എടീ സുച്ചേട്ടന്‍ ജന്മനാ ഇടം കയ്യന്‍ ആയിരിക്കും...
സജിത: എടാ കള്ളാ.... സുച്ചേട്ടാ... സത്യം പറ.... ജന്മനാ ഇടം കയ്യന്‍ ആണോ?

ഞാന്‍: ങേ? ഹെന്റെ ശ്രീ പദ്മനാഭാ....

ബാര്‍ബര്‍ ഷോപ്പില്‍


ഞാന്‍ മുടിവെട്ടാന്‍ ഉള്ള ഊഴവും കാത്തിരിക്കുന്നു.

ഷേവിംഗ് ചെയ്യാന്‍ വന്ന ഒരാള്‍ ബാര്‍ബറോടു പറഞ്ഞു "എന്റെ കവിള്‍ അല്പം കുഴിഞ്ഞിരിക്കുന്നത് കൊണ്ട് നല്ല ക്ലോസ് ഷേവ് കിട്ടാന്‍ പാടാണ്. ഇതിനു വല്ല പരിഹാരവുമുണ്ടോ?"

ബാര്‍ബര്‍ പറഞ്ഞു "അതിന് മാര്‍ഗമുണ്ട്‌ ഈ തടി കൊണ്ടുണ്ടാക്കിയ രണ്ടു ഗോലികള്‍ വായില്‍ ഇട്ടാന്‍ കവിള്‍ ചാടി വരും. അപ്പൊ കവിള്‍ ഷേവ് ചെയ്യാന്‍ എളുപ്പമാകും."

അയാള്‍ പറഞ്ഞ പോലെ ചെയ്തു. ഷേവ് ചെയ്ത് തീര്‍ന്നപ്പോള്‍ "അയ്യോ. ഞാന്‍ തടി ഗോലി രണ്ടും അറിയാതെ വിഴുങ്ങി പോയല്ലോ".

ബാര്‍ബര്‍ പറഞ്ഞു "സാരല്ല. ഇത് മിക്കവാറും പേര്‍ക്ക് പറ്റുന്നതാണ്. തടി ഗോലി നാളെ രാവിലെ കഴുകി തിരിച്ചു കൊണ്ട് വന്നാല്‍ മതി"

ഹോ... എന്താല്ലേ? എന്റെ കവിള്‍ കുഴിയാത്തത് നന്നായി.

പരീക്ഷയില്‍ താറാവിനെ പറ്റി എഴുതിയ ലേഖനം


"എനിക്ക് താറാവിനെ ഇഷ്ടമാണ്. താറാവിന് ഇഷ്ടം വെള്ളമാണ്. ഞാനും വെള്ളം കുടിയ്ക്കും. എന്റെ അയല്‍ക്കാരന്‍ വെള്ളം ഒഴിക്കാതെ മദ്യം കുടിയ്ക്കും. മദ്യം ആരോഗ്യത്തിനു ഹാനികരമാണ്. ഗാന്ധിജിയും മദ്യത്തെ വെറുക്കുന്നു. ഗാന്ധിജി ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു വടിയുണ്ട്. ഗാന്ധിജിയുടെ തലയില്‍ മുടിയില്ല. അദ്ദേഹം മുടി വെട്ടിക്കുന്നത് രാംരാജ് ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണ്. ഈ കട ഗുജറാത്തില്‍ ആണ്. ഗുജറാത്തില്‍ കുറെ നാള്‍ മുന്‍പ്‌ ഭൂകമ്പം ഉണ്ടായി.കുറെ ഗുജറാത്തികള്‍ മരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം കൊടുത്തു. രണ്ടു ലക്ഷം രൂപ വളരെ വലിയ ഒരു തുകയാണ്. നമുക്ക് രണ്ടു ലക്ഷം രൂപ കിട്ടണമെന്കില്‍ ലോട്ടറി അടിയ്കണം. പക്ഷെ ഭൂട്ടാന്‍ സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിച്ചിരിക്കുകയാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. കേരളത്തില്‍ ഇഷ്ടം പോലെ തേങ്ങയുണ്ട്. ഒരു തേങ്ങയ്ക്ക് ഇപ്പോള്‍ 15 രൂപയാണ്. തെങ്ങിന് ധാരാളം വെള്ളം വേണം. താറാവിന് ഇഷ്ടം വെള്ളമാണ്. അങ്ങനെ താറാവ് വളരെ നല്ലതാണ്".

അതങ്ങനെ ആരംഭിച്ചു


വൈകീട്ട് ജോലികഴിഞ്ഞു എത്തിയ ഞാന്‍ ഭാര്യയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ടിവി ഓണാക്കി അതിന്റെ മുന്നില്‍ പോയിരുന്നു.. ടിവിയില്‍ നിന്നും തല തിരിക്കാതെ വിളിച്ചു പറഞ്ഞു..


"വേഗം, അത് ആരംഭിക്കുന്നതിനു മുന്‍പ് എനിക്കൊരു ഗ്ലാസ്സ് വെള്ളം കൊണ്ട് വന്നു തരൂ....."

ആള്‍ അല്പം ആശയകുഴപ്പത്തില്‍ ആയെങ്കിലും പെട്ടെന്ന് തന്നെ വെള്ളം കൊണ്ട് വന്നു തന്നു. വെള്ളം കുടിച്ചു കഴിഞ്ഞതും ഞാന്‍ വീണ്ടും വിളിച്ചു പറഞ്ഞു,

"വേഗം, അത് ആരംഭിക്കുന്നതിനു മുന്‍പ് എനിക്കൊരു ചായ കൊണ്ട് വന്നു തരൂ....."

ഇത്തവണ ദേഷ്യം വന്നെങ്കിലും ചായയും കൊണ്ട് വന്നു തന്നു. ചായ കുടിച്ചു കഴിയുന്നതിനും മുന്‍പ് ഞാന്‍ വീണ്ടും വിളിച്ചു പറഞ്ഞു,

"വേഗം...അത് ആരംഭിക്കുന്നതിനു മുന്‍പ് എനിക്ക് കുറച്ചു സ്നാക്ക്സ്‌ കൊണ്ട് വന്നു തരൂ.."

അവള്‍ക്ക് ഇത് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു.. ദേഷ്യത്തോടെ കയ്യിലിരുന്ന പാത്രം വലിച്ചെറിഞ്ഞു എന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി അലറി....

"ഞാന്‍ ഒരുത്തി ഇവിടെ ഉണ്ടോന്നു പോലും നോക്കാതെ വന്നു കയറിയ പാടെ ടിവിയും വച്ച്, ഓരോന്ന് ഓര്‍ഡര്‍ ചെയ്യുകയാണ്.. ഞാന്‍ ഇവിടെ അടിച്ചുവാരി, തുടച്ചു, ഭക്ഷണവും വച്ച് കഷ്ടപെടുന്നത് ആരെങ്കിലും കാണുന്നുണ്ടോ..?"

കടുത്ത നിരാശയോടെ തലയില്‍ കൈവച്ചു ഞാന്‍ പറഞ്ഞു,

"ശ്ശോ.. ദേ അത് വീണ്ടും ആരംഭിച്ചു"

ഞാനും ആലപ്പുഴയും


ഒരു തണുത്ത വെളുപ്പാന്‍ കാലം. എനിക്ക് കൊച്ചിയിലേയ്ക്ക് പോണം. ട്രെയിന്‍ സമയം ശെരിയായില്ല. തിരുവനന്തപുരം തമ്പാനൂര്‍ നിന്നും KSRTC ബസ്സില്‍ കയറി. ബസ്സിന്റെ മുന്നിലെ ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ ഇരുന്നു. ബസ്സ് കുറെ ദൂരം പോയി. പുറത്ത് നല്ല മഴ, പതിയെ ചാരിയിരുന്ന് ഉറങ്ങാന്‍ തുടങ്ങി. എവിടെയോ നിര്‍ത്തിയപ്പോള്‍ ഞെട്ടി ഉണര്‍ന്നു ചോദിച്ചു,
"ആലപ്പുഴ എത്തിയോ?"
ഡ്രൈവര്‍ പറഞ്ഞു, "ഇല്ല. ആറ്റിങ്ങല്‍ ആയിട്ടേ ഉള്ളൂ"

യാത്ര തുടന്നു. മഴ നില്‍ക്കുന്ന ലക്ഷണം ഇല്ല. ഉറങ്ങാന്‍ നല്ല സുഖം. വീണ്ടും ബസ്സ്‌ നിര്‍ത്തിയപ്പോള്‍ ഉണര്‍ന്നു ചോദിച്ചു,

"ആലപ്പുഴ എത്തിയോ?"
ഡ്രൈവര്‍ പറഞ്ഞു, ഇല്ല. കൊല്ലം ആയിട്ടേ ഉള്ളൂ"

കരുനാഗപ്പള്ളിയിലും കായംകുളത്തും ഇതാവര്‍ത്തിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു.
"സാറേ, ഇനി ചോദിക്കണ്ടാ. ആലപ്പുഴ എത്തുമ്പോ ഞാന്‍ പറയാം...."
പിന്നെ ഞാന്‍ മിണ്ടിയില്ല. ബസ്സ്‌ ആലപ്പുഴ എത്തിയോ എന്ന് എനിക്ക് ഒരു സംശയം. ഏതായാലും പറയാം എന്ന് ഡ്രൈവര്‍ പറഞ്ഞതല്ലേ. ഞാന്‍ മിണ്ടിയില്ല. ബസ്സ്‌ അവിടുന്നും തിരിച്ചു കുറെ ദൂരം പോയപ്പോള്‍ ഡ്രൈവര്‍ കണ്ടക്ടറെ വിളിച്ചു രഹസ്യമായി എന്തോ കാര്യം പറയുന്നത് കണ്ടു. കണ്ടക്ടര്‍ യാത്രക്കരോടായി പറഞ്ഞു,

"യാത്രക്കാര്‍ എല്ലാവരും ദയവായി സഹകരിക്കണം. നമുക്ക് ഒരാവശ്യം ഉള്ളത് കൊണ്ട് സ്റ്റാന്റിലെയ്ക്ക് തിരിയെ പോണം. ഒരു പത്തു മിനിട്ടത്തെ കാര്യമേ ഉള്ളൂ..."

ചിലരുടെ ചെറിയ മുറുമുറുപ്പുകള്‍ക്കിടയില്‍ ബസ്സ് തിരിയെ സ്റ്റാന്റില്‍ എത്തി. ഡ്രൈവര്‍ പറഞ്ഞു.
"സാറേ എഴുന്നേല്‍ക്ക്. ആലപ്പുഴ എത്തി".
ഞാന്‍ ചെറു മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് കണ്ണ് തുറന്നു.
"ആഹാ, എത്തിയോ?"
എന്നിട്ട് പതിയെ കയ്യിലെ ബാഗ് തുറന്ന് ഭക്ഷണപ്പൊതി എടുത്ത് തുറന്നു.
"ഇറങ്ങുന്നില്ലേ?" കണ്ടക്ടര്‍ ചോദിച്ചു.
"ഇല്ല. ആലപ്പുഴ എത്തുമ്പോള്‍ ഭക്ഷണം കഴിക്കണം എന്ന് അമ്മ പറഞ്ഞു. അതാ ചോദിച്ചത്".

ഡ്രൈവറും കണ്ടക്ടറും ഒന്ന് ഞെട്ടിയോ? പക്ഷെ രണ്ടു പേരും ഒന്നും മിണ്ടിയില്ല. വെറുതെ മുഖത്തോട് മുഖം നോക്കി. ഡ്രൈവറുടെ മുറുമുറുക്കലോടെ ബസ്സ് വീണ്ടും യാത്ര തുടര്‍ന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു,

ഞാന്‍ അത് പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ എന്തിനാവും സ്വന്തം തലകൊണ്ട് ബസ്സിന്റെ വശത്ത് ഇടിച്ചതും എന്നെ ക്രൂരമായി നോക്കിയതും?

ഒരു ത്രോംത്രോം (തിരുവനന്തപുരം) ഫെസ്ബൂക് ചാറ്റ്....


അണ്ണാ

എന്തരെടാ?... 

ബിസി ആണാ?

ങാ ..അല്പം... ഒരുത്തന്റെ സ്റ്റാറ്റസ് മെസ്സേജില്‍ കേറി ചൊറിയുവാ. എന്തെര്?

അണ്ണാ ഒരു കാര്യം പറയാനുണ്ട്.. കുറച്ചു സീരിയസ് വിഷയം ആണ്...

ങാ നീ പറഞ്ഞു തുലയ്ക്ക്....

അണ്ണാ നിങ്ങളിങ്ങനെ ഫെസ്ബൂക്കില്‍ രാഷ്ട്രീയവും വര്‍ഗീയവും ഓഞ്ഞ ജോക്കും ഒക്കെ പറഞ്ഞു നടന്നാ മതിയാ?...സമൂഹത്തിനു ഉപകാരം ഉള്ള വല്ല കാര്യവും ചെയ്തൂടെ നിങ്ങക്ക്?

ഹും... നീ പറഞ്ഞത് കാര്യമാ.. എനിക്കും അത് തോന്നുന്നുണ്ട്...

എന്നാ നിങ്ങള് ഈ മദ്യപാനികളെ രൂക്ഷമായി വിമര്‍ശിചൂടെ? ഒരു ബോധവല്കരണം നടത്തിക്കൂടെ?കുറച്ചു പേരെങ്കിലും നന്നായാലാ?

ചെറുക്കന്‍ പറഞ്ഞതിലും കാര്യമുണ്ട്... പക്ഷെ ഇവന്‍ എപ്പോഴാ നന്നായെ എന്നുള്ള ചിന്തയില്‍ വീണ്ടും സംഭാഷണം തുടര്‍ന്നു..

എങ്ങനെ?

അണ്ണാ ...കുടിയന്മാര്‍ക്ക് ഒരു ബോധവത്ക്കരണം നടത്തേണ്ടതാണ്... വിശേഷ ദിവസങ്ങളില്‍ ബിവരെജിനു മുന്‍പില്‍ ഉള്ള ക്യൂ കണ്ടു ഞാന്‍ പലപ്പോഴും ഞെട്ടി പോയിട്ടുണ്ട്... വളരെയധികം വിഷമവും ഉണ്ടാകാറുണ്ട് ആ ക്യൂ കാണുമ്പോ....

ശരിയാ എനിക്കും തോന്നാറുണ്ട്... പക്ഷെ നീ എപ്പ മദ്യ വിരോധി ആയി?

ഞാന്‍ മദ്യ വിരോധി ഒന്നും ആയില്ല അണ്ണാ ...

പിന്നെന്താ നിനക്ക് ഇങ്ങനെ ഒരു വിഷമവും സങ്കടവും കുടിയന്മാരുടെ കാര്യത്തില്‍?

അതല്ല അണ്ണാ... ആ ക്യൂ കാണുമ്പഴാണ് വിഷമം ഉണ്ടാവുന്നത്, അത്രേം തിരക്കില്‍ സാധനം വാങ്ങാന്‍ ഉള്ള ബുദ്ധിമുട്ട് ഒന്ന് ഓര്‍ത്തു നോക്കണം... എന്തോരം നേരം ക്യു നിക്കണം ഒരു കുപ്പി വാങ്ങിക്കാന്‍?

പ്ളിം......

ഭക്തി


എന്റെ ഒരു കൂട്ടുകാരനെ കാണാന്‍ ഞാന്‍ അവന്റെ നാട്ടില്‍ പോയി. അടുത്തു കണ്ട ഭംഗിയുള്ള ഒരു ചെറിയ ക്ഷേത്രം കണ്ടപ്പോള്‍ എന്നിലെ ഭക്തന്‍ തല ഉയര്‍ത്തി ചുറ്റുപാടും നോക്കി.

"നമുക്ക്‌ അമ്പലത്തില്‍ ഒന്ന് പോയിട്ട് വന്നാലോ?"
"ഉം... ആവാം..."
അവനെയും കൂട്ടി ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി.

ഞാന്‍ അടഞ്ഞു കിടക്കുന്ന ശ്രീകോവിലിനു നേരെ നോക്കി കൈകള്‍ കൂപ്പി.... കണ്ണ് അടച്ചു.... അല്പം ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു....

"അമ്മേ... മഹാമായേ.. ദേവീ.. ശക്തി സ്വരൂപിണി.... കാത്ത് രക്ഷിക്കണേ..!!"

പ്രാര്‍ത്ഥിച്ചു കണ്ണ് തുറന്നു ശ്രീ കോവിലിന്റെ വശത്തു നോക്കുമ്പോള്‍ ഒരു ബോര്‍ഡ്‌....

"ശ്രീ അയ്യപ്പന്‍"

ചുറ്റും നിന്ന ഭക്തജനങ്ങള്‍ ഞങ്ങള്‍ ഇരുവരെയും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..... അവന്‍ ദയനീയമായി എന്നെയും....

ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ അക്കുവാവ ഒരു സംശയം ചോദിച്ചതെ ഉള്ളൂ...

"അച്ഛാ എന്താ ഈ AWKWARD MOMENT എന്ന് വച്ചാല്‍?"