2013 ഡിസംബർ 31, ചൊവ്വാഴ്ച

നരകം


നരകത്തില്‍ സമരം. ഭൂമിയില്‍ പാപം ചെയ്തവരില്‍ തെരഞ്ഞെടുക്കപ്പെട്ട ചിലരെ  സ്വന്തം മുടിയിഴയില്‍ കൂടി നടത്തുന്ന ഒരു പരിപാടി ഉണ്ട്. ഒരു മുടിയെ വലിച്ചു നീട്ടി മൂന്നായി കീറിമുറിക്കും. അതിനെ രണ്ടു കുറ്റികള്‍ക്കിടയില്‍ ബന്ധിയ്ക്കും. വളരെ താഴെ വിഷപ്പാംമ്പുകളും തിളച്ചു മറിയുന്ന എണ്ണയും ഒക്കെ ഉണ്ട്. ബാലന്‍സ് പിടിച്ച് നടക്കണം. വളരെ കുറച്ചു പേര്‍ മാത്രമേ ആ പരീക്ഷണത്തില്‍ വിജയിച്ച് അക്കരെ എത്താറുള്ളൂ.

സംഭവം അതല്ല. മുടി മുറിക്കുന്നയാള്‍ യമരാജനുമായി എന്തോ കാര്യത്തിന് പിണങ്ങി. മുടി മുറിക്കല്‍ പരിപാടി നിന്നു. ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ ഒന്നും ഫലവത്തായില്ല. പാപികള്‍ ആയവര്‍ മുടിയും പിടിച്ച് ഊഴവും കാത്തു നില്ക്കാന്‍ തുടങ്ങിയിട്ട് മൂന്നു നാള്‍ ആയി. യമരാജനും വാശിയായി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....

"ഇക്കൂട്ടത്തില്‍ മുടി മൂന്നായി കീറിമുറിക്കാന്‍ അറിയാവുന്ന ആരെങ്കിലും ഉണ്ടോ? അവര്‍ക്ക് സ്ഥിരം ജോലി നല്‍കാം"

യമരാജന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. കുറെ ഏറെ കൈകള്‍ ഉയര്‍ന്നു വന്നു. കൂടുതലും മലയാളി കൈകള്‍. ഇത്രയും പേരെ പരീക്ഷിച്ചു നോക്കിയാല്‍ അടുത്തകാലത്തെങ്ങും ആളെ കിട്ടില്ല. എന്ത് ചെയ്യും? ഒരു ബുദ്ധി....

"നിങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ഞാന്‍ ഒരു പരീക്ഷ നടത്തും.അതില്‍ വിജയി ആവുന്നയാളെ നിയമിക്കും. അതില്‍ തോല്‍ക്കുന്നവര്‍ മുടിയില്‍ കൂടി നടക്കണ്ട. അവരെ നേരെ താഴേയ്ക്ക് തള്ളും"

ഇത് കേട്ടതോടെ ഉയര്‍ന്ന കൈകള്‍ താഴ്ന്നു, ഒന്നോഴിയെ. കൂട്ടത്തില്‍ ഒരു കൈ മാത്രം ഉയര്‍ന്നു നില്‍ക്കുന്നത് കണ്ട യമരാജന് അത്ഭുതവും ജിജ്ഞാസയും തോന്നി. ആളെ അടുത്ത് വിളിച്ചു.

"പറഞ്ഞത് കേട്ടല്ലോ അല്ലെ?"
"ക്യാട്ട്"
"ശെരി എന്നാല്‍ പിന്നെ നിന്റെ മുടി തന്നെ മൂന്നായി കീറിമുറിച്ചു കാണിക്കൂ. നോം കാണട്ടെ"

അത്ഭുതം. അയാള്‍ ആ മുടിയെ ഏഴായി മുറിച്ചു. മുന്നേ അവിടെ ഉണ്ടായിരുന്ന ആളിന് സഹസ്രാബ്ദങ്ങളോളം പ്രവര്‍ത്തനപരിചയം ഉണ്ടായിട്ടു പോലും വളരെ ബുദ്ധിമുട്ടിയായിരുന്നു മുടി മൂന്നായി മുറിച്ചത്. എന്നാല്‍ ഇയാളോ? ഒരു മിടുക്കന്‍ തന്നെ.

"അഭിനന്ദനങ്ങള്‍.... നിങ്ങള്ക്ക് ഇന്ന് തന്നെ ജോലിയില്‍ പ്രവേശിക്കാം. താങ്കളെ പറ്റി ഒന്ന് പറയാമോ? ഇതെങ്ങനെ സാധിച്ചു എന്നും"
"ഞാന്‍ ശശി. തിരുവന്തോരത്ത് തമ്പാനൂരില് ഒരു ചായക്കടയില് ഏത്തയ്ക്കാ അപ്പം (പഴം പൊരി) ഒണ്ടാക്കലാണ് എന്റ ജ്വാലി. എന്തരണ്ണാ നിങ്ങള് നിരൂവിച്ചത്? നമ്മക്ക് ഇതക്ക ചീള് ക്യാസുകള്"

യമരാജന് സന്തോഷമായി. ശശിയണ്ണന്‍ അകത്ത്. സമരം ചെയ്തയാള്‍ പുറത്ത്.

ഇന്നും നരകത്തില്‍ ശശിയണ്ണന്‍ തന്റെ തൊഴില്‍ നിര്‍ബാധം തുടരുന്നു. ഭാഗ്യം ഉള്ളവര്‍ക്ക് അവിടെ ചെല്ലുമ്പോ ആളെ പരിചയപ്പെടാം. ട്ടാ?

2013 ഡിസംബർ 24, ചൊവ്വാഴ്ച

തൂവാല ബുക്കിംഗ്


ഒരു ദിവസം കൊല്ലത് പോകാനായി ഞാന്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ്‌ സ്റ്റാന്റില്‍ എത്തി. നല്ല തിരക്കുള്ള സമയം. വരിവരിയായി നിര്‍ത്തിയിട്ട ബസ്സുകളില്‍ കയറാനായി നല്ല തിരക്ക്. ചെറുതായി മഴയുടെ ലക്ഷണവും കാണുന്നു. മഴ വന്നാല്‍ തമ്പാനൂരില്‍ പിന്നെ വള്ളം കളിയ്ക്കെ സ്കൊപ്പുള്ളൂ....


ഒരു സൂപ്പര്‍ ഫാസ്റ്റ്‌ പുതുതായി വന്നു നിന്നു. തിരക്കുണ്ടെങ്കിലും ഞാന്‍ അതിന്റെ ക്യൂവില്‍ കയറി നിന്നു. ഒരു വിധം അകത്തു കയറി പറ്റി. ആദ്യത്തെ മൂന്നു നാല് സീറ്റുകള്‍ നിറഞ്ഞു. അടുത്ത രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റ് ഒഴിഞ്ഞതാണ്. അവിടെ അതാ ഒരു വെളുത്ത തൂവാല. ഞാന്‍ അത് മാറ്റി വച്ച് അവിടെ ഇരുന്നു. എന്റെ അടുത്ത സീറ്റിലും ആളു വന്നു. അയാള്‍ ആ തൂവാല എടുത്തു മുന്നിലെ സീറ്റിന്റെ പിന്നിലെ കമ്പിയില്‍ തൂക്കി ഇട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യ ദേഹം ഞങ്ങളുടെ അടുത്ത് വന്നു. എന്നിട്ട് ദേഷ്യത്തോടെ മൊഴിഞ്ഞു,

"ഇതെന്റെ സീറ്റാണ്. മാറിത്തരണം".
"അതെന്തിന്? ഈ ബസ്സിന് മുന്‍കൂര്‍ ബുക്കിംഗ് ഇല്ലല്ലോ?" ഞാന്‍ മൊഴിഞ്ഞു.
"ഈ തൂവാല ഞാന്‍ ഇട്ടതാണ്. അത് കണ്ടില്ലയിരുന്നോ?"
"അത് മാറ്റിയിട്ടാണ് ഞാന്‍ ഇരുന്നത്".
"തൂവാല പുറത്തു നിന്നു സീറ്റില്‍ ഇട്ടിട്ടാണ് ഞാന്‍ സീറ്റ് ബുക്ക് ചെയ്തത്".

ദേഷ്യം കൊണ്ട് അയാളുടെ വാക്കുകള്‍ വിക്കുന്നുണ്ടായിരുന്നു. കണ്ണുകളില്‍ നിന്നു തീപ്പൊരി പറക്കുന്നു. ചുറ്റും ഇരിക്കുന്ന യാത്രക്കാര്‍ വെറും കാഴ്ചക്കാര്‍ മാത്രമായി. മുന്നില്‍ ടിക്കറ്റ് നല്‍കുന്ന കണ്ടക്ടര്‍ പോലും ഇടപെടുന്നില്ല. ഞാന്‍ എന്റെ സ്വന്തം പതിവ് ശൈലിയില്‍ വളരെ ശാന്തമായി പറഞ്ഞു.

"ചേട്ടന്‍ നാളെ ഒരു ബസ്സിന് മുകളില്‍ ഡബിള്‍ മുണ്ട് കൊണ്ട് വിരിച്ചാല്‍ ആ ബസ്സിലെ സീറ്റുകള്‍ എല്ലാം ചേട്ടന്‍ ബുക്ക്‌ ചെയ്തതാവുമോ?"

ബസ്സിലെ കൂട്ടച്ചിരിയില്‍ ചുറ്റും തീപ്പൊരി പാറിച്ചു കൊണ്ട്, സ്വന്തം തൂവാലയും എടുത്ത് ആള്‍ ചാടിത്തുള്ളി പുറത്തേയ്ക്ക് പോയി. ഞങ്ങളുടെ ബസ്സ് എടുക്കുമ്പോള്‍ അതാ അദ്ദേഹം അടുത്തുള്ള ഒരു ബസ്സില്‍, വീണ്ടും പുറത്തു നിന്നു അകത്തെ സീറ്റിലെയ്ക്ക് തൂവാല ഇടുന്നു.....

2013 ഡിസംബർ 18, ബുധനാഴ്‌ച

But WHY?


ഞങ്ങളുടെ അറബി മുതലാളി മകനെ അക്കൌണ്ട്സ് വിഭാഗം തലവനായി അവരോധിച്ചു. അക്കൌണ്ട്സ് സംബന്ധമായി യൂറോപ്പില്‍ പഠിച്ച ശേഷം ഉള്ള വരവാണ്. ആദ്യ ആഴ്ചകളില്‍ തന്നെ ഞാന്‍ അവനുമായി അത്ര രസത്തില്‍ ആയിരുന്നില്ല.

ആദ്യമേ തന്നെ ജോലി സംബന്ധമായ യാത്രകള്‍ക്ക് കമ്പനി തന്നിരുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ നിര്‍ത്തലാക്കി. പകരം പണം അഡ്വാന്‍സ്‌ ആയി തരും. ഇതിനെ യാത്ര പോകുന്ന രാജ്യത്തെ കറന്‍സി ആക്കി പോകുന്നയാള്‍ മാറ്റണം.  യാത്രാ ചെലവെല്ലാം കഴിഞ്ഞ് ബാക്കി വരുന്നതിനെ തിരിയെ റിയാല്‍ ആക്കി ബില്ലിനോടൊപ്പം കൊടുക്കണം. കൂടുതല്‍ ദിവസങ്ങളിലെ യാത്രകള്‍ക്ക് ഇത് വലിയ നഷ്ടം ഉണ്ടാക്കുമായിരുന്നു. തുടര്‍ച്ചയായി യാത്രകള്‍ ഉണ്ടായിരുന്ന എന്നേ ആണ് ഇത് അധികം ബാധിക്കുന്നത്.

ആവലാതി പറയാന്‍ ആയി ഞാന്‍ ക്യാബിനില്‍ എത്തി. അവിടെ മലയാളി ആയ കാഷ്യര്‍ രാമചന്ദ്രന്‍ ഇരിപ്പുണ്ടായിരുന്നു. കൊച്ചുമുതലാളി ഫോണില്‍ ആരോടോ സംസാരിയ്ക്കുന്നു. എന്റെ മുഖം വായിച്ച പോലെ പതിഞ്ഞ ശബ്ദത്തില്‍ രാമചന്ദ്രന്‍ ചോദിച്ചു,
"എന്താ കാര്യം?"
"എന്ത് പറയാനാ? പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല."

ഫോണ്‍ താഴെ വച്ച കൊച്ചുമുതലാളി രാമചന്ദ്രനോട് ചൂടായി ചോദിച്ചു,
"what are you talking?"
രാമചന്ദ്രന്‍: "He says, Dog will not eat grass"
കൊച്ചുമുതലാളി: " I know that".
രാമചന്ദ്രന്‍: "Also it will not allow cow to eat"
കൊച്ചുമുതലാളി: "But WHY?"

രാമചന്ദ്രന്‍ ദയനീയമായി എന്നെ നോക്കി. അത് കണ്ട കൊച്ചു മുതലാളിയും.....

മത്തങ്ങാക്കാലം


അന്ന് ഞങ്ങള്‍ കൊല്ലത്തായിരുന്നു താമസം. ആകെയുള്ള എട്ടു സെന്റിലെ വീടിനു ശേഷം ഉള്ള കിട്ടിയ ഇടങ്ങളില്‍ ഒക്കെ അച്ഛന്റെ വക പലവിധ കൃഷികള്‍. മാവും, പ്ലാവും, വഴുതനങ്ങയും, ചേമ്പും, ചേനയും ഒക്കെ ഉണ്ടാവാറുണ്ട്. പലവിധ പച്ചമുളകുകളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു. അതോ കൊണ്ടെന്താ? രാസവളം ഇടാത്ത, സ്വാദുള്ള  പച്ചക്കറികള്‍ ചുരുങ്ങിയ ചെലവില്‍ വീട്ടുമുറ്റത്ത്‌ ഇഷ്ടം പോലെ ഉണ്ടായി.
ഇതിന്റെ ഒരു ദോഷവശം കൂടി പറയാതെ വയ്യ. ചക്കയുടെ കാലത്ത് ചോറോഴികെ എല്ലാം ചക്ക. മാങ്ങയുടെ കാലത്ത് ചോറോഴികെ എല്ലാം മാങ്ങ.

സ്കൂള്‍ അവധി തുടങ്ങി. അത് മത്തങ്ങയുടെ വിളവെടുപ്പ് കാലം ആയിരുന്നു. ചോറോഴികെ എല്ലാം മത്തങ്ങാ. രാവിലെ പലഹാരം എല്ലാം കഴിച്ച് ഒരു സഞ്ചിയില്‍ നാല് മത്തങ്ങയും ആയി ഞാന്‍ കിളിമാനൂരിലെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി. കറിച്ചട്ടിയില്‍ ഉണ്ടാക്കുന്ന അമ്മൂമ്മയുടെ സാമ്പാറും അവിയലും എന്റെ വീക്നെസ് ആയിരുന്നു. കൂടാതെ അമ്മയുടെ മത്തങ്ങാ സീസണ്‍ കറികളില്‍ നിന്നൊരു രക്ഷയും. സഞ്ചി അമ്മൂമ്മയുടെ കയ്യില്‍ കൊടുത്ത് ഞാന്‍ ഒന്ന് രണ്ടു കൂട്ടുകാരെ കാണാന്‍ പോയി.
"ഊണിന് ഉണ്ടാവില്ലേ?" അമ്മൂമ്മ ചോദിച്ചു.
"ഉണ്ടാവും", ഞാന്‍ പറഞ്ഞു.

കൂട്ടുകാരുടെ വീടുകളില്‍ നിന്ന് ഊണ് കഴിക്കാന്‍ അതിയായ സമ്മര്‍ദ്ദം ഉണ്ടായി. പക്ഷെ ഞാന്‍ ഒഴിഞ്ഞു മാറി. അമ്മൂമ്മയുടെ സ്വാദുള്ള സാമ്പാറും അവിയലും ഉള്ളപ്പോള്‍ ഞാനെന്തിന് ഡിസ്കെടുക്കണം?

ഞാന്‍ തിരിയെ വീട്ടില്‍ എത്തി. "ഊണ് കഴിക്കാറായെങ്കില്‍ കൈ കഴുകി വരൂ". അമ്മൂമ്മ പറഞ്ഞു. കൈയും കഴുകി, നിലത്ത് കൊരണ്ടിപ്പലകയും ഇട്ട് ഞാന്‍ ഇരുന്നു. അമ്മൂമ്മ വാഴ ഇല ഇട്ട് ചോറ് വിളമ്പി. പിന്നെ അതാ വരിവരി ആയി വരുന്നു,

മത്തങ്ങാ പുളിങ്കറി,
മത്തങ്ങാ എരിശ്ശേരി,
മത്തങ്ങാ തോരന്‍,
മത്തങ്ങാ ഓലന്‍,
ഭാഗ്യം, കടുമാങ്ങാ മത്തങ്ങാ കൊണ്ടല്ല.

"നിനക്ക് മത്തങ്ങാ ഇഷ്ടം ആയത് കൊണ്ടാണല്ലോ നാലെണ്ണം ചുമന്നു കൊണ്ട് വന്നത്. നന്നായി കഴിച്ചോ"

ഇതെല്ലം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഇലയില്‍ ഇരുന്ന് പല രൂപത്തില്‍ ഉള്ള മത്തങ്ങാ കഷണങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കാണിച്ചു.

കൂളിംഗ് ഗ്ലാസ്സ്


മസ്കറ്റില്‍ ജോലി ചെയ്യുന്ന കാലം. ജൂണ്‍ ജുലായ് മാസങ്ങള്‍ ചുട്ടുപൊള്ളും. പുതിയ മാനേജരുടെ ഭരണ പരിഷ്കാരം - എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് മീറ്റിംഗ് ഉണ്ട്. ഊണിനു ശേഷം മുറിയിലെ കുളിര്‍മ്മയില്‍ പലരും ഉറക്കം തൂങ്ങാറാന് പതിവ്. അത് കണ്ടാല്‍ മാനേജര്‍ക്ക് കലി ഇളകും.

ഉച്ചയോടെ ഞാനും എത്തി. കാര്‍ പാര്‍ക്ക്‌ ചെയ്ത് പുറത്തിറങ്ങി. പെട്ടെന്ന് വലതു കണ്ണില്‍ നല്ല കാഴ്ചശക്തിയും ഇടതു കണ്ണില്‍ ഒരു മൂടലും അനുഭവപ്പെട്ടു. കണ്ണട ഊരി നോക്കുമ്പോള്‍ കാര്യം മനസ്സിലായി. വലതു വശത്തെ ഗ്ലാസ്‌ ഊരി വീണിരിക്കുന്നു. കാറിലെ എ.സിയില്‍ തണുത്തിരുന്ന കണ്ണട, പുറത്തെ ചൂട് കൊണ്ട് ഫ്രെയിം വികസിച്ചപ്പോള്‍ ഊരി വീണതാണ്. ഇടതു വശത്തെ ഗ്ലാസ്സിലും പതിയെ ഞെക്കി നോക്കി. അനായാസം അതും പുറത്തു വന്നു. ഇനി അത് നേരെ ആക്കാനൊന്നും സമയം ഇല്ല.

മീറ്റിംഗ് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഉറക്കം വന്നു. ഉറങ്ങിയാല്‍ അത് മോശം അല്ലെ? ഞാന്‍ പതിയെ കണ്ണട ശെരിയാക്കാം എന്ന് വിചാരിച്ചു. പക്ഷെ മുറിയിലെ തണുപ്പില്‍ ഗ്ലാസ്സും ഫ്രെയിമും തണുത്തതിനാല്‍ അതത്ര എളുപ്പം അല്ല. ഞാന്‍ ഗ്ലാസ്‌ എടുത്തു പോക്കറ്റില്‍ ഇട്ടു. ശേഷം കഴുത്തില്‍ കെട്ടിയ ടൈ കൊണ്ട് ഫ്രെയിം തുടയ്ക്കാന്‍ തുടങ്ങി.

എന്റെ എതിര്‍വശത്തിരിക്കുന്ന ശ്രീനിവാസന്‍ എന്ന തമിഴന്‍ ഇതൊക്കെ നോക്കി ഇരിക്കുകയായിരുന്നു. ഞാന്‍ ടൈ കൊണ്ട് ഗ്ലാസ്സ് തുടയ്ക്കുന്ന പോലെ ആംഗ്യം കാണിച്ചു പിന്നെ കണ്ണട എടുത്തു കണ്ണില്‍ വച്ചു. അത്രയും വൃത്തിയുള്ള, തെളിച്ചമുള്ള കണ്ണട ആ അണ്ണാച്ചി കണ്ടിട്ടേ ഇല്ല എന്ന് അവന്റെ മുഖം വിളിച്ചോതുന്നു. ഫ്രെയിമിനുള്ളില്‍ ഗ്ലാസ്സില്ല എന്ന് അവനറിയില്ലല്ലോ.

മീറ്റിംഗ് തകര്‍ക്കുകയാണ്. ടാര്‍ഗറ്റ് തികയ്ക്കാത്തവരെ നിര്‍ത്തിപ്പൊരിക്കുകയാണ് മാനേജര്‍. ശ്രീനിയുടെ നോട്ടം എന്റെ ഗ്ലാസ്സിലും. പെട്ടെന്ന് ഞാന്‍ ഒരു വിരല്‍ ഫ്രെയിമിനുള്ളിലൂടെ ഇട്ട് കണ്ണ് ചൊറിഞ്ഞു. ശ്രീനിവാസന്‍ പൊട്ടിച്ചിരിച്ചു.

"Is it so funny? Sreenivaas, Get out"

പാവം അവന്‍ ഒന്നും മിണ്ടാതെ പുറത്തു പോയി. പാവം ഞാനോ, ഒന്നും അറിയാത്തവനെ പോലെ ഗ്ലാസും പോക്കറ്റില്‍ ഇട്ട് മീറ്റിംഗ് ശ്രദ്ധിച്ചിരുന്നു.

ചോക്കളേറ്റ് അണ്ടിപ്പരിപ്പ്


ശ്രീക്കുട്ടന്‍ ഒരിക്കല്‍ ഞങ്ങളെ കാണാന്‍ വന്നു. സംസാരിച്ചിരിക്കെ അക്കുവാവ ഒരു പാത്രത്തില്‍ കുറച്ച് അണ്ടിപ്പരിപ്പുമായി അവിടെ എത്തി. ആ പാത്രം ശ്രീക്കുട്ടന് നേരെ നീട്ടി. എന്നിട്ട് താഴെ ഇരുന്ന് കളിയ്ക്കാന്‍ തുടങ്ങി. ഞാന്‍ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു എങ്കിലും ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

ഫോണ്‍ വിളി കഴിഞ്ഞു. ശ്രീക്കുട്ടന്‍ പതിയെ സംസാരവും അണ്ടിപ്പരിപ്പു തീറ്റയും തുടങ്ങി. ഇടയ്ക്ക് വാവയോടു ചോദിച്ചു,

"നിനക്ക് അണ്ടിപ്പരിപ്പ് ഇഷ്ടം അല്ലെ?"
അക്കുവാവ: "അതെ".
ശ്രീക്കുട്ടന്‍: "പിന്നെന്താ ഇത് എനിക്ക് തന്നത്?"
അക്കുവാവ: "എനിക്ക് അണ്ടിപ്പരിപ്പിന്റെ മുകളിലെ ചോക്കളേറ്റ് ആണ് കൂടുതല്‍ ഇഷ്ടം".

ശ്രീക്കുട്ടന്റെ വായില്‍ അരഞ്ഞു കുഴഞ്ഞ അണ്ടിപ്പരിപ്പ് തൊണ്ടയില്‍ നിന്നിറങ്ങാതെ കുടുങ്ങിയോ? പണ്ട് ഭഗവാന്‍ പരമശിവന്റെ കഴുത്തില്‍ കാളകൂടം മുഖേന നീല നിറം വന്നപോലെ ശ്രീക്കുട്ടന്റെ കഴുത്തിലും ആവുമോ എന്നായിരുന്നു എന്റെ ഭയം.

2013 ഡിസംബർ 11, ബുധനാഴ്‌ച

മാമ്പഴക്കാലം


അത്തവണ ഞങ്ങള്‍ നാട്ടില്‍ പോയത് മാമ്പഴക്കാലത്തിന്റെ അവസാന നാളുകളില്‍ ആയിരുന്നു. സ്നേഹനിധിയായ എന്റെ അമ്മായി അമ്മ അവിടെ ഉണ്ടായ അവസാന മാമ്പഴം ഞങ്ങള്‍ക്കായി മുറിച്ച് ഒരു പ്ലേറ്റില്‍ കൊണ്ട് വന്നു വച്ചു. ഒരു വലിയ കഷണവും ഒരു ചെറിയ കഷണവും. താഴെ വീണ് മാങ്ങയുടെ ഒരു ഭാഗം കേടായതിനാല്‍ അത്രയെ കിട്ടിയുള്ളൂ.

ഇത് കണ്ട ഉടനെ എന്റെ ഭാര്യ അതിലെ വലിയ കഷണം എടുത്തു ശാപ്പിടാന്‍ തുടങ്ങി. കാലിലെ പെരുവിരലില്‍ നിന്നും അരിച്ചു കയറിയ ദേഷ്യം മുഖത്ത് കാട്ടാതെ ഞാന്‍ പറഞ്ഞു,

"അതേയ്, ജീവിതത്തിൽ സാമാന്യ മര്യാദ എന്താണെന്ന് പഠിക്കണം. ടേബിൾ മാനേർസ് എന്ന് വിളിക്കുന്ന ഒരു കാര്യമുണ്ട്. ആരെങ്കിലും എന്തെങ്കിലും ഭക്ഷണം കൊണ്ടുവന്നു വയ്ക്കുമ്പോൾ ആദ്യം വലിയതു കൈവശപ്പെടുത്തരുത്. എപ്പോഴും ജീവിതത്തിൽ വിനയവും മിതത്വവും ശീലിക്കണം"

ഭാര്യ: "അതിരിക്കട്ടെ. അഥവാ ഞാനിത് ആദ്യം എടുത്തില്ലെന്ന് വിചാരിക്കുക. അപ്പൊ എട്ടനാണെങ്കിലും ആദ്യം ചെറിയ കഷണം അല്ലെ എടുക്കൂ?"

ഞാന്‍: "അതെ"

ഭാര്യ: "അപ്പോഴും വലിയ കഷണം ഞാൻ തന്നെ വേണമല്ലോ തിന്നാൻ?  അത് കൊണ്ട് തന്നെയാണ് ഞാൻ ഇത് എടുത്തതും"

ഞാന്‍ മനസ്സില്‍ കരുതി, "എന്റെ കൂടെ ജീവിച്ച് ജീവിച്ച് ഇവളും ജീവിക്കാന്‍ പഠിച്ചോ?"

2013 ഡിസംബർ 10, ചൊവ്വാഴ്ച

ചികിത്സ


ഒരു ദിവസം ഞാനും അക്കുവാവയും ട്രെയിനിൽ തിരുവനന്തപുരത്തു നിന്ന്  കൊല്ലത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. കുറെ നേരം പുറം കാഴ്ചകള്‍ കണ്ടു കഴിഞ്ഞപ്പോള്‍ വാവയ്ക്ക് കുട്ടിക്കാലത്തെ ഒരു കളി ഓര്‍മ്മ വന്നു.

"അച്ഛാ, എന്റെ തലയിൽ ഒരു വേദന മാതിരി"

ഞാൻ അവളെ ചേർത്തുനിർത്തി തലയിലൊരു ഉമ്മ കൊടുത്തു. ഇത് അച്ഛന്റേം വാവയുടേം ഒരു പഴയ കളി ആണ്.

അല്പം കഴിഞ്ഞപ്പോൾ അവള്‍ വീണ്ടും പറഞ്ഞു :

"അച്ഛാ, എനിക്ക് കഴുത്ത് വേദനിച്ചിട്ടു വയ്യാ..."

ഞാന്‍ പതുക്കെ കഴുത്തിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു : "സാരമില്ല വാവേ, ഇപ്പ ശരിയാകും"

കുറേ നേരം കഴിഞ്ഞപ്പോൾ വീണ്ടും,

"അച്ഛാ, ട്രെയിനിന്റെ ജനലില്‍ പിടിച്ചിട്ട് എന്റെ കൈ വേദനിക്കുന്നു"

ഞാൻ അവളുടെ കയിൽ ഉമ്മകൊടുത്തിട്ട് : "സാരമില്ല വാവേ, ഇതും ഇപ്പ ശരിയാകും"

ഇതെല്ലാം കണ്ടു കൊണ്ട് മറുവശത്തെ സീറ്റില്‍ മാതൃഭൂമി പത്രവും വായിച്ചിരിക്കുകയായിരുന്ന വൃദ്ധൻ പതുക്കെ എഴുന്നേറ്റ് എന്റെ അടുത്തെത്തി ചോദിച്ചു,

"മോനേ... നിനക്ക് പൈൽസിന് ചികിത്സയുണ്ടോ?"

I AM THE BOSS

കുറെ നാള്‍ മുന്നേ ഞാന്‍ നാട്ടില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. കുറേ തൊഴിലാളികള്‍ അവിടെ ജോലി ചെയ്തിരുന്നു. ഒരിക്കല്‍ എനിക്ക് ഒരു സംശയം. തൊഴിലാളികള്‍ എന്നെ വേണ്ടവിധം ബഹുമാനിക്കുന്നുണ്ടോ?

ഇതിനു പരിഹാരമായി എന്റെ ഓഫീസ് മുറിക്കു മുന്പില്‍ ഒരു ബോര്‍ഡ്‌ കെട്ടി തൂക്കി. ആ ബോര്‍ഡ്‌ പലതവണ കാണുന്പോള്‍ ഞാന്‍ ആരാണെന്ന ബോധ്യം ആളുകള്‍ക്കുണ്ടാകുമല്ലോ? കണക്കു കൂട്ടി. ബോര്‍ഡ്‌ ഇതായിരുന്നു....

THE BOSS

രണ്ടു നാള്‍ കഴിഞ്ഞു. ഒരു ദിവസം ഒരത്യാവശ്യത്തിന് പുറത്തുപോയി തിരിച്ചു വന്നപ്പോള്‍ ബോര്‍ഡ്‌ കാണാനില്ല. അവിടെ കണ്ട ഒരു ജീവനക്കാരനെ വിളിച്ച് ചോദിച്ചു,

"ഞാന്‍ ഇവിടെ തൂക്കിയിരുന്ന ബോര്‍ഡ്‌ മാറ്റാന്‍ നിങ്ങളില്‍ ആര്‍ക്കാണ് ധൈര്യം വന്നത്?"

ജീവനക്കാരന്‍: "അല്പം മുന്‍പ് സാറിന്റെ മാഡം ഇവിടെ വന്നിരുന്നു. വീട്ടില്‍ അവര്‍ തൂക്കിയിരുന്ന ബോര്‍ഡ്‌ ആരാണിവിടെ കൊണ്ടുവന്ന് തൂക്കിയത്‌ എന്ന് ചോദിച്ചിട്ട് അഴിച്ചുകൊണ്ട് പോയി".

ദേഷ്യം കൊണ്ട് വിറച്ച ഞാന്‍ "തലയണമന്ത്രം" സിനിമയിലെ സുലോചന തങ്കപ്പന്റെ ഭര്‍ത്താവ്‌ "വെറും തങ്കപ്പന്‍" പറഞ്ഞ ഒരു ഡയലോഗ് ഓര്‍ത്തു.

"വിജയകരമായ ദാമ്പത്ത്യ ജീവിതത്തിന് അനുസരണാശീലം വളരെ വളരെ ആവശ്യമാണ്‌"

അമ്മാവന്റെ ലിസ്റ്റ്


എന്റെ ഗുരുസ്ഥാനീയനായ ഒരമ്മാവന്‍. ആളൊരു ഒന്നൊന്നര സംഭവം ആണ്. ചില ദശാസന്ധികളില്‍   തികച്ചും ദുര്‍ഘടമായ തീരുമാനങ്ങള്‍ നിസ്സാരമായി, ത്വരിതഗതിയില്‍ എടുക്കാന്‍ കാട്ടുന്ന കഴിവ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളെ പടിപടിയായി പറഞ്ഞ് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും അപാരം ആണ്. എന്നാല്‍ എന്നെ ഏറെ ആകര്‍ഷിച്ചത് മറ്റൊന്നാണ്. രാവിലെ തന്നെ ഒരു പേപ്പര്‍ കഷണം എടുത്ത്‌ അന്ന് ചെയ്തു തീര്‍ക്കേണ്ട പ്രധാന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കും. അതിന് ക്രമനമ്പര്‍ ഇടും. ഓരോന്നായി ചെയ്തു തീര്‍ത്താല്‍ അതിനെ വെട്ടികളയും. രണ്ടു പതിറ്റാണ്ടായി ഞാനും ഇത് പാലിക്കുന്നുണ്ട്.

ഇനി ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലെയ്ക്ക്....

കിളിമാനൂരിലെ ഒരു ബന്ധുവിന്റെ കല്യാണം. അമ്മാവനും കുടുംബവും ബോംബെയില്‍ നിന്ന് കുര്‍ള എക്സ്പ്രസ്സില്‍ രണ്ടു നാള്‍ ട്രെയിനില്‍ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തി. അവിടെ നിന്ന് ഒരു ടാക്സിയില്‍ കിളിമാനൂര്‍ എത്തി. സമയം വൈകുന്നേരം ആവുന്നെ ഉള്ളൂ. കുളിയെല്ലാം കഴിഞ്ഞ് എല്ലാരും കൂടി നടുത്തളത്തില്‍ വിശേഷങ്ങള്‍ പറയാന്‍ ആയി ഇരുന്നു.സംസാരത്തിന്റെ ഇടയില്‍  അമ്മാവന്‍ അടുത്ത ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആളിന്റെ മുഖഭാവം മാറി. തികച്ചും വിഷണ്ണനായി. അമ്മായി ആണ് അത് ആദ്യം മനസ്സിലാക്കിയത്.

"എന്ത് പറ്റി? എന്താ കാര്യം?"

എല്ലാരും മാറി മാറി ചോദിച്ചു. രസം പിടിച്ചു വന്ന നടുത്തളസംഭാഷണത്തിന്റെ രൂപം മാറി, ഭാവം മാറി. ആകെ ഉദ്വേഗജനകമായ അന്തരീക്ഷം. അമ്മാവന്‍ കയ്യില്‍ ഒരു ലിസ്റ്റും പിടിച്ച് ഇരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല. ഒടുവില്‍ അമ്മായി ആ ലിസ്റ്റ് വാങ്ങി നോക്കി. ബോംബെയില്‍ നിന്നും യാത്ര തരിച്ച നാള്‍ മുതല്‍ ഉള്ള ലിസ്റ്റ് ആണ്. അത് കണ്ടിട്ടും അമ്മായിക്ക് ഒന്നും തോന്നിയില്ല.

ഒടുവില്‍ അമ്മാവന്‍ ആ സത്യം പറഞ്ഞു.
"ലിസ്റ്റില്‍ വീട് പൂട്ടാന്‍ എഴുതുന്ന കാര്യം മറന്നു"

ഇത് കേട്ട ഉടനെ അമ്മായി മൊന്തയിലെ വെള്ളം മുഴുവന്‍ ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. പിന്നെ വാതില്‍ പടിയില്‍ ചാരിയിരുന്നു.