2013 ഡിസംബർ 18, ബുധനാഴ്‌ച

മത്തങ്ങാക്കാലം


അന്ന് ഞങ്ങള്‍ കൊല്ലത്തായിരുന്നു താമസം. ആകെയുള്ള എട്ടു സെന്റിലെ വീടിനു ശേഷം ഉള്ള കിട്ടിയ ഇടങ്ങളില്‍ ഒക്കെ അച്ഛന്റെ വക പലവിധ കൃഷികള്‍. മാവും, പ്ലാവും, വഴുതനങ്ങയും, ചേമ്പും, ചേനയും ഒക്കെ ഉണ്ടാവാറുണ്ട്. പലവിധ പച്ചമുളകുകളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു. അതോ കൊണ്ടെന്താ? രാസവളം ഇടാത്ത, സ്വാദുള്ള  പച്ചക്കറികള്‍ ചുരുങ്ങിയ ചെലവില്‍ വീട്ടുമുറ്റത്ത്‌ ഇഷ്ടം പോലെ ഉണ്ടായി.
ഇതിന്റെ ഒരു ദോഷവശം കൂടി പറയാതെ വയ്യ. ചക്കയുടെ കാലത്ത് ചോറോഴികെ എല്ലാം ചക്ക. മാങ്ങയുടെ കാലത്ത് ചോറോഴികെ എല്ലാം മാങ്ങ.

സ്കൂള്‍ അവധി തുടങ്ങി. അത് മത്തങ്ങയുടെ വിളവെടുപ്പ് കാലം ആയിരുന്നു. ചോറോഴികെ എല്ലാം മത്തങ്ങാ. രാവിലെ പലഹാരം എല്ലാം കഴിച്ച് ഒരു സഞ്ചിയില്‍ നാല് മത്തങ്ങയും ആയി ഞാന്‍ കിളിമാനൂരിലെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി. കറിച്ചട്ടിയില്‍ ഉണ്ടാക്കുന്ന അമ്മൂമ്മയുടെ സാമ്പാറും അവിയലും എന്റെ വീക്നെസ് ആയിരുന്നു. കൂടാതെ അമ്മയുടെ മത്തങ്ങാ സീസണ്‍ കറികളില്‍ നിന്നൊരു രക്ഷയും. സഞ്ചി അമ്മൂമ്മയുടെ കയ്യില്‍ കൊടുത്ത് ഞാന്‍ ഒന്ന് രണ്ടു കൂട്ടുകാരെ കാണാന്‍ പോയി.
"ഊണിന് ഉണ്ടാവില്ലേ?" അമ്മൂമ്മ ചോദിച്ചു.
"ഉണ്ടാവും", ഞാന്‍ പറഞ്ഞു.

കൂട്ടുകാരുടെ വീടുകളില്‍ നിന്ന് ഊണ് കഴിക്കാന്‍ അതിയായ സമ്മര്‍ദ്ദം ഉണ്ടായി. പക്ഷെ ഞാന്‍ ഒഴിഞ്ഞു മാറി. അമ്മൂമ്മയുടെ സ്വാദുള്ള സാമ്പാറും അവിയലും ഉള്ളപ്പോള്‍ ഞാനെന്തിന് ഡിസ്കെടുക്കണം?

ഞാന്‍ തിരിയെ വീട്ടില്‍ എത്തി. "ഊണ് കഴിക്കാറായെങ്കില്‍ കൈ കഴുകി വരൂ". അമ്മൂമ്മ പറഞ്ഞു. കൈയും കഴുകി, നിലത്ത് കൊരണ്ടിപ്പലകയും ഇട്ട് ഞാന്‍ ഇരുന്നു. അമ്മൂമ്മ വാഴ ഇല ഇട്ട് ചോറ് വിളമ്പി. പിന്നെ അതാ വരിവരി ആയി വരുന്നു,

മത്തങ്ങാ പുളിങ്കറി,
മത്തങ്ങാ എരിശ്ശേരി,
മത്തങ്ങാ തോരന്‍,
മത്തങ്ങാ ഓലന്‍,
ഭാഗ്യം, കടുമാങ്ങാ മത്തങ്ങാ കൊണ്ടല്ല.

"നിനക്ക് മത്തങ്ങാ ഇഷ്ടം ആയത് കൊണ്ടാണല്ലോ നാലെണ്ണം ചുമന്നു കൊണ്ട് വന്നത്. നന്നായി കഴിച്ചോ"

ഇതെല്ലം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഇലയില്‍ ഇരുന്ന് പല രൂപത്തില്‍ ഉള്ള മത്തങ്ങാ കഷണങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കാണിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ