2014 മാർച്ച് 8, ശനിയാഴ്‌ച

പുലിവാല്‍ പിടിക്കുന്നത്‌ എങ്ങനെ?


കുറെ കാലങ്ങള്‍ക്കു മുന്നേ. മൊബൈല്‍ ഫോണ്‍ ഒന്നും ഇന്നത്തെ പോലെ ആയിട്ടില്ല. KSRTC ബസ്സില്‍ കിളിമാനൂരിലെയ്ക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ബസ്സ്‌ വിടാറായപ്പോള്‍ ഒരു ചെറുപ്പക്കാരി പെണ്‍കുട്ടി ഓടിക്കയറി. മിക്ക സീറ്റുകളിലും ഒരാള്‍ വീതമേ ഉള്ളൂ. പലരും അവള്‍ക്ക് കൂടി "വേണമെങ്കില്‍" ഇരിക്കത്തക്ക രീതിയില്‍ ഒതുങ്ങി ഇരുന്നു.

പക്ഷെ അവള്‍ എന്റെ അടുത്ത് ആണ് വന്നിരുന്നത്. ബസ്സ് യാത്ര തുടങ്ങി. കുറച്ചു നേരം പുറം കാഴചകള്‍ കണ്ടിരുന്ന ഞാന്‍ സഹയാത്രികയോട് എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി. പേരും സ്ഥലവും എല്ലാം അന്യോന്യം ചോദിച്ചു. സംസാരം തുടര്‍ന്നു.
"പേര് കാവ്യ. സി.എക്ക് പഠിക്കുന്നു"
"ഇത്രയും ചെറിയ പ്രായത്തില്‍ തലമുടി വെളുത്തു തുടങ്ങിയല്ലോ? ആരെയെങ്കിലും കാണിച്ചോ?"
"ഹോ, ചേട്ടാ ഒന്നും പറയണ്ടാ. ഞാന്‍ കുറച്ചു നാളായി വിഷമത്തിലാണ്"
"ഞങ്ങളുടെ നാട്ടില്‍ ഒരു നാടന്‍ വൈദ്യര്‍ ഉണ്ട്. അദ്ദേഹം ഒരു പ്രത്യേകതരം എണ്ണ തയ്യാറാക്കുന്നുണ്ട്. അത് തേച്ചാല്‍ പുതുതായി മുടി വെളുക്കില്ല എന്നാണ് കേട്ടിട്ടുള്ളത്"
ഞാന്‍ അവള്‍ക്ക് എന്റെ അഡ്രസ്സ് കൊടുത്തു. ഇടയ്ക്ക് അവള്‍ യാത്ര പറഞ്ഞ് ഇറങ്ങി.

നാളുകള്‍ കൊഴിഞ്ഞു വീണു. ഒരു ദിവസം ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തികച്ചും "സ്ഫോടനാതമാകമായ സാഹചര്യം". ഭാര്യയുടെ മുഖം കണ്ടാല്‍ തോന്നും കുറഞ്ഞത് നൂറു കടന്തലുകള്‍ എങ്കിലും  കുത്തിയിട്ടുണ്ടാവും. ചോദ്യത്തിന് മറുപടി ആയി ഒരു കത്ത് കൊണ്ട് വന്ന് മുഖത്തേയ്ക്ക് എറിഞ്ഞു തന്നു.

ഏതോ കാവ്യയുടെ കത്താണ്. അതില്‍ ഇങ്ങനെ കണ്ടു,
-------------------------------
പ്രിയപ്പെട്ട ചേട്ടന്,

നമ്മള്‍ അന്ന് കണ്ടതിനു ശേഷം കാര്യം ആകെ വഷളായി. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും എനിക്ക് മടിയാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ വയ്യ. അന്ന് പറഞ്ഞ മരുന്ന് എനിക്ക് എത്തിച്ചു തരാമോ? ഇനിയും താമസിച്ചാല്‍ കാര്യങ്ങള്‍ കൈ വിട്ട് പോകും.

സസ്നേഹം,
കാവ്യ...
-------------------------------
അന്നത്തെ പത്രത്തില്‍ തായ്ലന്റിലെ ബുധക്ഷേത്രത്തില്‍ പുലിവാല് പിടിച്ചു നില്‍ക്കുന്ന ഒരു ബുദ്ധസന്യാസിയുടെ പടം എന്നെ നോക്കി പല്ലിളിച്ചു.....

2014 മാർച്ച് 5, ബുധനാഴ്‌ച

ഞാനും നീലാംസ്ട്രോങ്ങും


മൂന്നാം ക്ലാസിലെ ഒരു ദിവസം.


ടീച്ചർ: "ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ആരാണ്?"

ഞാൻ: "നീലാംസ്ട്രോങ്ങ്‌"

ടീച്ചർ: "രണ്ടാമത് കാലു കുത്തിയതോ?"

ഞാന്‍: "രണ്ടാമത്തെ കാലും അങ്ങേര് തന്നെയാകും കുത്തിയത്. ആള്‍ മുടന്തനോ, ഒറ്റക്കാലനോ ആണെന്ന് എങ്ങും വായിച്ച ഓർമ്മയില്ല ടീച്ചര്‍"

ടീച്ചറുടെ ക്രൂരമായ നോട്ടത്തില്‍ ഞാന്‍ ഉരുകി.

നിങ്ങള്‍ പറയൂ.... ഞാന്‍ പറഞ്ഞത് തെറ്റാണോ? ങേ?

2014 മാർച്ച് 4, ചൊവ്വാഴ്ച

പ്രവാസിയെന്ന ATM യന്ത്രം


കഴിഞ്ഞ മാസം നാട്ടില്‍ പോയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കാണാനും ഇടപഴകാനും കിട്ടുന്ന അവസരം പ്രവാസികള്‍ പരമാവധി ഉപയോഗിക്കാറുണ്ട്. ഞാനും അങ്ങനെ തന്നെ. കൂട്ടത്തില്‍ വീടിനടുത്ത് പുതുതായി വാടകയ്ക്ക് താമസിക്കാന്‍ വന്ന ശശിച്ചേട്ടനെ പരിചയപ്പെട്ടു.

ആള്‍ ടെക്നോപാര്‍ക്കില്‍ ഒരു കമ്പനിയിലെ ക്യാന്റീന്‍ സംബന്ധമായ എന്തോ ജോലിയാണ്. എന്നും വൈകുന്നേരങ്ങളില്‍ ആള്‍ പൂര്‍ണ്ണമായും "സ്പിരിച്ച്വല്‍ ആണ്". സ്പിരിറ്റിന്റെ മണം ചുറ്റുപാടും പരത്തിക്കൊണ്ട്‌ ഒഴുകി നീങ്ങും.

ഒരു ദിവസം രാത്രി പത്തു മണി ആയിട്ടുണ്ടാവും. കതകില്‍ ആരോ മുട്ടുന്നു. തുറന്നപ്പോള്‍ ശശിച്ചേട്ടനാണ്.
"വരണം ചേട്ടാ... എന്താ ഇത്ര വൈകി?"
"അതേയ്, എന്റെ മകന് രണ്ടു ദിവസമായി പനി ആണ്. ഇപ്പോള്‍ അല്പം കൂടി. ഒരു പതിനായിരം രൂപ വേണം. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ആണ്. രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്കില്‍ നിന്ന് എടുത്ത് തരാം"
"അയ്യോ ചേട്ടാ, പണമായി ഇപ്പൊ എന്റെ കയ്യില്‍ അത്രയും ഉണ്ടാവില്ല.പത്തു മൂവായിരം ഉണ്ടാവും"
"എന്നാല്‍ തല്ക്കാലം അത് മതി. ബാക്കി നാളെ ATMഇല്‍ നിന്ന് എടുത്ത് തന്നാല്‍ മതി"

പണവുമായി ആള്‍ പോയി. പിറ്റേന്ന് രാവിലെ ശശിച്ചേട്ടന്റെ മകന്‍ പൂര്‍ണ്ണആരോഗ്യവാനായി സ്കൂളിലേയ്ക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു. എവിടെയോ എന്തോ പന്തികേട്‌. ഒടുവില്‍ അമ്മ പറഞ്ഞാണ് അറിഞ്ഞത്, ആളിന് എല്ലാവരോടും പണം വാങ്ങുന്ന പരിപാടി ഉണ്ട് പോലും. ഇതിനു മുന്നേ അച്ഛന്റെ കയ്യില്‍ നിന്നും രണ്ടായിരം രൂപ വാങ്ങിയിരുന്നു. അതും സ്വാഹ.... എനിക്ക് വളരെ വിഷമം തോന്നി. ഇതുപോലെ ഉള്ള ആളുകള്‍ കാരണം അര്‍ഹതപ്പെട്ടവരെ പോലും സഹായിക്കാന്‍ നാളെ മനസ്സുവന്നില്ലെങ്കിലോ? ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ഞാന്‍ ശശിച്ചേട്ടനെ കാത്ത് വഴിയില്‍ നിന്നു.

മൂന്നു ദിവസം കഴിഞ്ഞു. ആളെ ഇത് വരെ ആളെ കയ്യില്‍ കിട്ടിയില്ല. നാലാം ദിവസം ഞാന്‍ കിഴക്കേ കോട്ടയില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ബസ്സില്‍ ഇരിക്കുകയായിരുന്നു. ബസ്സ് പതിയെ നീങ്ങുമ്പോ അതാ പുറത്ത് ശശിച്ചേട്ടന്‍. ആള്‍ എന്നെ കണ്ട് ഓടി അടുത്ത് വന്നു.
"അതേയ്, അന്നത്തെ ബാക്കി കിട്ടിയില്ല"
"ങേ????"

ബസ്സില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഒരു പാട്ട്...

"ഇളിഭ്യനായി.... വിഷണ്ണനായി.... ഏകാന്തനായ് ഞാന്‍ നിന്നൂ...."

2014 മാർച്ച് 1, ശനിയാഴ്‌ച

പ്രഭാതസവാരി


വെള്ളിയാഴ്ചകള്‍.... ഗള്‍ഫിലെ പ്രവാസികള്‍ കാത്തിരിക്കുന്ന ദിവസം. വ്യാഴം വൈകുന്നേരം കറക്കം കഴിഞ്ഞ് താമസിച്ച് ഉറങ്ങി പിറ്റേന്ന് രാവിലെ താമസിച്ച് എഴുന്നേല്‍ക്കുന്ന ദിവസം. എനിക്കും പ്രിയപ്പെട്ടത് തന്നെ ആയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഭാര്യയും ഇതൊക്കെ പഠിച്ചു. ജീവിതം തടസ്സങ്ങള്‍ ഇല്ലാതെ അങ്ങനെ ഒഴുകി......

കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ ഭാര്യയും അയല്‍പക്കത്തെ വേറെ മൂന്ന് വീട്ടമ്മമാരും വീടിനു മുന്നിലെ നടപ്പാതയില്‍ "പ്രഭാതസവാരി" തുടങ്ങി. സംഭവം കൊള്ളാം എന്ന് എനിക്കും തോന്നിയിരുന്നു.

ഡിസംബറിലെ ഒരു പതിവ് വെള്ളിയാഴ്ച. നല്ല തണുപ്പ്. പുതച്ചു മൂ ടി കിടക്കാന്‍ നല്ല രസം. അതാ ഭാര്യ എഴുന്നേറ്റ് പോകുന്നു. ഫ്ലാറ്റിന് താഴെ പപതിവ് പോലെ നടക്കാന്‍ പോകാനുള്ള തയ്യാറെടുപ്പില്‍. രണ്ടു ദിവസമായി ആളിന് നല്ല സുഖമില്ല.

"വയ്യാതെ എവിടെ പോകുന്നു?"
"താഴെ, നടക്കാന്‍...."
"ഇന്നലെ മരുന്ന് വാങ്ങിയതല്ലേ ഉള്ളൂ? അസുഖം കുറഞ്ഞിട്ട് പോയാ പോരെ?"
"നടത്തം മുടക്കിയാല്‍ ശെരിയാവില്ല. ഞാന്‍ പോയിട്ട് വരാം"

ഞാന്‍ വീണ്ടും ചുരുണ്ടുകൂടി കിടന്നു. കുറെ കഴിഞ്ഞപ്പോള്‍,
"യമഹാ... യമഹാ...." എന്ന നിര്‍ത്താതെയുള്ള ചുമ കേട്ട ഞാന്‍ ഉണര്‍ന്നു. ദേ, ആള് തിരിയെ വന്നു. നന്നായി ചുമയ്ക്കുന്നുണ്ട്.
"ഞാന്‍ പറഞ്ഞതല്ലേ പോവണ്ടാന്ന്‍. ഇപ്പോഴോ?"
എനിക്ക് ദേഷ്യം വന്നു.
"എനിക്കും ആയിട്ടല്ല. പക്ഷെ ഞാന്‍ അവരോടൊപ്പം നടക്കാന്‍ പോയില്ലേല്‍ അവരുടെ ഇന്നത്തെ വിഷയം ഞാന്‍ ആയിരിക്കും. അങ്ങനിപ്പം സുഖിക്കണ്ടാ"
"ങേ? സത്യമായിരിക്കും"

ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. വീണ്ടും ചുരുണ്ടുകൂടി കിടന്നു.