2013 ഡിസംബർ 31, ചൊവ്വാഴ്ച

നരകം


നരകത്തില്‍ സമരം. ഭൂമിയില്‍ പാപം ചെയ്തവരില്‍ തെരഞ്ഞെടുക്കപ്പെട്ട ചിലരെ  സ്വന്തം മുടിയിഴയില്‍ കൂടി നടത്തുന്ന ഒരു പരിപാടി ഉണ്ട്. ഒരു മുടിയെ വലിച്ചു നീട്ടി മൂന്നായി കീറിമുറിക്കും. അതിനെ രണ്ടു കുറ്റികള്‍ക്കിടയില്‍ ബന്ധിയ്ക്കും. വളരെ താഴെ വിഷപ്പാംമ്പുകളും തിളച്ചു മറിയുന്ന എണ്ണയും ഒക്കെ ഉണ്ട്. ബാലന്‍സ് പിടിച്ച് നടക്കണം. വളരെ കുറച്ചു പേര്‍ മാത്രമേ ആ പരീക്ഷണത്തില്‍ വിജയിച്ച് അക്കരെ എത്താറുള്ളൂ.

സംഭവം അതല്ല. മുടി മുറിക്കുന്നയാള്‍ യമരാജനുമായി എന്തോ കാര്യത്തിന് പിണങ്ങി. മുടി മുറിക്കല്‍ പരിപാടി നിന്നു. ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ ഒന്നും ഫലവത്തായില്ല. പാപികള്‍ ആയവര്‍ മുടിയും പിടിച്ച് ഊഴവും കാത്തു നില്ക്കാന്‍ തുടങ്ങിയിട്ട് മൂന്നു നാള്‍ ആയി. യമരാജനും വാശിയായി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....

"ഇക്കൂട്ടത്തില്‍ മുടി മൂന്നായി കീറിമുറിക്കാന്‍ അറിയാവുന്ന ആരെങ്കിലും ഉണ്ടോ? അവര്‍ക്ക് സ്ഥിരം ജോലി നല്‍കാം"

യമരാജന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. കുറെ ഏറെ കൈകള്‍ ഉയര്‍ന്നു വന്നു. കൂടുതലും മലയാളി കൈകള്‍. ഇത്രയും പേരെ പരീക്ഷിച്ചു നോക്കിയാല്‍ അടുത്തകാലത്തെങ്ങും ആളെ കിട്ടില്ല. എന്ത് ചെയ്യും? ഒരു ബുദ്ധി....

"നിങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ഞാന്‍ ഒരു പരീക്ഷ നടത്തും.അതില്‍ വിജയി ആവുന്നയാളെ നിയമിക്കും. അതില്‍ തോല്‍ക്കുന്നവര്‍ മുടിയില്‍ കൂടി നടക്കണ്ട. അവരെ നേരെ താഴേയ്ക്ക് തള്ളും"

ഇത് കേട്ടതോടെ ഉയര്‍ന്ന കൈകള്‍ താഴ്ന്നു, ഒന്നോഴിയെ. കൂട്ടത്തില്‍ ഒരു കൈ മാത്രം ഉയര്‍ന്നു നില്‍ക്കുന്നത് കണ്ട യമരാജന് അത്ഭുതവും ജിജ്ഞാസയും തോന്നി. ആളെ അടുത്ത് വിളിച്ചു.

"പറഞ്ഞത് കേട്ടല്ലോ അല്ലെ?"
"ക്യാട്ട്"
"ശെരി എന്നാല്‍ പിന്നെ നിന്റെ മുടി തന്നെ മൂന്നായി കീറിമുറിച്ചു കാണിക്കൂ. നോം കാണട്ടെ"

അത്ഭുതം. അയാള്‍ ആ മുടിയെ ഏഴായി മുറിച്ചു. മുന്നേ അവിടെ ഉണ്ടായിരുന്ന ആളിന് സഹസ്രാബ്ദങ്ങളോളം പ്രവര്‍ത്തനപരിചയം ഉണ്ടായിട്ടു പോലും വളരെ ബുദ്ധിമുട്ടിയായിരുന്നു മുടി മൂന്നായി മുറിച്ചത്. എന്നാല്‍ ഇയാളോ? ഒരു മിടുക്കന്‍ തന്നെ.

"അഭിനന്ദനങ്ങള്‍.... നിങ്ങള്ക്ക് ഇന്ന് തന്നെ ജോലിയില്‍ പ്രവേശിക്കാം. താങ്കളെ പറ്റി ഒന്ന് പറയാമോ? ഇതെങ്ങനെ സാധിച്ചു എന്നും"
"ഞാന്‍ ശശി. തിരുവന്തോരത്ത് തമ്പാനൂരില് ഒരു ചായക്കടയില് ഏത്തയ്ക്കാ അപ്പം (പഴം പൊരി) ഒണ്ടാക്കലാണ് എന്റ ജ്വാലി. എന്തരണ്ണാ നിങ്ങള് നിരൂവിച്ചത്? നമ്മക്ക് ഇതക്ക ചീള് ക്യാസുകള്"

യമരാജന് സന്തോഷമായി. ശശിയണ്ണന്‍ അകത്ത്. സമരം ചെയ്തയാള്‍ പുറത്ത്.

ഇന്നും നരകത്തില്‍ ശശിയണ്ണന്‍ തന്റെ തൊഴില്‍ നിര്‍ബാധം തുടരുന്നു. ഭാഗ്യം ഉള്ളവര്‍ക്ക് അവിടെ ചെല്ലുമ്പോ ആളെ പരിചയപ്പെടാം. ട്ടാ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ