2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഓറഞ്ച് സമ്മാനം


ഞാന്‍ ഒരിക്കൽ എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയ്ക്ക് ഒരു ഓറഞ്ച് സമ്മാനമായി നല്കി. അവള്‍ ഒരു ആധാരം എഴുത്ത്കാരന്റെ മകൾ ആയിരുന്നു. അച്ഛന്റെ ആധാരം എഴുത്തിന്റെ പ്രഭാവലയത്തിൽപ്പെട്ട അവള്‍ക്ക് ഓറഞ്ചിനൊപ്പം നല്കിയ കത്തിൽ ഇങ്ങനെ എഴുതി....

---------------------------------------------------
"ഞാൻ തിരുവനന്തപുരം ജില്ലയിൽ, ചിറയിന്‍കീഴ്‌ താലൂക്കിൽ, കിളിമാനൂര്‍ പഞ്ചായത്തിൽ, മഹാദേവേശ്വരം കരയിൽ, ശ്രീമതി വസന്തയുടെയും, നിയമപരമായി ഹിന്ദു വിവാഹ നടപടിപ്രകാരം വിവാഹം കഴിച്ച് ജീവിച്ചിരിക്കുന്ന ശ്രീമാന്‍ ചന്ദ്രന്റെ രണ്ട് ആണ്മക്കളിൽ ഒന്നാമത്തെതുമാകുന്നു. സർവ്വേ നമ്പർ 151/6 വീട്ടുടമയും പ്രസ്തുത വീട്ടിലെ കരമടച്ച താമസക്കാരനുമായ ശ്രീമാന്‍ ചന്ദ്രന്റെ മകനായ ഞാൻ സ്വന്തം പണം കൊണ്ട് വാങ്ങി; മറ്റാർക്കും ബാധ്യതയില്ലാതെ സ്വന്തമാക്കിയ 85 ഗ്രാം തൂക്കം വരുന്ന ഒരു ഓറഞ്ച് സ്വന്തം ഇഷ്ടപ്രകാരം, മറ്റ് ബാഹ്യ പ്രേരണയോ, പ്രലോഭാനമോ ഭീഷണികളോ ഇല്ലാതെ ടി ജില്ലയിൽ, ടി താലൂക്കിൽ, ടി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരിയും ഹിന്ദു വിവാഹ പ്രകാരം മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് വിവാഹിതരായ ശ്രീ ചക്രപാണിവാര്യര്‍, ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ നാലുകുട്ടികളിൽ ഇളയവളുമായ സുനിതക്ക് കൈമാറുന്നു.

പ്രസ്തുത, ഓറഞ്ച് എന്ന് മലയാളത്തിലും ആംഗലേയ ഭാഷയിലും ഒരുപോലെ വിളിക്കപ്പെടുന്ന, പേര് പോലെ തന്നെ നിറവുമുള്ള ഗോളാകൃതിയിലെ, ഫലം കൈവശപ്പെടുത്തുന്ന കാലം മുതൽ അതിന്റെ തൊലി, സത്ത്, കുരു സഹിതം ഉപയോഗിക്കാൻ അവകാശമുള്ളതാണ്. കൂടാതെ ഈ ഫലത്തെ കൈ കൊണ്ടോ മറ്റ് ആയുധം കൊണ്ടോ മുറിക്കുന്നതിനും, തൊലി കളയുന്നതിനും, സത്ത് ഉണ്ടാക്കുന്നതിനും, ഇതിലെ വിത്ത് കുഴിച്ചിട്ട് വീണ്ടും ചെടികളെ മുളപ്പിക്കുന്നതിനും കൈവശക്കാരിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. കൂടാതെ കൈവശക്കാരിക്ക് സ്വന്തം ഇഷ്ടപ്രകാരം ഈ ഫലത്തെ മറ്റൊരാൾക്ക് പണം കൈപ്പറ്റിയോ, സൌജന്യമായോ, പൂർണ്ണമായോ, ഭാഗികമായോ നല്കാവുന്നതാണ്. ഇന്ന് മുതൽ ഈ ഫലത്തിന്മേൽ എനിക്ക് യാതൊരു അധികാര, ഉടമസ്ഥ അവകാശമോ ഉണ്ടായിരിക്കുന്നതല്ലെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു".

എന്ന്,
സുജിത്ത്

ഒപ്പ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ